ശ്രീകൃഷ്ണപുരം: ഒരു ഇടവേളയ്ക്ക് ശേഷം ജില്ലയിൽ മണൽമാഫിയകൾ തലപൊക്കുന്നു. കരിമ്പുഴമേഖലയിലെ ആറ്റാശ്ശേരി, പാനാംകുന്ന് കടവുകളിൽ നിന്നാണ് വൻതോതിൽ മണൽ കടത്തുന്നത്. പുഴയിൽനിന്ന് വൻതോതിൽ മണൽ ശേഖരിച്ചു കടത്തുന്നുണ്ടെന്ന് രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ഇ.സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കഴിഞ്ഞദിവസം മിന്നൽ പരിശോധന നടത്തി. ഡിവൈ.എസ്.പിയുടെ നിർദ്ദേശത്തെ തുടർന്ന് ശ്രീകൃഷ്ണപുരം സി.ഐ കെ.എം.ബിനീഷിന്റെ നേതൃത്വത്തിൽ പൊലീസ് പുഴയിൽനിന്നും കടത്തുകാർക്ക് മണലെടുക്കാനും കടത്തി കൊണ്ടുപോകാനും കഴിയാത്ത വിധത്തിൽ കിടങ്ങ് കീറുകയും ചെയ്തു.
ജില്ലയിലെ മിക്കയിടങ്ങളിലും മണൽകടത്ത് വ്യാപകമാണെന്ന് റിപ്പോർട്ടുകളുണ്ട്. ലോക്ക് ഡൗൺ ഇളവുകളെ തുടർന്ന് സംസ്ഥാനത്തെ നിർമ്മാണ മേഖല ഉണർന്നതോടെ മണലിന് ആവശ്യക്കാരേറിയിട്ടുണ്ട്. ഈ സാഹചര്യം മുതലെടുത്താണ് മാഫിയകൾ രാഷ്ട്രീയക്കാരുടെ പിൻബലത്തിൽ മണൽ കടത്ത് തുടരുന്നത്. വരും ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്താൻ വേണ്ട നിർദേശം നൽകുമെന്നും ഡിവൈ.എസ്.പി ഇ.സുനിൽകുമാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |