കോഴിക്കോട് : ഗർഭിണികൾക്കുള്ള കൊവിഡ് പ്രതിരോധ വാക്‌സിനേഷൻ 'മാതൃകവചം' ജില്ലയിൽ തുടങ്ങി. ആദ്യദിനം 1, 319 ഗർഭിണികളാണ് വാക്‌സിൻ സ്വീകരിച്ചത്. കൊവിഡിൽ നിന്ന് ഗർഭിണികളെയും സുരക്ഷിതരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാതൃകവചം പദ്ധതിക്ക് തുടക്കമിട്ടത്. എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ഗർഭിണികൾക്ക് കൊവിഡ് പ്രതിരോധ കുത്തിവെപ്പ് സൗജന്യമായി ലഭിക്കും. എല്ലാ ബുധനാഴ്ചകളിലും ഉച്ചയ്ക്ക് ഒരു മണി മുതൽ മൂന്ന് മണി വരെ വാക്‌സിൻ ലഭിക്കും.
തൊട്ടടുത്ത ആരോഗ്യകേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരുമായോ വാർഡ് തലത്തിലെ ആശാ പ്രവർത്തകരുമായോ ബന്ധപ്പെട്ട് വാക്‌സിനേഷന് രജിസ്റ്റർ ചെയ്യാം.
നിലവിൽ രാജ്യത്ത് നൽകിക്കൊണ്ടിരിക്കുന്ന ഏത് കൊവിഡ് വാക്‌സിനും ഗർഭിണികൾക്ക് സ്വീകരിക്കാം. ഗർഭാവസ്ഥയുടെ ഏത് കാലയളവിലും വാക്‌സിനേഷൻ നടത്താം. വാക്‌സിൻ സ്വീകരിച്ച ശേഷം നേരിയ പനി, കുത്തിവച്ച ഭാഗത്ത് വേദന, ഒന്നു മുതൽ മൂന്ന് ദിവസം വരെ നീണ്ടു നിൽക്കുന്ന ക്ഷീണം എന്നിവ കണ്ടേക്കാം. വാക്‌സിനേഷനു ശേഷവും മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക തുടങ്ങിയ കൊവിഡ് പ്രതിരോധ ശീലങ്ങൾ പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി.ജയശ്രീ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |