ഇന്ത്യ - ശ്രീലങ്ക ഒന്നാം ഏകദിനം ഇന്ന്
കൊളംബോ: ഇന്ത്യ ശ്രീലങ്ക ഏകദിന പരമ്പരയിലെ ആദ്യമത്സരം ഇന്ന് നടക്കും. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ വൈകിട്ട് മൂന്നുമുതലാണ് മത്സരം.
വിരാട് കൊഹ്ലിയും രോഹിത് ശർമ്മയും റിഷഭ് പന്തും ജസ്പ്രീത് ബുംരയുമുൾപ്പെടെയുള്ള സീനിയേഴ്സ് ഇംഗ്ലണ്ടിൽ ടെസ്റ്റ് പര്യടനത്തിൽ ആയതിനാൽ രാഹുൽ ദ്രാവിഡ് എന്ന ബുദ്ധിമാനായ പരിശീലകന്റെ കീഴിൽ ശിഖർ ധവാന്റെ നേതൃത്വത്തിൽ ട്വന്റി-20 ലോകകപ്പിലുൾപ്പെടെ സ്ഥാനം പ്രീതീക്ഷിക്കുന്ന ഒരുപിടി ചെറുപ്പക്കാർക്ക് കഴിവ് തെളിയിക്കാനുള്ള വേദിയാണിത്. ചിലർക്ക് സ്ഥാനം ഊട്ടിയുറപ്പിക്കുന്നതിനും.
പലരും ഇതിനകം തന്നെ പ്രതിഭയുടെ തിളക്കം കാട്ടിത്തന്നവരാണ്. അവസാന പതിനൊന്നിൽ ആരെയൊക്കെ ഉൾപ്പെടുത്തും എന്നതാണ് ദ്രാവിഡിന് മുന്നിലെ വലിയ ടാസ്ക്.പ്രിഥ്വി ഷായും പാണ്ഡ്യ സഹോദരൻമാരും, ഇഷാൻ കിഷനും സൂര്യകുമാറും മലയാളി താരം സഞ്ജു സാംസണുമുൾപ്പെടെ അവസരം കാത്ത് നിരവധിപ്പേരാണ് കാത്തു നിൽക്കുന്നത്. രണ്ടാം നിര ടീമെന്ന് തത്വത്തിൽ പറയാമെങ്കിലും ഏത് ടീമിന്റെയും ആദ്യ ഇലവനിൽ കളിക്കാൻ കഴിയുന്ന താരങ്ങളാണ് ഇന്ത്യൻ സംഘത്തിലുള്ളത്.
എന്നാൽ ആകെ പ്രതിസന്ധിയിലാണ് ശ്രീലങ്ക. കൊവിഡും നായകൻ കുശാൽ പെരേയുടെ പരിക്കും ഒരു വശത്ത്. ബോർഡും താരങ്ങളും തമ്മിൽ കരാറിനെച്ചൊല്ലിയുള്ള തർക്കങ്ങൾ മറുവശത്ത്. ആകെ കുഴഞ്ഞു മറിഞ്ഞ അവസ്ഥയിലാണ് ലങ്ക ഇന്ത്യക്കെതിരെ പാഡ് കെട്ടുന്നത്.
മിന്നിത്തിളങ്ങാൻ
ധവാനൊപ്പം ഓപ്പണിംഗ് സ്ഥാനത്തേക്ക് പ്രിഥ്വി ഷായെ തന്നെയാണ് പരിഗണിക്കുകയെന്ന് ഇന്ത്യൻ ടീം മാനേജ്മെന്റ് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ഭാവി വാഗ്ദാനമായി വിലയിരുത്തപ്പെടുന്ന പ്രിഥ്വി മോശം ഫോമിനെ തുടർന്ന് ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും തുടർന്ന് ആഭ്യന്തര തലത്തിലും ഐ.പി.എല്ലിലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അതിനാൽ തന്നെ അദ്ദേഹത്തിന് കൂടുതൽ അവസരം നൽകുകയെന്നതിനാകും പ്രഥമ പരിഗണന. മറ്റൊരു ഓപ്പണർ മറുനാടൻ മലയാളി ദേവ് ദത്ത് പടിക്കൽ പുറത്തിരിക്കേണ്ടി വരും. പെർഫെക്ട് ഓൾ റൗണ്ടറായ ഹാർദ്ദിക് പാണ്ഡ്യ പരിക്കിനെ തുടർന്നുള്ള പ്രതിസന്ധികളിൽ നിന്നുഅള തിരിച്ചുവരവിനാണ് ശ്രമിക്കുന്നത്. ബൗൾ ചെയ്യാൻ ഐ.പി.എല്ലിൽ ഉൾപ്പെടെ അദ്ദേഹം പൂർണമായും ഫിറ്റല്ലായിരുന്നു. എന്നാൽ ലങ്കയിൽ പരിശീലനത്തിനിടെ അദ്ദേഹം ബൗൾ ചെയ്യുന്നുണ്ടെന്നത് ശുഭസൂചനയാണ്. വിക്കറ്റിന് പിന്നിൽ ഇഷാൻ കിഷന് തന്നെയാണ് പ്രധാന പരിഗണനയെന്നാണ് വിവരം. അങ്ങനെയെങ്കിൽ ഇന്ന് സഞ്ജു പുറത്തിരിക്കേണ്ടി വരും. സൂര്യകുമാറും മനീഷ് പാണ്ഡെയും ഉള്ളതിനാൽ ബാറ്റ്സ്മാൻ മാത്രമായി സഞ്ജു ടീമിലുൾപ്പെട്ടേക്കില്ല.
സാദ്ധ്യതാ ടീം:ധവാൻ, ഷാ, സൂര്യകുമാർ,മനീഷ്, ഇഷാൻ,ഹാർദ്ദിക്,ക്രുനാൽ,ഭുവനേശ്വർ,സെയ്നി/ദീപക് ചഹർ, കുൽദീപ്/വരുൺ/രാഹുൽ, ചഹൽ
ഉയിർത്തെണീക്കാൻ
പ്രശ്നങ്ങൾക്ക് നടുവിലാണ് ലങ്കൻ ടീം. ഏകദിന, ട്വന്റി-20 ലോകകപ്പുകളിൽ ചാമ്പ്യൻമാരായ അവർക്ക് ഇത്തവണ ട്വന്റി-20 ലോകകപ്പിൽ കളിക്കാൻ യോഗ്യതാ മത്സരം കളിക്കേണ്ട അവസ്ഥയാണ്. ഇന്ത്യയുടെ രണ്ടാംനിരക്കെതിരെ കളിക്കേണ്ട ഗതികേടിലാണ് ലങ്കൻ ടീമെന്ന് അവരുടെ ഇതിഹാസ നായകൻ അർജുന രണതുഗെ വരെ കഴഞ്ഞയിടെ പരിഹസിച്ചിരുന്നു.
മാത്യൂസിനെ പോലെയുള്ള സീനിയേഴ്സ് മാനേജ്മെന്റുമായി ഉടക്കി ടീമിൽ നിന്നു വിട്ടു നിൽക്കുന്നു. പരിക്കേറ്റ ക്യാപ്ടൻ കുശാൽ പെരേരയ്ക്ക് പകരം അവസാന നിമിഷം ഡസുൻ ഷനാകയെ ക്യാപ്ടനാക്കിയിരിക്കുകയാണവർ. ഇംഗ്ലണ്ടിൽ ബയോബബിൾ പ്രോട്ടോക്കോൾ ലംഘിച്ച നിരോഷൻ ഡിക്വെല്ലയും ഇല്ലാത്തതിനാൽ മിനോദ് ഭനുകയായിരിക്കും വിക്കറ്റ് കീപ്പറുടെ റോളിൽ.
സാദ്ധ്യതാ ടീം:അവിഷ്ക,നിസ്സൻക, ഭനുക,ധനഞ്ജയ,ഭനുക രാജപക്സെ, ഷനക,ഹസരങ്ക,ഉഡാന,സൻഡാകൻ,ചമീര,രജിത.
2012ന് ശേഷം ശ്രീലങ്കയിൽ ഇന്ത്യ ഏകദിനത്തിൽ തോറ്രിട്ടില്ല. അവസാനം പര്യടനം നടത്തിയത് 2017ൽ.
ഏകദിനത്തിൽ 6000 റൺസ് തികയ്ക്കാൻ ധവാന് 23 റൺസ് കൂടിമതി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |