ചണ്ഡീഗഡ്: ഹരിയാനയിലെ ഖോരി ഗ്രാമത്തിൽ നിന്ന് ഒരു ലക്ഷം പേരെ കുടിയൊഴിപ്പിക്കാനുള്ള നടപടി മഴക്കാലത്ത് നിറുത്തിവയ്ക്കണമെന്ന് ഇന്ത്യയോടാവശ്യപ്പെട്ട് ഐക്യരാഷ്ട്ര സംഘടനയിലെ വിദഗ്ദ്ധർ. കുടിയൊഴിപ്പിക്കാനുള്ള പദ്ധതി പുന:പരിശോധിക്കണമെന്നും ആരും ഭവനരഹിതരാകാതിരിക്കാൻ താമസക്കാരെ നിയമപരമായി അംഗീകരിക്കണമെന്നും യു.എൻ ആവശ്യപ്പെട്ടു.
ആരവല്ലി വനമേഖലയിൽ കുടിയേറി ചേരികെട്ടി താമസിക്കുന്ന ഒരു ലക്ഷത്തോളം പേരെ ഒഴിപ്പിക്കാൻ ജൂൺ ഏഴിന് സുപ്രീംകോടതി ഫരീദാബാദ് കോർപറേഷന് നിർദ്ദേശം നൽകിയിരുന്നു. വനമേഖല തിരിച്ചുപിടിക്കുന്നതിൽ ഇളവുകൾ നൽകരുതെന്നും 19നകം ഒഴിപ്പിക്കണമെന്നുമാണ് കോടതി നിർദ്ദേശം. 172 ഏക്കർ വനഭൂമിയിലാണ് ജനങ്ങൾ വീടുകെട്ടി താമസിക്കുന്നത്. 10,000ത്തോളം വീടുകളാണ് സർക്കാർ ഇടിച്ചുനിരത്താനൊരുങ്ങുന്നത്.
@ ദൗർഭാഗ്യകരമെന്ന് ഇന്ത്യ
യു.എൻ ഇത്തരമൊരു പ്രസ്താവനയിറക്കിയതും സുപ്രീംകോടതിക്കെതിരെ അനാദരവോടെയുള്ള പരാമർശം നടത്തിയതും ദൗർഭാഗ്യകരമാണെന്ന് ഇന്ത്യ പ്രതികരിച്ചു. ജനാധിപത്യ സമൂഹങ്ങളിൽ നിയമവാഴ്ച ഉയർത്തിപ്പിടിക്കുന്നതിന്റെ പ്രാധാന്യം മനസിലാക്കാൻ ശ്രമങ്ങൾ നടത്തണം. അതിനെ ദുർബലപ്പെടുത്തുന്നതിൽ നിന്ന് വിട്ടുനിൽക്കണം. മനുഷ്യാവകാശങ്ങളെ കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും അത് പൂർണമായും നടപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഇന്ത്യ മറുപടിയിൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |