പാലക്കാട്: കന്നുകാലികൾക്കിടയിലെ കുളമ്പുരോഗം നിയന്ത്രിക്കാൻ നടപടിയുമായി മൃഗസംരക്ഷണ വകുപ്പ്. പഞ്ചായത്ത് അടിസ്ഥാനത്തിൽ പ്രതിരോധ നടപടികൾ സ്വീകരിച്ച് പൂർണമായും നിർമാർജ്ജനം ചെയ്യുകയാണ് ലക്ഷ്യം.
ജില്ലയിൽ ഒന്നരലക്ഷത്തോളം കന്നുകാലികളുണ്ടെന്നാണ് കണക്ക്. രോഗം പിടിപ്പെട്ട് കന്നുകാലികൾ ചത്തൊടുങ്ങിയാൽ കൊവിഡ് പ്രതിസന്ധിക്കിടെ നട്ടംതിരിയുന്ന ക്ഷീരകർഷകരുടെ സ്ഥിതി അതിദയനീയമാകും.
ജില്ലയിൽ ഇതുവരെ 333 കന്നുകാലികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ ഒരു പശുവും രണ്ട് കാളകളും 15 പശുക്കുട്ടികളും ചത്തു. ആറു മാസത്തിലൊരിൽ കുളമ്പുരോഗത്തിനുള്ള കുത്തിവയ്പ് എടുക്കണമെങ്കിലും ഒരു വർഷമായി നടത്തിയിട്ടില്ല.
കേന്ദ്രസർക്കാരാണ് പ്രതിരോധ മരുന്നുകൾ ലഭ്യമാക്കുന്നത്. രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ സംസ്ഥാന സർക്കാർ നേരിട്ട് മരുന്ന് വാങ്ങി കുത്തിവയ്പ് ആരംഭിച്ചിട്ടുണ്ട്.
വാക്‌സിനേഷൻ പുരോഗമിക്കുന്നു
ജില്ലയിലെ 17 പഞ്ചായത്തുകളിൽ രോഗബാധ കണ്ടെത്തിയ സ്ഥലത്തിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ റിംഗ് വാക്‌സിനേഷൻ നടത്തി. 2056 കന്നുകാലികളിലാണ് വാക്‌സിനേഷൻ നടത്തിയത്. ഇനി ഓരോ പഞ്ചായത്തുകളിലും നഗരസഭാ പ്രദേശങ്ങളിലും വാക്സിനേഷൻ നടത്തും. രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളിലേക്ക് കന്നുകാലികളെ കൊണ്ടുപോകുന്നതും ആ പ്രദേശങ്ങളിൽ നിന്നും കന്നുകാലികളെ മറ്റിടങ്ങളിലേക്ക് കൊണ്ടുപോകുന്നതും കർശനമായി നിയന്ത്രിക്കുമെന്നും മൃഗസംരക്ഷവകുപ്പ് അധികൃതർ പറഞ്ഞു.
രോഗലക്ഷണങ്ങൾ
.കുളമ്പുകൾക്കിടിയിൽ വ്രണം.
.വായിൽ നിന്നും മൂക്കിൽ നിന്നും പത.
.നാക്കിലും അകിടിലും വ്രണങ്ങൾ.
. ശരീരതാപനില ഉയരുക.
ശ്രദ്ധിക്കേണ്ടത്
.രോഗബാധയുള്ള പശുവിനെ കറന്ന വ്യക്തി മറ്റൊരു പശുവിനെ കറക്കുമ്പോൾ കൈകൾ പൂർണമായും അണുവിമുക്തമാക്കണം.
.കൈകളിലൂടെ രോഗം പകരാൻ സാദ്ധ്യതയുണ്ട്.
.രോഗബാധയില്ലാത്ത പശുവാണെങ്കിലും ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
.മേയാൻ വിടുമ്പോൾ രോഗബാധയുള്ള പശുവിനോടൊപ്പം മറ്റു പശുക്കളെ മേയാൻ വിടരുത്.
.പുതിയ പശുവിനെ വാങ്ങിയാൽ വീട്ടിലുള്ള മറ്റ് പശുക്കളോടൊപ്പം നിറുത്താതെ കുറഞ്ഞത് മൂന്ന് ആഴ്ചയെങ്കിലും മാറ്റിനിറുത്തണം.
.രോഗലക്ഷണങ്ങൾ കണ്ടെത്തിയാലുടൻ ഡോക്ടറെ അറിയിക്കുകയും വാക്‌സിനേഷൻ എടുക്കുകയും ചെയ്യണം.
അതിർത്തി കടന്നെത്തിയാൽ ക്വാറന്റൈൻ
അയൽസംസ്ഥാനങ്ങളിൽ നിന്നും എത്തിക്കുന്ന മൃഗങ്ങൾക്ക് അതിർത്തിയിൽ ക്വാറന്റൈൻ ഏർപ്പെടുത്തണമെന്ന് മൃഗസംരക്ഷണവകുപ്പ്. കന്നുകാലികൾ ഉൾപ്പെടെയുള്ള മൃഗങ്ങൾക്ക് മൂന്നാഴ്ച വരെ ക്വാറന്റൈൻ ഒരുക്കിയാൽ ഒരു പരിധിവരെ മൃഗങ്ങളിലൂടെ പകരുന്ന അസുഖങ്ങൾ നിയന്ത്രിക്കാൻ കഴിയും.
കന്നുകാലികളെ എത്തിക്കുമ്പോൾ അതിർത്തിയിൽ നിയന്ത്രണം ഏർപ്പെടുത്തിയാൽ രോഗബാധ നിയന്ത്രിക്കാം. ചെക്ക്‌പോസ്റ്റുകളിൽ ഡോക്ടർമാരെ നിയമിക്കണം, ക്വാറന്റൈൻ നിർബന്ധമാക്കണം. ഒരു പ്രദേശത്തുനിന്നും മറ്റൊരിടത്തേക്ക് കന്നുകാലികളെയും മറ്റും മാറ്റുമ്പോൾ വെറ്ററിനറി ഡോക്ടർ പരിശോധിച്ച് രോഗമില്ലെന്ന് ഉറപ്പുവരുത്തിയ സമ്മതപത്രം വാങ്ങിക്കണം.
- ഡോ. ജോജു ഡേവിസ്, ജില്ലാ മൃഗസംരക്ഷണ വകുപ്പ് പി.ആർ.ഒ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |