തണ്ണിത്തോട്: കോന്നി - തണ്ണിത്തോട് വനപാതയിൽ ബൈക്ക് യാത്രക്കാർ പുലിയെ കണ്ടതായി വാർത്ത പരന്നതോടെ വനംവകുപ്പ് പ്രദേശത്ത് പെട്രോളിംഗ് ശക്തമാക്കി. ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് മുണ്ടോമൂഴിയിലെ വെയ്റ്റിംഗ് ഷെഡിന് സമീപത്ത് തണ്ണിത്തോട് സ്വദേശികളായ അഖിൽ, ജയകൃഷ്ണൻ എന്നിവർ പുലിയെ കണ്ടത്. റോഡിലൂടെ നടക്കുകയായിരുന്ന പുലി ബൈക്കിന്റെ ശബ്ദവും ഹെഡ് ലൈറ്റിന്റെ പ്രകാശവും കണ്ടു വനത്തിലേക്ക് മറയുകയായിരുന്നു. വിവരമറിഞ്ഞു വനപാലകരും പൊലീസും സ്ഥലത്തെത്തി. ദിവസങ്ങൾക്ക് മുമ്പ് അട്ടത്തോട്ടിലും പുലിയെ കണ്ടിരുന്നു.
കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് വനപാതയിൽ വാഹനങ്ങൾ കുറഞ്ഞതോടെ കൂടുതൽ വന്യമൃഗങ്ങൾ റോഡിലേക്കിറങ്ങുന്നുണ്ട്. കാട്ടാനകൾ, കാട്ടുപോത്തുകൾ, മ്ലാവുകൾ, കേഴ, കുരങ്ങുകൾ എന്നിവയാണ് റോഡിൽ ഇറങ്ങുന്നത്. കൊവിഡ് വ്യാപനത്തിന് മുൻപ് അടവിയിലെ കുട്ടവഞ്ചി സവാരികേന്ദ്രത്തിലേക്കു നിരവധി സഞ്ചാരികളെത്തിയിരുന്നു. ഇപ്പോൾ സഞ്ചാരികളുടെ വരവ് നിലച്ചതോടെയാണ് വന്യമൃഗശല്യം കൂടിയത്. എലിമുള്ളംപ്ലാക്കൽ മുതൽ തണ്ണിത്തോട് മൂഴിവരെയുള്ള വനപാതയിൽ ഒൻപത് ആനത്താരകളുണ്ട്. പകൽ സമയത്തുപോലും ഇവിടെ കാട്ടാനകൾ റോഡ് മുറിച്ചുകടക്കും. വളവുകളുള്ള റോഡായതിനാൽ വന്യമൃഗങ്ങളുടെ മുന്നിൽ അകപ്പെടാൻ സാദ്ധ്യതയേറെയാണ്. പലപ്പോഴും വാഹനങ്ങൾ തിരിച്ചുരക്ഷപ്പെടാനും ബുദ്ധിമുട്ടാണ്. ഇലവുങ്കൽ, മുണ്ടോമൂഴി, പേരുവാലി, തട്ടാത്തിക്കയം തുടങ്ങിയ ഭാഗങ്ങളിൽ കാട്ടാനശല്യം രൂക്ഷമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |