നാല് പ്ളസ് ടു വിദ്യാർത്ഥിനികൾക്ക് ടൈ ഗ്ളോബൽ അവാർഡ്
കൊച്ചി: ഫിൽറ്റർ കോഫി ഗുളിക രൂപത്തിലാക്കി ബിസിനസിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് എറണാകുളം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ നാല് പ്ളസ് ടു വിദ്യാർത്ഥിനികൾ. ഗുളിക ചൂടുവെള്ളത്തിലിട്ടാൽ കോഫി റെഡി.
ഈ ആശയം കണ്ടെത്തിയതിന് അമേരിക്ക ആസ്ഥാനമായ ടൈ ഗ്ലോബൽ നടത്തിയ മത്സരത്തിൽ ജനപ്രീതിക്കുള്ള പോപ്പുലർ ചോയ്‌സ് അവാർഡ് ലഭിച്ചു. പേറ്റന്റ് കിട്ടുന്നതുവരെ ഗുളികയുടെ രഹസ്യം പുറത്തുവിടില്ല.
യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന അമേരിക്കയിലെ ടൈ ഗ്ളോബലിന്റെ ഘടകമായ ടൈ കേരള ചാപ്റ്റർ നടത്തിയ മത്സരത്തിൽ ഇവർ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു.
ഒൻപതു മുതൽ പ്ലസ്ടു വരെയുള്ള കുട്ടികൾക്കായി ക്ലാസ് റൂം സെഷനുകൾ, മെന്ററിംഗ്, ബിസിനസ് പ്ലാൻ മത്സരം എന്നിവയിലൂടെ നേതൃപരമായ കഴിവുകൾ വികസിപ്പിച്ച് മികച്ച സംരംഭകരെ വളർത്തിയെടുക്കുകയാണ് ടൈ കേരള ചാപ്റ്ററിന്റെ ദൗത്യം. അന്താരാഷ്ട്രതലത്തിൽ ഈ ആശയവുമായി മത്സരിക്കാൻ അവർതന്നെ സ്പോൺസർ ചെയ്ത് പരിശീലനവും നൽകി. അവിടെ 'ടോപ് 8'ൽ എത്താനായി. തുടർന്ന് ജനപ്രിയ ഉത്പന്നങ്ങൾക്ക് വേണ്ടിയുള്ള വോട്ടെടുപ്പിലാണ് പോപ്പുലർ ചോയ്‌സ് അവാർഡ് കിട്ടിയത്. അമേരിക്കയിൽ നടത്തേണ്ടിയിരുന്ന മത്സരം കൊവിഡ് കാരണം ഓൺലൈനിലായിരുന്നു.
'കാപ്പിഫൈൽ'
കാപ്പിഫൈൽ എന്നായിരിക്കും ഗുളികയുടെ പേര്. ഫൈൽ എന്ന ഇംഗ്ളീഷ് വാക്കിന് ആസക്തിയുള്ളത്,പ്രിയപ്പെട്ടത് എന്നാണ് അർത്ഥം.
''ചുക്കുകാപ്പി, ചോക്ലേറ്റ് കാപ്പി, വാനില കാപ്പി, മോക്കാ കാപ്പി എന്നിവ വിപണിയിൽ ഇറക്കാനാണ് പദ്ധതി. മധുരം വേണ്ടവർക്കും 'വിത്തൗട്ടു'കാർക്കും പ്രത്യേകം ഗുളിക ഉണ്ടാകും. പ്ലസ്ടു പഠനത്തിനു ശേഷമാണ് ലോഞ്ചിംഗ് ഉദ്ദേശിക്കുന്നത്.
വി.സൗന്ദര്യ ലക്ഷ്മി
ടീം ലീഡർ
നാൽവർ സംഘം
• വി.സൗന്ദര്യലക്ഷ്മി: തൃപ്പൂണിത്തുറ ശ്രീഅന്നപൂർണയിൽ വെങ്കിടേശിന്റെയും മീനാക്ഷിയുടെയും മകൾ. (കൊമേഴ്സ്)
• എലീഷ അനോറി കടുത്തൂസ്: ഇടക്കൊച്ചി കുടുവശേരി പിന്റോ കടുത്തൂസിന്റെയും ഷെൽനാ സെബാസ്റ്റ്യന്റെയും മകൾ. (ഹ്യുമാനിറ്റീസ്)
• വി.ഡിംപൽ (രാജസ്ഥാൻ സ്വദേശി): കലൂർ റെസിഡൻസി കോർട്ടിൽ വിക്രംസിംഗിന്റെയും സംഗീതയുടെയും മകൾ. (ഹ്യുമാനിറ്റീസ്)
• ശിവനന്ദന: മുളവുകാട് കാട്ടുപറമ്പിൽ കെ.ആർ.വിനീഷിന്റെയും അമ്പിളിയുടെയും മകൾ. (സയൻസ്)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |