നൂറ്റിഅറുപത്തിനാലു വർഷം പിന്നിടുന്ന തിരുവനന്തപുരം മൃഗശാലയിൽ പരിഷ്കൃത സമൂഹത്തിലും സാഹചര്യത്തിലും സംഭവിക്കാൻ പാടില്ലാത്തതും ആവർത്തിക്കാൻ അനുവദിച്ചു കൂടാത്തതുമായ വിധത്തിൽ തൊഴിലാളിക്ക് ജീവഹാനി സംഭവിച്ചിരിക്കുന്നു. ഭരണസിരാകേന്ദ്രത്തിന്റെ വിളിപ്പാടകലെപ്പോലും തൊഴിലിടങ്ങളിൽ മനുഷ്യജീവന് സുരക്ഷിതത്വമില്ല എന്നതിന്റെ ഉദാഹരണമാണ് ഹർഷാദിന്റെ മരണം.
കേന്ദ്ര മൃഗശാല അതോറിറ്റി മൃഗശാലകളുടെ നടത്തിപ്പിന് വ്യക്തവും കർശനവുമായ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യത്തെ 347 മൃഗശാലകളുടെ പട്ടികയിൽ ഏറ്റവും മികച്ച ഗണത്തിൽപ്പെടുന്ന തിരുവനന്തപുരം മൃഗശാലയിൽ നിർബന്ധമായും പാലിക്കപ്പെടേണ്ട നിർദേശങ്ങൾ പലതും പാലിക്കുന്നില്ല എന്നതിന്റെ നേർസാക്ഷ്യം കൂടിയാണ് ഈ രക്തസാക്ഷിത്വം.
ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ ഭരണകാലത്ത് (മുൻ ഭരണാധികാരി സ്വാതിതിരുനാളിന്റെ സ്വപ്ന പദ്ധതിയായ ) മൃഗശാല 1857 ൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു .
ഇന്ത്യയിലെ ആദ്യത്തെ മൃഗശാല എന്ന ചരിത്രപ്രാധാന്യമുള്ള ഈ മൃഗശാല അശാസ്ത്രീയവും അധികൃതരുടെ അലംഭാവവും നിമിത്തം പരിതാപകരമായ നിലയിൽ എത്തിയിരിക്കുകയാണ്. ഇരുന്നൂറിലേറെ സ്പീഷീസുകൾ ഉള്ള തിരുവനന്തപുരം മൃഗശാല സെൻട്രൽ സൂ അതോറിറ്റിയുടെ മാർഗനിർദേശങ്ങൾ നടപ്പാക്കുന്നതിൽ കാണിക്കുന്ന അലംഭാവം ഗുരുതരമാണ്. ചില ഉദാഹരണങ്ങൾ മാത്രം ചൂണ്ടിക്കാണിക്കാം.
വന്യമൃഗങ്ങളെ പരിചരിക്കുന്നതിന് പരിശീലനം സിദ്ധിച്ച രണ്ട് അനിമൽ കീപ്പർമാർ ഒരേസമയം ഉണ്ടാകണമെന്ന് നിർബന്ധമായിരിക്കെ അധികൃതർ അത് ഒരാളെ മാത്രമാക്കി.
വിഷപ്പാമ്പുകളുടെയും വന്യമൃഗങ്ങളുടെയും കൂടുകളിൽ പലതിലും സി.സി.ടി.വികൾ കണ്ണടച്ചിരിക്കുന്നു.
പരിചയസമ്പന്നരായ രണ്ട് വെറ്ററിനറി ഡോക്ടർമാർ ഒരേസമയം ഉണ്ടാകണമെന്നുണ്ട്. എന്നാൽ മിക്ക ദിവസങ്ങളിലും ഓപ്പറേഷനുകൾ പോലും വേണ്ടിവരുന്ന ഇവിടെ ഒരു മൃഗഡോക്ടറും ഒരു ലൈവ് സ്റ്റോക്ക് അസിസ്റ്റന്റും അറ്റൻഡറും മാത്രമാണുള്ളത്.
മൃഗങ്ങളെ ചികിത്സിക്കാൻ ഇവിടെ ഒരു ഡോക്ടറെങ്കിലുമുണ്ടെന്ന് ആശ്വസിക്കാം. എന്നാൽ നിരവധി ജീവനക്കാരും സ്കൂൾ വിദ്യാർത്ഥികളുമടക്കം ആയിരക്കണക്കിന് സന്ദർശകരുള്ള ഇവിടെ അത്യാഹിതങ്ങളിൽപ്പെടുന്നവരെ പ്രാഥമിക ചികിത്സ നൽകി സുരക്ഷിതരാക്കാൻ ഒരു സംവിധാനവുമില്ല എന്നത് നിർഭാഗ്യകരമാണ്. സെൻട്രൽ സൂ അതോറിറ്റിയുടെ മാർഗനിർദ്ദേശങ്ങളും നിയമങ്ങളും അനുവദിക്കുന്ന വിധത്തിൽ മൃഗങ്ങളെ അഡോപ്റ്റ് ചെയ്യാനും സംരക്ഷിക്കാനും വ്യക്തികൾക്കും സംഘടനകൾക്കും സ്ഥാപനങ്ങൾക്കും കഴിയുമെന്നിരിക്കെ ഇക്കാര്യത്തിൽ മൃഗശാലാധികൃതർ ചെറുവിരലനക്കിയിട്ടില്ല.
മൃഗങ്ങളുടെ കൂടുകളിലും പാമ്പിൻ കൂടുകളിലും പണിയെടുക്കുന്നവരിൽ അധികവും താത്കാലിക തൊഴിലാളികളും ആദിവാസി ദളിത് വിഭാഗങ്ങളിൽപ്പെട്ട ചെറുപ്പക്കാരുമാണ്. സ്ഥിരം ജീവനക്കാരുടെ മൂന്നിലൊന്ന് കൂലി കിട്ടുന്നില്ല ഇവർക്ക്. മികച്ച പ്രയത്നശേഷിയും അർപ്പണമനോഭാവവും ഉള്ള, ജീവൻ പണയം വച്ച് പണിയെടുക്കുന്ന ഇവർക്കെങ്കിലും സുപ്രീംകോടതി വിധിച്ചിട്ടുള്ള തുല്യജോലിക്ക് തുല്യവേതനം നടപ്പാക്കിക്കൂടെ?
(ലേഖകൻ മ്യൂസിയം ആൻഡ് സൂ എംപ്ലോയീസ് യൂണിയൻ സംസ്ഥാന പ്രസിഡന്റാണ്
ഫോൺ.9447309942 )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |