ഇരിങ്ങാലക്കുട: വിവിധ കാലയളവുകളിലായി നൂറു കോടിയിലേറെ രൂപയുടെ സാമ്പത്തിക തിരിമറി നടന്നെന്ന പരാതിയിൽ കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ മുൻ സെക്രട്ടറിയടക്കം ആറു പേർക്കെതിരെ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തു. ബാങ്കിലെ നിലവിലെ സെക്രട്ടറി ശ്രീകലയാണ് പരാതി നൽകിയത്. പത്തു വർഷത്തോളമുള്ള ഇടപാടുകളിലാണ് ഇത്രയും രൂപയുടെ തിരിമറി.
ബാങ്ക് മുൻ സെക്രട്ടറി സുനിൽകുമാർ, മുൻ ബ്രാഞ്ച് മാനേജർ ബിജു, മുൻ സീനിയർ അക്കൗണ്ടന്റ് ജിൽസ്, കരാറുകാരായ കിരൺ, ബിജോയ്, ബാങ്കിന് കീഴിലുള്ള സൂപ്പർമാർക്കറ്റിലെ അക്കൗണ്ടന്റ് റെജി അനിൽ എന്നിവർക്കെതിരെയാണ് ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തത്.
ഭൂമിയുടെ മതിപ്പു വിലയെക്കാൾ കൂടുതൽ തുക വായ്പ അനുവദിക്കൽ, ബാങ്കിന് കീഴിലുള്ള സൂപ്പർമാർക്കറ്റിലേക്ക് സാധനങ്ങൾ വാങ്ങിയതിലെ ക്രമക്കേട് എന്നിവ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 50 ലക്ഷം രൂപ വീതം അനുവദിച്ച 46 വായ്പകൾ പെരിഞ്ഞനം സ്വദേശിയായ കിരണിന്റെ ഒരേ അക്കൗണ്ടിലേക്ക് പോയ ക്രമക്കേടും കണ്ടെത്തി. ബാങ്കിലെ സ്ഥിര നിക്ഷേപകർക്ക് പണം തിരിച്ചുനൽകുന്നില്ലെന്ന പരാതിയെ തുടർന്നാണ് ഇടപാടുകൾ പരിശോധിച്ചത്.
ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് മുൻ സെക്രട്ടറിയടക്കമുള്ള ജീവനക്കാരെ ബാങ്ക് സസ്‌പെൻഡ് ചെയ്തിരുന്നു. തുടർന്നാണ് കൂടുതൽ അന്വേഷണത്തിനായി പൊലീസിൽ പരാതി നൽകിയത്. കൂടുതൽ അന്വേഷണത്തിലൂടെ മാത്രമേ എത്രരൂപയുടെ സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന് കണ്ടെത്താനാകൂവെന്ന് പൊലീസ് പറഞ്ഞു. കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടിനെക്കുറിച്ച് വകുപ്പുതല നടപടി ആരംഭിച്ചതായാണ് വിവരം. ബാങ്ക് ഭരണസമിതി പിരിച്ചുവിടുന്നതടക്കമുള്ള നടപടികൾ അടുത്ത ദിവസം ഉണ്ടാകുമെന്നാണ് സൂചന.
ബാങ്കിലെ സാമ്പത്തിക ക്രമക്കേടിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കോൺഗ്രസും ബി.ജെ.പിയും അടക്കമുള്ള രാഷ്രീയപ്പാർട്ടികൾ കഴിഞ്ഞ ദിവസങ്ങളിൽ സമരരംഗത്തുണ്ടായിരുന്നു. കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ഇരിങ്ങാലക്കുട മുനിസിപ്പൽ കമ്മിറ്റി കേന്ദ്ര സഹകരണ മന്ത്രി അമിത്ഷായ്ക്ക് പരാതി നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |