ന്യൂഡൽഹി: കുട്ടികളുടെ സമഗ്ര വളർച്ചയ്ക്കായി അഞ്ചു ശതമാനത്തിൽ താഴെ ടി.പി.ആർ ഉള്ള ഇടങ്ങളിൽ സ്കൂളുകൾ ഘട്ടം ഘട്ടമായി തുറക്കുന്ന കാര്യം ആലോചിക്കണമെന്ന് ഡൽഹി എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ അഭിപ്രായപ്പെട്ടു.
ഘട്ടംഘട്ടമായി സ്കൂൾ തുറന്ന് ഒന്നിടവിട്ട ദിവസങ്ങളിൽ കുട്ടികളെ ക്ളാസിൽ ഇരുത്തുന്നതും ആലോചിക്കാം. സ്കൂൾ തുറക്കുന്നത് കുട്ടികളെ പതിവ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനും സമഗ്രമായ വളർച്ചയ്ക്കും അനിവാര്യമാണ്. ഇന്റർനെറ്റ് സൗകര്യം ലഭ്യമല്ലാത്ത കുട്ടികളെയും സ്കൂളിൽ കൊണ്ടുവരാൻ ശ്രമിക്കണം. കൊവിഡ് മൂന്നാം തരംഗമുണ്ടായാൽ കുട്ടികളെ ബാധിക്കാനിടയില്ലെന്നും ഡോ. ഗുലേറിയ പറഞ്ഞു.
നല്ലൊരു വിഭാഗം കുട്ടികളും കൊവിഡിനെതിരെ സ്വാഭാവിക പ്രതിരോധ ശേഷി നേടിയിട്ടുണ്ട്. കുട്ടികളിൽ സീറോ പോസിറ്റിവിറ്റി കൂടുതലാണ്. സ്കൂളുകൾ തുറന്നാൽ മാസ്ക് ധരിക്കുന്നതും സമൂഹ അകലം പാലിക്കുന്നതും ഉറപ്പാക്കണം. ക്ളാസ് മുറികൾ വായു സഞ്ചാരമുള്ളതാവണം. സെപ്തംബർ മാസത്തോടെ കുട്ടികൾക്കും വാക്സിൻ ലഭ്യമാക്കാൻ കഴിഞ്ഞേക്കുമെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. അതിനിടെ രാജ്യത്ത് 38,164 പുതിയ കൊവിഡ് കേസുകളും 499 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |