കോട്ടയം: പാചകവാതകവില കുതിക്കുമ്പോഴും ബയോഗ്യാസിന്റെ സാദ്ധ്യത പ്രയോജനപ്പെടുത്താതെ ജില്ല. കൊവിഡിന് ശേഷം പശുവളർത്തൽ വ്യാപകമായതിൽ നിഷ്പ്രയാസം ബയോഗ്യാസ് പ്ളാന്റുകൾ പ്രവർത്തിപ്പിക്കാനാകുമെങ്കിലും ഇപ്പോഴും പാചക വാതകത്തെ മാത്രം ആശ്രയിക്കുകയാണ് ഭൂരിപക്ഷവും. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സബ്സിഡി 20,000 രൂപ വരെ ഉയർത്തിയിട്ടുമുണ്ട്.
കൊവിഡിന് ശേഷം ജില്ലയിൽ പശുവളർത്തലിൽ 30ശതമാനതത്തിന് മുകളിൽ വർദ്ധനവാണുണ്ടായത്. ഇതിൽ നിന്ന് ലഭിക്കുന്ന ചാണകം മാത്രം മതി ഒരു കുടുംബത്തിനുവേണ്ട ബയോഗ്യാസ് ഉത്പാദിപ്പിക്കാൻ. കാർഷിക വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെയാണ് പ്ളാന്റുകൾക്കായി ആനുകൂല്യം അനുവദിക്കുന്നത്. പട്ടിക ജാതി വിഭാഗങ്ങൾക്ക് സബ്സിഡി തുക കൂടുതലാണെങ്കിലും കഴിഞ്ഞ സാമ്പത്തിക വർഷം ഒരാൾ പോലും അപേക്ഷിച്ചില്ല.
നിർമിക്കാൻ വേണ്ടത്
നിരപ്പായ ഭൂജലവിതരണവും അധികം ഉയരത്തിലല്ലാത്ത സ്ഥലവും
തൊഴുത്തിനും അടുക്കളയ്ക്കുമിടയിലെ സ്ഥലത്ത് പ്ളാന്റ് പണിയാം
കിണറിൽനിന്ന് 15 മീറ്റർ അകലെ മരങ്ങളുടെ വേരുപടരാത്ത സ്ഥലം
കഴിഞ്ഞ വർഷം 63 പേർ
കഴിഞ്ഞ സാമ്പത്തിക വർഷം ആകെ 63 പേരേ ജില്ലയിൽ പ്ളാന്റ് സ്ഥാപിച്ചിട്ടുള്ളൂ. രണ്ട് ക്യൂബിക് മീറ്ററിൽ കൂടുതൽ വലിപ്പമുള്ള ബയോഗ്യാസ് പ്ലാന്റ് പണിയുന്ന ഒരു കർഷകന് സബ്‌സിഡിയായി 20,000 രൂപ ലഭിക്കുമെങ്കിൽ, പട്ടികജാതി കർഷകന് 22,000 രൂപ ആനുകൂല്യമുണ്ട്.
'' ബയോഗ്യാസ് പ്ളാന്റുകൾ പ്രോത്സാഹിപ്പിക്കാനാണ് സബ്സിഡി നിരക്ക് ഉയർത്തിയത്. ഇതിന്റെ സാദ്ധ്യത പ്രയോജനപ്പെടുത്തേണ്ടതുണ്ട്. കൃഷി ഭവനിൽ അപേക്ഷ നൽകിയാൽ യോഗ്യരായ എല്ലാവർക്കും പദ്ധതിയുടെ ഭാഗമാകാം''
- ബീന ജോർജ്, പ്രിൻസിപ്പൽ അഗ്രിക്കൾച്ചറൽ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |