ഫാം സന്ദർശിക്കാൻ മടിച്ച് മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥർ
കണ്ണൂർ: കോളയാട് കൊമ്മേരിയിലെ ജില്ലാ പഞ്ചായത്തിന്റെ ഫാമിലെ ജോണീസ് ഡിസീസ് ബാധിച്ച 34 ആടുകളെ കൊല്ലണമെന്ന് ആവശ്യപ്പെട്ട് മൃഗസംരക്ഷണവകുപ്പ് ഡയറക്ടർ മന്ത്രിക്ക് വീണ്ടും റിപ്പോർട്ട് നൽകി. എന്നാൽ കൊല്ലാൻ കഴിയില്ലെന്ന നിലപാടിൽ മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി ഉറച്ചുനിന്നതോടെ അധികാര കേന്ദ്രങ്ങൾ തമ്മിലുള്ള വടംവലി രൂക്ഷമായി. കൊല്ലണമെന്ന് വാശി പിടിക്കുമ്പോഴും മൃഗസംരക്ഷണ വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥരാരും തന്നെ ഫാം സന്ദർശിക്കാത്തതിലും പ്രതിഷേധം ശക്തമാണ്.
അതേസമയം, ആടുകളെ കൊല്ലുന്നതിനെതിരെ മൃഗസംരക്ഷണ വകുപ്പ് മുൻ അസി. ഡയറക്ടർ ഡോ. പി.വി. മോഹനൻ കേന്ദ്ര മൃഗസംരക്ഷണ ബോർഡിന് പരാതി നൽകിയിട്ടുണ്ട്. പ്രാണിദ്രോഹ നിവാരണ നിയമമനുസരിച്ച് ആടുകളെ കൊല്ലുന്നതിന് പ്രത്യേക മാർഗ നിർദ്ദേശങ്ങളുമുണ്ട്.
ആകെ 80 ആടുകളാണ് ഫാമിലുള്ളത്. ഇതിൽ ഒരു മുട്ടനാടിനും 33 പെണ്ണാടിനുമാണ് രോഗം വന്നത്. കഴുത്തിൽ ചുവന്ന റിബൺ കെട്ടി ഇവയെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ജില്ലാ രോഗ നിയന്ത്രണ ഓഫീസർ കഴിഞ്ഞമാസം 14ന് ആടുകളുടെ രക്തം പരിശോധിച്ചിരുന്നു. രോഗം കണ്ടതിനെത്തുടർന്ന് 22ന് വീണ്ടും പരിശോധിച്ചു. അതിലും സ്ഥിരീകരിച്ചതിനെത്തുടർന്നാണ് കൊല്ലാൻ നിർദ്ദേശം നൽകിയത്. ജോണീസ് രോഗം ബാധിച്ച 20ലധികം ആടുകളെ കഴിഞ്ഞവർഷം കൊന്നൊടുക്കിയിരുന്നു. വിഷം കുത്തിവച്ച് കൊന്ന് ആഴത്തിൽ കുഴിച്ചുമൂടുകയായിരുന്നു.
പശുക്കൾക്കും ഭീഷണി
രോഗം ബാധിച്ച ആടുകളെ കൊല്ലുന്നത് ശരിയായ നടപടിയല്ലെന്നാണ് മൃഗസ്നേഹികളുടെ നിലപാട്. ആടുകൾക്കെന്ന പോലെ പശുക്കളിലും ഈ രോഗം പടരാൻ സാദ്ധ്യതയുണ്ട്. അങ്ങനെ വന്നാൽ പശുക്കളെ കൊല്ലാൻ അധികൃതർ തയ്യാറുകുമോ എന്നാണ് അവർ ചോദിക്കുന്നത്. രോഗം വന്നവയെ രക്ഷിക്കാനും പ്രതിരോധം ശക്തിപ്പെടുത്താനും ആവശ്യമായ നടപടി സ്വീകരിക്കണമെന്നും അവർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |