കാലിഫോർണിയ: പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന 3.7 സ്ക്വയർ മൈൽ വിസ്തൃതിയുള്ള മനോഹരമായ ദ്വീപാണ് റ്റെറ്റിയറോവ അറ്റോൾ. ഫ്രഞ്ച് പോളിനേഷ്യയുടെ ഭാഗമായ ഈ ദ്വീപിനൊരു പ്രത്യേകതയുണ്ട്. വിഖ്യാത ഹോളിവുഡ് നടൻ മാർലൻ ബ്രാന്റോ 1960കളിൽ സ്വന്തമാക്കിയ സ്വകാര്യ ദ്വീപാണിത്. ബ്രാന്റോ 2004ൽ അന്തരിച്ചെങ്കിലും ദ്വീപിന്റെ ഉടമസ്ഥാവകാശം ഇപ്പോഴും അദ്ദേഹത്തിന്റെ പേരിലുള്ള ട്രസ്റ്റിനാണ്. വൈവിധ്യമാർന്ന ജീവജാലങ്ങളും ആഡംബര റിസോർട്ടും ജലാശയങ്ങളും നിറഞ്ഞ ഈ ദ്വീപ് ഇന്ന് വലിയ ഒരു പ്രതിസന്ധി നേരിടുകയാണ്. ദ്വീപിൽ അനധികൃതമായി കടന്നുകൂടി പെരുകിയ ആയിരക്കണക്കിന് എലികളുടെ ശല്യമാണത്. ഇന്ന് റ്റെറ്റിയറോവ അറ്റോളിൽ 65,000 ത്തോളം എലികളുണ്ടെന്നാണ് ബ്രാന്റോ ഫാമിലി ട്രസ്റ്റ് വക്താവ് സാലി എസ്പൊസിറ്റോ പറയുന്നത്. ഇതോടെ കാലിഫോർണിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഐലന്റ് കൺസർവേഷൻ എന്ന സംഘടന ദ്വീപിലെ എലികളുടെ കടന്നാക്രമണത്തെ നേരിടാൻ ഒരു പരിഹാരം മുന്നോട്ട് വച്ചിരിക്കുകയാണ് ; ഡ്രോൺ.! പ്രത്യേകം രൂപകല്പന ചെയ്ത ഡ്രോണുകൾ ദ്വീപിന് മുകളിലൂടെ പറന്ന് എലി വിഷം നിക്ഷേപിക്കും. ലോകത്ത് ആദ്യമായാണ് ദ്വീപിൽ കടന്നുകയറി സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയായി മാറിയ എലികളെ തുരത്താനായി ഇത്രയും വലിയ ഡ്രോൺ ആക്രമണ പദ്ധതി തയാറാക്കുന്നത്. എലികളുടെ എണ്ണം വർദ്ധിച്ചത് ദ്വീപിലെ വിവിധയിനം പക്ഷികൾക്കും ആമകൾക്കും വൻ ഭീഷണിയായിരിക്കുകയാണ്. ഇവയുടെ മുട്ടകളും കുഞ്ഞുങ്ങളുമാണ് പ്രധാനമായും എലിയുടെ ആക്രമണം നേരിടുന്നത്. ദ്വീപിലെ ഉരഗ ജീവികളും എലികളുടെ ശല്യത്താൽ വലഞ്ഞിരിക്കുകയാണ്. ദ്വീപുകളിലും മറ്റും കടന്നുകയറി മറ്റ് സ്വാഭാവിക ജീവി വർഗങ്ങളുടെ നിലനിൽപ്പിനെ വംശനാശ ഭീഷണിയിലേക്ക് തള്ളിവിടുന്ന സ്പീഷീസുകളെ നീക്കം ചെയ്യുക എന്നതാണ് ഐലന്റ് കൺസർവേഷൻ സംഘടനയുടെ ലക്ഷ്യം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇതിനായി ചെലവ് കുറഞ്ഞ മാർഗമായി ഡ്രോണുകളെ എങ്ങനെ ഉപയോഗിക്കാമെന്നതിനെ സംബന്ധിച്ച് സംഘടന നിരീക്ഷിച്ച് വരികയാണ്. ഇതാദ്യമായല്ല ഇവിടെ എലികളെ തുരത്താനുള്ള നടപടികൾ സ്വീകരിക്കുന്നത്. 2012ലും ദ്വീപിൽ എലികളെ നശിപ്പിക്കാനുള്ള മാർഗങ്ങൾ നടത്തിയിരുന്നെിലും വിജയം കണ്ടില്ല. ഉടൻ എലികളുടെ എണ്ണം കുറച്ചില്ലെങ്കിൽ ദ്വീപിൽ കണ്ടുവരുന്ന ഏതാനും സ്പീഷീസ് ജീവികൾക്ക് വംശനാശം സംഭവിക്കുമെന്നാണ് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നത്. എന്നാൽ, ഡ്രോൺ ഉപയോഗിച്ച് എലികളെ തുരത്താനുള്ള തങ്ങളുടെ പദ്ധതി വിജയംകാണുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |