മുണ്ടക്കയം: കൂട്ടിക്കലിനു സമീപം ചപ്പാത്ത് ഭാഗത്ത് പന്ത്രണ്ട് വയസുകാരിയായ മകളെ അമ്മ ഉറക്കഗുളിക നൽകിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.കൂട്ടിക്കൽ കണ്ടത്തിൽ ഷമീറിൻ്റെ ഭാര്യ ലൈജീനയെയാണ് മുണ്ടക്കയം സി.ഐ എ.ഷൈൻകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. റിമാൻഡിൽ കഴിഞ്ഞിരുന്ന ലൈജീനയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ ശേഷം ഇന്നലെ ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് തെളിവെടുപ്പിനായി എത്തിച്ചത്. വീടിനുള്ളിൽ കൊലപാതകം നടന്ന മുറി പൊലീസിന് കാട്ടികൊടുത്ത പ്രതി കൊലപാതകം നടത്തിയ രീതിയും വിവരിച്ചു നൽകി. ഇതിനിടെ ഇവർ പലതവണ പൊട്ടിക്കരഞ്ഞു. 10 മിനിറ്റിനുള്ളിൽ തെളിവെടുപ്പ് പൂർത്തിയാക്കി പൊലീസ് മടങ്ങി. തെളിവെടുപ്പ് രഹസ്യമായതിനാൽ പരിസരവാസികൾ പോലും അറിഞ്ഞിരുന്നില്ല.
കഴിഞ്ഞ ജൂൺ 27ന് പുലർച്ചെയാണ് ലൈജീന തന്റെ ഏക മകൾ ഷംനയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. അതിനുശേഷം വീടിന്റെ മുൻപിലെ കിണറ്റിൽ ചാടി ഇവർ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇവരെ ഫയർഫോഴ്സും, അയൽവാസികളും ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ലൈജീനക്ക് മാനസിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് മനോരോഗ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇതുമൂലം പൊലീസിന് അറസ്റ്റ് ചെയ്യുവാൻ കഴിഞ്ഞിരുന്നില്ല. ഡിസ്ചാർജ് ചെയ്തെങ്കിലും പിന്നീട് കൊവിഡ് സ്വീകരിച്ചത് മൂലം മുണ്ടക്കയം സർക്കാർ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററിൽ ചികിത്സയിലായിരുന്നു. രോഗം ഭേദമായ ലൈജീനയെ സബ് ജയിലിലേക്ക് മാറ്റുകയായിരുന്നു. പൊലീസ് പ്രതിയെ വിട്ടുകിട്ടാൻ കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്ന് തെളിവെടുപ്പ് പൂർത്തീകരിച്ച് ലൈജീനയെ കോടതിയിൽ ഹാജരാക്കി സബ് ജയിലിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |