കോട്ടയം: ഉന്നത ബിരുദ സർട്ടിഫിക്കറ്റും ബാഗിലാക്കി, നഗരത്തിൽ അലഞ്ഞ യുവാവിന് പൊലീസ് രക്ഷകരായി . തമിഴ്‌നാട് സ്വദേശിയായ ജ്യോതിരാജിനെയാണ് നാട്ടിലെത്തിക്കാൻ നടപടി സ്വീകരിച്ചത്. ഒരാഴ്‌ച മുൻപാണ് തിരുനക്കര ക്ഷേത്രത്തിന് മുന്നിൽ ഈ യുവാവിനെ കാണാൻ തുടങ്ങിയത്. മാന്യമായി വസ്ത്രം ധരിച്ച്, ബാഗും തോളിൽ തൂക്കി രാത്രിയും പകലും ഇയാൾ ക്ഷേത്ര മുറ്റത്ത് നിന്ന നിൽപ്പായിരുന്നു. മഴയത്തും വെയിലത്തും മാറി നിൽക്കാൻ പോലും തയ്യാറാകാഞ്ഞതാണ് നാട്ടുകാർ ശ്രദ്ധിക്കാനിടയാക്കിയത്. പലരും ചെന്ന് വിവരം തിരക്കിയെങ്കിലും, മറുപടി കിട്ടിയില്ല. തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു. വെസ്റ്റ് എസ്.ഐ ടി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ പൊലീസ് എത്തി കാര്യങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. തുടർന്ന് ബാഗ് പരിശോധിച്ചപ്പോഴാണ് സർട്ടിഫിക്കറ്റുകൾ കണ്ടത്. ഇതിൽ നിന്ന് ലഭിച്ച വിലാസത്തിൽ പൊലീസ് ബന്ധുക്കളുമായി ബന്ധപ്പെട്ടു. ഇയാളെ പൊലീസ് സ്റ്റേഷനിലേയ്ക്ക് മാറ്റുകയും ചെയ്തു. സ്റ്റേഷനിൽ എത്തിയിട്ടും ഇയാൾ ഇരിക്കാൻ തയ്യാറായില്ല കഴിഞ്ഞ രാത്രി മുഴുവൻ നിന്നു കഴിച്ചുകൂട്ടി. ഇന്നലെ രാവിലെ എത്തിയ ബന്ധുക്കൾ ജ്യോതിരാജിനെ ഏറ്റെടുത്ത് നാട്ടിലേയ്ക്ക് കൊണ്ടുപോയി.
രണ്ടു മാസം മുൻപ് എറണാകുളത്തെ ഒരു ബന്ധുവിന്റെ വീട്ടിലേയ്‌ക്ക് പോന്നതാണ് ജ്യോതിരാജ്. വഴിയ്ക്ക് കാണാതായി. ജോലി ലഭിക്കാത്തതിന്റെ മാനസിക സമ്മർദ്ദത്തിലായിരുന്നു ജ്യോതിരാജെന്ന് ബന്ധുക്കൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |