ശ്രീകൃഷ്ണപുരം: അമ്പലപ്പാറ പഞ്ചായത്തിലെ ഇടമലക്കുണ്ടിൽ കൃഷി ഭൂമിയിൽ മണ്ണിട്ട് നികത്തിയ നീർച്ചാൽ പുനഃസ്ഥാപിക്കാൻ പരാതി ഉന്നയിച്ച കർഷകനും റിട്ട. അദ്ധ്യാപകനുമായ പദ്മജനു നേരെ അമ്പലപ്പാറ പഞ്ചായത്ത് പ്രസിഡന്റിന്റെ അധിക്ഷേപവും ഭീഷണിയും. നീർച്ചാൽ പുനഃസ്ഥാപിക്കുന്നതിനായി പഞ്ചായത്ത് ഒരു ലക്ഷം രൂപ അംഗീകാരം നൽകിയിരുന്നു. തൊഴിലുറപ്പ് പദ്ധതി മുഖേന നടപ്പാക്കാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാൽ പദ്ധതി നടപ്പിലാകാതെ വന്നതോടെ നാട്ടുകാർ കൃഷി വകുപ്പിന് പരാതി നൽകി.
ആർ.ഡി.ഒയുടെ പോലും ഓർഡർ മറികടന്ന് നീർച്ചാൽ മണ്ണിട്ടു മൂടുകയും കൃഷി ഭൂമിയിൽ കൃഷിയിറക്കുന്നതിന്ന് തടസ്സം സൃഷ്ടിക്കുകയും ചെയ്തതോടെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായി. തുടർന്നാണ് പഞ്ചായത്ത് പ്രസിഡന്റ് വിജയ ലക്ഷ്മി, കൃഷി ഓഫീസർ, വില്ലേജ് ഓഫീസർ എന്നിവരടങ്ങുന്ന സംഘം സ്ഥലം സന്ദർശിച്ചത്. ഉദ്യോഗസ്ഥർ സ്ഥലം പരിശോധിക്കുന്നതിനിടെ അഭിപ്രായം പറഞ്ഞ തന്നെ പൊതുജനമദ്ധ്യത്തിൽ വ്യക്തിഹത്യ നടത്തി മോശമായ ഭാഷയിൽ അധിക്ഷേപിച്ചതായി പദ്മജൻ ആരോപിച്ചു.
നീർച്ചാൽ ഉടൻ പുനഃസ്ഥാപിക്കണമെന്ന് മാത്രമാണ് താൻ അവശ്യപ്പെട്ടതെന്നും പദ്മജൻ പറഞ്ഞു. എന്നാൽ പദമജന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത്. നീർച്ചാൽ പുനഃസ്ഥാപിക്കാത്തതുമൂലം വെള്ളം കയറുന്നതോടെ മേഖലയിൽ കൃഷിനാശം സംഭവിക്കുന്നതായി നാട്ടുകാർ പറഞ്ഞു.
പരാതി ഉന്നയിച്ച കർഷകന് നേരെ അമ്പലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് വിജയ ലക്ഷ്മി നടത്തിയ അധിക്ഷേപം പ്രതിഷേധാർഹമാണ്. പരാതിക്കാരനെ ഭീഷണിപ്പെടുത്തിയ പഞ്ചായത്ത് പ്രസിഡന്റിനെ പുറത്താക്കാൻ തയ്യാറാകണം. പഞ്ചായത്തിലെ എല്ലാ ജനങ്ങളോടും തുല്യതയോടെ പെരുമാറേണ്ട പ്രസിഡന്റ് സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കുകയാണ്.
- പി.വേണുഗോപാൽ, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |