തിരുവനന്തപുരം: എറണാകുളത്തുനിന്ന് ഷൊർണൂരിലേക്ക് മൂന്നുവരി റെയിൽപാത നിർമ്മിക്കാൻ റെയിൽവേ 1550കോടിരൂപ അനുവദിച്ചതായി മന്ത്രി വി. അബ്ദുറഹ്മാൻ അറിയിച്ചു. നിലവിൽ രണ്ടുവരിപ്പാതയാണുള്ളത്. കൂടാതെ തൃശൂരിൽനിന്ന് ഗുരുവായൂർ വഴിയും പാതയുണ്ട്. ഇതിന് പുറമെ ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം എന്നിവിടങ്ങിലൂടെയാണ് മൂന്നാംറെയിൽപാത വരിക. ഇതോടെ ഇൗ റൂട്ടിൽ കൂടുതൽ ട്രെയിനുകൾ ഓടിക്കാനാകും. നിലവിൽ കേരളത്തിൽ ഒരിടത്തും മൂന്നുവരി റെയിൽപാതയില്ല. പദ്ധതി പൂർത്തിയാകുന്നത് സംസ്ഥാനത്ത് റെയിൽവേ വികസനത്തിന് പുതിയ തുടക്കമാകും.
ഷൊർണൂർ റെയിൽവേ സ്റ്റേഷൻ വികസനവുമായി ബന്ധപ്പെട്ട് പി. മമ്മിക്കുട്ടി നിയമസഭയിൽ ഉന്നയിച്ച സബ്മിഷനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. റെയിൽവേ മന്ത്രാലയത്തിൽനിന്ന് ഇതുസംബന്ധിച്ച അറിയിപ്പ് കിട്ടിയതായി മന്ത്രി പറഞ്ഞു. ഇതിനുള്ള സ്ഥലമേറ്റെടുക്കലും മറ്റ് നടപടികളും പിന്നാലെ അറിയാനാകും. പദ്ധതിക്ക് സർക്കാർ പൂർണസഹകരണം നൽകുമെന്ന് മന്ത്രി പറഞ്ഞു.
സെമി സബർബൻ റെയിൽവേ സ്റ്റേഷൻ വിഭാഗത്തിലാണ് ഷൊർണൂർ സ്റ്റേഷൻ ഉൾപ്പെടുന്നത്. അതിന് അനുയോജ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും റെയിൽവേ സർവീസ് സംവിധാനങ്ങളും ഷൊർണൂരിലുണ്ട്. കൂടുതൽ വികസനം സ്റ്റേഷനിൽ നടത്തുന്നത് പരിഗണനയിലില്ലെന്ന് റെയിൽവേ അറിയിച്ചതായി മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |