കൂടുതൽ വായ്പകൾ, പലിശ സബ്സിഡി
തിരുവനന്തപുരം: കൊവിഡും ലോക്ക്ഡൗണും സൃഷ്ടിച്ച വരുമാന-തൊഴിൽ നഷ്ടവും കടക്കെണിയും താങ്ങാനാവാതെ സാധാരണക്കാർ ആത്മഹത്യ ചെയ്യുന്ന സാഹചര്യത്തിൽ, ഉപജീവനം പ്രതിസന്ധിയിലായവർക്ക് താങ്ങാവുന്ന കൂടുതൽ ആശ്വാസനടപടികൾ സർക്കാർ പ്രഖ്യാപിക്കും.
കാർഷിക, വ്യവസായ, വാണിജ്യ മേഖലകൾക്ക് ഉത്തേജനം പകരാൻ കൂടുതൽ വായ്പകൾ അനുവദിക്കും, പലിശ സബ്സിഡി നൽകും. ഇതിനായി 8,300 കോടിയുടെ ബഡ്‌ജറ്റ് വിഹിതമുണ്ട്. കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്കുള്ള കൂടുതൽ വായ്പകളും വീട്ടമ്മമാർക്കായി പ്രഖ്യാപിച്ച സ്‌മാർട്ട് കിച്ചൺ പദ്ധതിയും ഉടൻ നടപ്പാക്കും. വായ്പാ മോറട്ടോറിയം, പുനഃക്രമീകരണം എന്നിവയ്ക്കായി സംസ്ഥനതല ബാങ്കേഴ്സ് സമിതി യോഗവും വിളിക്കും.
ഗൾഫിൽ നിന്ന് മടങ്ങിവന്ന 15 ലക്ഷം പേർക്ക് തിരിച്ചുപോകാനാകാത്ത സാഹചര്യത്തിൽ, നാട്ടിൽ സംരംഭങ്ങൾ തുടങ്ങാൻ കൂടുതൽ സഹായമെത്തിക്കുമെന്ന് നോർക്ക അറിയിച്ചു. പ്രവാസി പുനരധിവാസത്തിന് 50 കോടി ഉടൻ ചെലവിടും. മൂലധന, പലിശ സബ്സിഡിക്കായി 24 കോടി നീക്കിവച്ചിട്ടുണ്ട്. 30ലക്ഷം വരെ ചെലവുവരുന്ന പദ്ധതികൾക്ക് മൂലധന സബ്‌സിഡി വായ്പയുടെ 15ശതമാനം മൂന്ന് ലക്ഷംവരെ സബ്‌സിഡി നൽകും. കൊവിഡ് ബാധിച്ച് വിദേശത്തും നാട്ടിലും മരിച്ച പ്രവാസികൾക്ക് സഹായമെത്തിക്കാൻ 30കോടി വകയിരുത്തി. മരിച്ചവരുടെ കുടുംബത്തിന് ധനസഹായം, പെൺകുട്ടികളുടെ വിവാഹസഹായം, മടങ്ങിയെത്തിയവർക്ക് മെഡിക്കൽ സഹായം എന്നിവയും നൽകും. കൊവിഡ് ഒന്നാംതരംഗം കഴിഞ്ഞപ്പോൾ മടങ്ങിയെത്തിയ പ്രവാസികൾ 800 സംരംഭങ്ങളാണ് തുടങ്ങിയത്. ഇക്കൊല്ലം 300 സംരംഭങ്ങൾ തുടങ്ങാനായെന്നും നോർക്ക സി.ഇ.ഒ കെ.ഹരികൃഷ്‌ണൻ നമ്പൂതിരി പറഞ്ഞു.
വൈദ്യുതി വിച്ഛേദിക്കില്ല
ബിൽതുക അടച്ചില്ലെന്ന കാരണത്താൽ ഗാർഹിക ഉപഭോക്താക്കളുടെ വൈദ്യുതി വിച്ഛേദിക്കില്ലെന്ന് കെ.എസ്.ഇ.ബി ചെയർമാൻ ഡോ.ബി.അശോക് അറിയിച്ചു. കെ.എസ്.ഇ.ബിയും പ്രതിസന്ധിയിലായതിനാൽ ബിൽ അടയ്ക്കാത്തവർക്ക് നോട്ടീസ് അയയ്ക്കും. വാണിജ്യ, വ്യാവസായിക ഉപഭോക്താക്കൾക്കും ഇളവുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |