മമ്മൂട്ടിയെ തടഞ്ഞുനിർത്തി അനുകരിച്ചതിനെക്കുറിച്ച് തുറന്നു പറഞ്ഞ് നടൻ ജോജു ജോർജ്. മമ്മൂട്ടി സിനിമയിൽ ചാൻസ് വാങ്ങി തന്നതിനെ കുറിച്ചും അസിസ്റ്റന്റ് ഡയറക്ടർമാരുടെ ലിസ്റ്റിൽ ജോജു കെയർ ഒഫ് മമ്മൂട്ടി എന്ന് കണ്ടിരുന്നത് ഇപ്പോഴും ഓർക്കുന്നതായും താരം ഒരു ടെലിവിഷൻ പരിപാടിക്കിടെ പറഞ്ഞു.
മമ്മൂക്കയെ ആദ്യം കാണുന്നത് എയർപോർട്ടിൽ വച്ചാണ്. അന്ന് അദ്ദേഹം നടന്ന് വന്നപ്പോൾ ആൾക്കൂട്ടത്തിന് മുന്നിൽ വച്ച് 'ചന്തുവിനെ തോൽപ്പിക്കാൻ ആകില്ല മക്കളേ' എന്ന വടക്കൻ വീരഗാഥയിലെ ഡയലോഗ് പറഞ്ഞു. അദ്ദേഹം അന്ന് തന്നെ നോക്കി ചിരിച്ചിരുന്നു. ഇത് കണ്ട കൂട്ടുകാരൻ നീ അനുകരിച്ചത് അദ്ദേഹത്തിന് മനസിലായിട്ടുണ്ടാകില്ല എന്ന് പറഞ്ഞ് എന്നെ കളിയാക്കി. ഇത് കേട്ടതും കാറെടുത്ത് അദ്ദേഹത്തിന്റെ പിന്നാലെ വിട്ടു. ഒരു റെയിൽവേ ക്രോസിനടുത്ത് അദ്ദേഹത്തിന്റെ വണ്ടി നിർത്തിയപ്പോൾ ഓടിപ്പോയി ഇതേ ഡയലോഗ് വീണ്ടും പറഞ്ഞു. അപ്പോൾ അദ്ദേഹം ചിരിച്ചിട്ട് തനിക്ക് ഷേക്ക് ഹാൻഡ് തന്നു... ജോജു പറയുന്നു. പട്ടാളം, ബ്ലാക്ക് തുടങ്ങിയ ചിത്രത്തിലേക്ക് മമ്മൂട്ടിയാണ് തന്നെ ശുപാർശ ചെയ്തതെന്നും അസിസ്റ്റന്റ് ഡയറക്ടർമാരുടെ ലിസ്റ്റിൽ ജോജു കെയർ ഒഫ് മമ്മൂട്ടി എന്ന് കണ്ടിരുന്നതായി ഓർക്കുന്നുവെന്നും ജോജു വെളിപ്പെടുത്തിയിരുന്നു. കൂടാതെ തന്റെ വീടിന്റെ പാലുകാച്ചലിന് സർപ്രൈസായി മമ്മൂക്ക എത്തിയെന്നും താരം പറഞ്ഞു. അദ്ദേഹം വരുമെന്ന് ഒരിക്കലും വിചാരിച്ചില്ല. ഇന്ന് താൻ ആ വീടിനെ മമ്മൂക്ക വന്ന വീട് എന്നാണ് വിളിക്കുന്നതെന്നും ജോജു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |