പാലക്കാട്: സംസ്ഥാനത്ത് സിക്ക വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ ജാഗ്രതപാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ആഫീസർ (ആരോഗ്യം) അറിയിച്ചു. സിക്ക രോഗം പരത്തുന്ന ഈഡിസ് കൊതുക് സാധാരണ അതിരാവിലെയും സന്ധ്യാ സമയത്തുമാണ് കടിക്കുന്നത്. വെളിച്ചമുള്ള ഇടങ്ങളിൽ രാത്രിയിലും കൊതുക് കടിക്കും.
പനി, തിണർപ്പ്, പേശിവേദന, സന്ധി വേദന തുടങ്ങിയവയാണ് സിക്കയുടെ പ്രധാന രോഗലക്ഷണങ്ങൾ. ഗർഭിണികളിൽ സിക്ക രോഗം ഉണ്ടായാൽ അത് കുഞ്ഞുങ്ങളിൽ മൈക്രോസെഫാലിയ്ക്കും മറ്റ് ജനിതക വൈകല്യങ്ങൾക്കും കാരണമായേക്കാം.
രോഗലക്ഷണങ്ങളിലൂടെയും കൊതുക് കടി ഏൽക്കാനുളള സാധ്യതയുടെ അടിസ്ഥാനത്തിലും വൈറസ് ബാധ ഉണ്ടായിട്ടുളള സ്ഥങ്ങളിലേക്ക് യാത്ര ചെയ്തിട്ടണ്ടോയെന്ന പരിശോധിക്കുന്നതിലൂടെയുമാണ് സിക്ക വൈറസ് രോഗബാധ കണ്ടെത്തുന്നത്. പ്രത്യേക സുരക്ഷാ സംവിധാനങ്ങളുളള ലബോറട്ടറിയിൽ രക്തസാമ്പിൾ ശേഖരിച്ച് ആർ.ടി.പി.സി.ആർ. പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുക.
സിക്ക രോഗം തടയാൻ നിലവിൽ പ്രതിരോധ കുത്തിവയ്പില്ല. ഇതിന് പ്രത്യേക ചികിത്സകളും ഇല്ല. വേദനയ്ക്കും പനിക്കുമുളള മരുന്നുകൾ, വിശ്രമം, ധാരാളം വെളളം കുടിക്കുക എന്നിവയിലൂടെ രോഗം ഭേദമാവും. രോഗം ഗുരുതരമാകുകയാണെങ്കിൽ വൈദ്യസഹായം തേടണം.
പ്രതിരോധ മാർഗങ്ങൾ
1. കൊതുക് കടിയേൽക്കാരിതിക്കാൻ വ്യക്തിഗത സുരക്ഷാ മാർഗ്ഗങ്ങൾ സ്വീകരിക്കുക
2. കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ ഉപയോഗിക്കുക
3. ശരീരം മൂടുന്നവിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക, ഉറങ്ങമ്പോൾ കൊതുകുവല ഉപയോഗിക്കുക
4. വെള്ളം കെട്ടിക്കിടക്കാൻ സാധ്യതയുള്ള ഇടങ്ങൾ ഇടയ്ക്കിടെ വൃത്തിയാക്കുക
ഗർഭിണികളുടെ ശ്രദ്ധയ്ക്ക്
1. ഗർഭിണികൾ കൊതുകുകടി ഏൽക്കാതെ സൂക്ഷിക്കണം
2. സിക്ക രോഗമുണ്ടെന്ന് സംശയിക്കുന്ന സാഹചര്യത്തിലും സിക്ക രോഗം റിപ്പോർട്ട് ചെയ്യുകയോ രോഗം വരാൻ സാധ്യതയോ ഉളള സ്ഥലത്തേക്ക് യാത്ര ചെയ്യേണ്ടി വന്നാലും ഡോക്ടറെയോ ദിശ ഹെൽപ്പ് ലൈൻ നമ്പരിലോ വിളിച്ച് ഉപദേശം തേടുക
3. ഗർഭിണികൾക്കോ ജീവിത പങ്കാളിക്കോ വീട്ടിലുള്ള ആർക്കെങ്കിലമോ പനി, തിണർപ്പ്, പേശി വേദന, സന്ധി വേദന തുടങ്ങിയ സിക്ക രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ സ്വയം ചികിത്സ ഒഴിവാക്കുക. തൊട്ടടുത്തുള്ള ആരോഗ്യ പ്രവർത്തകരെ വിളിക്കുക. ഡോക്ടറുടെ സഹായം തേടുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |