ഷൊർണൂർ: മൂന്നു പതിറ്റാണ്ട് മുമ്പ് താഴുവീണ ചുഡുവാലത്തൂരിലെ മൺപാത്രനിർമ്മാണ പരിശീലന കേന്ദ്രത്തിന്റെ പ്രവർത്തനം പുനരാരംഭിക്കണമെന്നാവശ്യം ശക്തം. 1989ൽ ഒറ്റപ്പാലം എം.പിയും കേന്ദ്രമന്ത്രിയുമായിരുന്ന കെ.ആർ.നാരായണന്റെ നേതൃത്വത്തിലാണ് ചുഡുവാലത്തൂർ കേന്ദ്രമായി പരിശീലനകേന്ദ്രം ആരംഭിച്ചത്. മൺപാത്ര നിർമ്മാണം ഉപജീവനമാക്കിയ കുംഭാര സമുദായത്തിന്റെ ഉന്നമനം ലക്ഷ്യമാക്കിയാണ് കേന്ദ്രസർക്കാർ ഇത്തരം പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കിയത്. ആദ്യഘട്ടത്തിൽ 500 ലധികം കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിച്ചെങ്കിലും ഇടനിലക്കാരുടെ ചൂഷണവും അഴിമതിയും സെന്ററിന് പൂട്ടുവീഴാൻ കാരണമായി. ശേഷം നാളിതുവരെയായി പരിശീലനകേന്ദ്രം തുറന്നു പ്രവർത്തിപ്പിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. ഇതോടെ മണ്ണ് അരയ്ക്കുന്നതിനും മൺപാത്ര നിർമ്മാണത്തിനും ചൂള വെക്കുന്നതിനുമായി വാങ്ങിയ യന്ത്രസംവിധാനങ്ങൾ തുരുമ്പെടുത്തും കെട്ടിടം കാടുകയറിയും നശിക്കുകയാണ്.
അഴിമതിയുടെ കൂത്തരങ്ങായി സൊസൈറ്റി
കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതി സംസ്ഥാന സർക്കാർ ഏറ്റെടുത്തതോടെ പരിശീലന കേന്ദ്രം അഴിമതിയുടെ കൂത്തരങ്ങായി മാറി. 35 അംഗങ്ങളുണ്ടായിരുന്ന സൊസൈറ്റിയുടെ നടത്തിപ്പിൽ മൺപാത്ര നിർമ്മാണവുമായി ബന്ധമില്ലാത്തവരും രാഷ്ട്രീയനേതാക്കളും കടന്നുകയറി. പിന്നീട് സൊസൈറ്റിയുടെ പേരിൽ സർക്കാർ ഫണ്ട് വെട്ടിക്കാനുള്ള കേന്ദ്രമായി സൊസൈറ്റി മാറുകയായിരുന്നു. ഇതോടെ വീടുകളിൽ മൺപാത്ര നിർമ്മാണം നടത്തിയിരുന്ന നൂറോളം കുടുംബങ്ങൾക്ക് ആശ്വാസമാകുമായിരുന്നു പദ്ധതിക്ക് താഴുവീണു. പല ഭാഗങ്ങളിൽ നിർമ്മിക്കുന്ന മൺപാത്രങ്ങൾക്കും, കളിമണ്ണ് കൊണ്ടുള്ള വ്യത്യസ്ത ഉത്പന്നങ്ങൾക്കും സൊസൈറ്റി വഴി വിപണി കണ്ടെത്താമെന്ന മോഹമാണ് ചിറകറ്റുപോയത്.
കളിമണ്ണ് എടുക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ മൺപാത്രനിർമ്മാണം ചെലവേറിയതായി. നിലവിൽ 60,000 രൂപ നൽകി മൈസൂരിൽ നിന്ന് മണ്ണെത്തിച്ചാണ് മേഖലയിലെ ചിലരെങ്കിലും മൺപാത്രങ്ങൾ നിർമ്മിക്കുന്നത്. രണ്ടും മൂന്നും സെന്റും സ്ഥലത്ത് വീടിന് പുറമേ ചൂളയും മറ്റും നിർമ്മിച്ചാണ് മൺപാത്രങ്ങൾ നിർമ്മിക്കുന്നത്. ലോക്ക് ഡൗണായതോടെ വിപണി നഷ്ടമായതിനാൽ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് ഇവർ. സർക്കാർ അടിയന്തരമായി ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നാണ് ഇവരുടെ ആവശ്യം.
സൊസൈറ്റി പുനഃസ്ഥാപിച്ചാൽ സൗകര്യമുള്ളൊരു തൊഴിലിടം ലഭ്യമാകും. അത് പുതിയ വിപണി കണ്ടെത്താനും സഹായിക്കും. വരുമാനമില്ലാത്തതിനാൽ പുതുതലമുറ ഈ മേഖലയിലേക്ക് കടന്നുവരുന്നില്ല. പരിശീലന കേന്ദ്രം തുറന്നുപ്രവർത്തിച്ചാൽ യുവതിയുവാക്കളെ ഈ മേഖലയിലേക്ക് ആകർഷിക്കാൻ സഹായിക്കും. കുടിൽ വ്യവസായത്തെ സംരക്ഷിക്കാൻ സർക്കാർ ഇടപെടലുകൾ അനിവാര്യമാണെന്ന് സമുദായ അംഗങ്ങൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |