കടമ്പനാട് : നാട്ടുവഴികളിൽ ബിരിയാണിയുടെ മണമാണ്. സംഘടനകൾ ഫണ്ട് ശേഖരണത്തിനുള്ള എളുപ്പമാർഗമായി ബിരിയാണിയെ കൂട്ടുപിടിക്കുന്നു. ചലഞ്ച് ഉയർത്തി നാടുനീളെ നല്ല കോഴിബിരിയാണി വിളമ്പുമ്പോൾ ചെറുതല്ലാത്തൊരു തുക ലാഭമായി ലഭിക്കുന്നുമുണ്ട്. പള്ളിക്കലിനടുത്ത് പാലമേൽ പഞ്ചായത്തിൽ കഴിഞ്ഞ ലോക്ക് ഡൗൺ സമയത്ത് സി.പി.ഐ പാലമേൽ ലോക്കൽ കമ്മിറ്റിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കണ്ടെത്താൻ ബിരിയാണി ചലഞ്ചുമായി രംഗത്തിറങ്ങിയത്. സംഗതി വലിയ വിജയമായപ്പോൾ മറ്റുസംഘടനകളും ബിരിയാണി ചലഞ്ചുമായി വീടുകയറാൻ തുടങ്ങി. കൊവിഡ് കാലമായതിനാൽ വീടുകളിലെത്തി സംഭാവന ചോദിക്കാൻ കഴിയില്ല. അതിനാൽ 100 രൂപ നൽകി ഒരു ബിരിയാണി വാങ്ങണം എന്നാണ് അഭ്യർത്ഥന. സ്കൂൾ അടച്ച് കുട്ടികളും വീട്ടിലുള്ളതിനാൽ ഒരെണ്ണം കൊണ്ട് കാര്യം നടക്കില്ല. മൂന്നും നാലും അല്ലെങ്കിൽ വീട്ടിലെ ആളെണ്ണം അനുസരിച്ച് പലരും ബിരിയാണി വാങ്ങും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കണ്ടെത്താൻ, ചികിത്സാസഹായം നൽകാൻ, ഭക്ഷ്യക്കിറ്റ് നൽകാൻ , തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കായിരുന്നു ആദ്യഘട്ടത്തിൽ ബിരിയാണി ചലഞ്ച് നടത്തിയിരുന്നതെങ്കിൽ ഇപ്പോൾ കുട്ടികൾക്ക് മൊബൈൽഫോൺ നൽകാനും പ്രവർത്തന ഫണ്ട് കണ്ടെത്താനും ബിരിയാണി ചെമ്പുകൾ നിറയുകയാണ്.
പള്ളിക്കൽ പഞ്ചായത്തിൽ ഇപ്പോൾ അഴ്ചയിൽ മൂന്നും നാലും ബിരിയാണി ചലഞ്ച് വരെ നടക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |