SignIn
Kerala Kaumudi Online
Saturday, 27 April 2024 1.16 AM IST

അതിവേഗ റെയിൽ പാത 'വേണ്ടണം' !

rail

അതിവേഗ റെയിൽ പാത എങ്ങനെയും യാഥാർത്ഥ്യമാക്കുമെന്ന് ഇടതു മുന്നണി പറയുമ്പോൾ ജനങ്ങളെ ബുദ്ധിമുട്ടിച്ചുള്ള പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ പ്രക്ഷോഭത്തിന്റെ മുന്നോടിയായി സബ് കമ്മിറ്റി രൂപീകരിച്ച് തെളിവെടുപ്പും മറ്റുമായി നീങ്ങുകയാണ് യു.ഡി.എഫ് .

അതിവേഗ പാതയുടെ പേരിൽ സ്ഥലം നഷ്ടപ്പെടുന്നവർ രൂപീകരിച്ച ആക്ഷൻ കൗൺസിലിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് യു.ഡി.എഫ് നിന്നിരുന്നു. സ്ഥലമെടുപ്പുമായ് സർക്കാർ മുന്നോട്ടു പോകുന്നതു കണ്ടാണ് വീണ്ടും ജനങ്ങൾക്കൊപ്പം ചേരുന്നത്. മൂന്നു മണിക്കൂർകൊണ്ട് തിരുവനന്തപുരത്തു നിന്ന് കാസർകോട്ടും അര മണിക്കൂറിനുള്ളിൽ കോട്ടയത്തു നിന്ന് കൊച്ചിയിലും എത്താൻ കഴിയുമെന്ന് സർക്കാർ അവകാശപ്പെടുന്ന അതിവേഗ റെയിലിനെതിരെ നീങ്ങിയാൽ തങ്ങളെ വികസന വിരോധികളായ് ചിത്രീകരിക്കുമോ എന്ന പേടി യു.ഡി.എഫ് നേതാക്കൾക്കുണ്ടെങ്കിലും "വസ്തു കച്ചവടത്തിനുള്ള ഭൂമാഫിയയുടെ നീക്കമായ് ചിത്രീകരിച്ച് സർക്കാരിന് കമ്മീഷൻ പറ്റാനുള്ള ഏർപ്പാടാക്കി നടക്കാത്ത സുന്ദര സ്വപ്നമെന്ന് " വരുത്തി തീർക്കാനാണ് യു.ഡി.ഫ് ശ്രമം. എം. കെ.മുനീർ പൊതു മരാമത്തു വകുപ്പ് മന്ത്രിയായാരുന്ന കാലത്ത് കാസർകോട് - തിരുവനന്തപുരം അതിവേഗ പാതയ്ക്ക് നീക്കം നടത്തിയിരുന്നു. കേരളത്തെ രണ്ടായി മുറിക്കുമെന്ന പ്രചാരണത്തിലൂടെ ആ പദ്ധതി ഇല്ലാതാക്കിയ ഇടതു മുന്നണിയാണ് റോഡിന് പകരം ആ പദ്ധതി റെയിൽപാളത്തിലൂടെ നടപ്പാക്കാൻ നോക്കുന്നത്. അതിനെ ഭൂ മാഫിയയുടെ തട്ടിപ്പെന്ന് പറഞ്ഞ് എതിർക്കുന്ന യു.ഡി.എഫ് സബ് കമ്മിറ്റി കൺവീനർ പഴയ പൊതുമാരാമത്തു വകുപ്പു മന്ത്രി എം.കെ. മുനീറാണെന്നത് കാലത്തിന്റെ കാവ്യ നീതിയാകാം.

63941 കോടി രൂപയാണ് സർക്കാർ എസ്റ്റിമേറ്റ് . ഭൂമി ഏറ്റെടുക്കാൻ 20000 കോടി വേണം . 52 ശതമാനം വായ്പയും 48 ശതമാനം കേന്ദ്ര സഹായവും പറയുന്ന സർക്കാർ , വായ്പയുടെ സോഴ്സോ മറ്റു നിബന്ധനകളോ വെളിപ്പെടുത്തിയിട്ടില്ല. 9314 കെട്ടിടങ്ങൾ പൊളിക്കേണ്ടിവരുമെന്നാണ് സർക്കാർ കണക്കെങ്കിലും എവിടെയൊക്കെ ആരുടെയൊക്കെ എന്ന് മാർക്ക് ചെയ്തിട്ടില്ല .

സ്ഥലം നഷ്ടപ്പെടുന്ന ജനങ്ങൾക്ക് ആശങ്കയുണ്ട് .പുനരധിവാസമടക്കം സർക്കാർ ആദ്യമേ അത് പരിഹരിക്കണം .മറ്റൊരിടത്ത് സ്ഥലവും വീടും വെക്കുന്നതിനാവശ്യമായ മതിയായ നഷ്ട പരിഹാരം നൽകണം. കൊച്ചി മൂലമ്പള്ളിയിലടക്കം വികസനത്തിന് സ്ഥലം നൽകിയവരെ വഴിയാധാരമാക്കിയ അനുഭവമാണ് നമ്മുടെ മുന്നിലുള്ളത് .അത് അതിവേഗ പാതയുടെ കാര്യത്തിൽ ഉണ്ടാകരുത്.

മെട്രോ റെയിൽ വന്നപ്പോഴും ദേശീയ പാതയ്ക്കായുള്ള സ്ഥലമെടുപ്പിലും ശക്തമായ എതിർപ്പു കണ്ടതാണ് . അത് അതിവേഗ പാതയുടെ കാര്യത്തിലെങ്കിലും ഉണ്ടാകാതെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കേണ്ടത്. ഒപ്പം പദ്ധതി യാഥാർത്ഥ്യമാക്കാനാണ് പ്രതിപക്ഷവും ശ്രമിക്കേണ്ടതെന്നാണ് വികസന കാര്യത്തിൽ രാഷ്ടീയം നോക്കാത്ത ഇരു കൂട്ടരെയും ഓർമിപ്പിക്കാനുള്ളത് !.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, RAIL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.