ഇന്ന് കാർഗിൽ വിജയ ദിനം
ലോകത്തെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായി മാറിയ കാർഗിൽ യുദ്ധത്തിന്റെ വാർഷിക ദിനത്തിൽ സൈനികരുടെ ത്യാഗവും ബലിദാനവും സ്മരിക്കുമ്പോൾ അതിനിടയാക്കിയ വസ്തുതകളും ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയിൽ തുടരുന്ന വൈര്യത്തിന്റെ അടിസ്ഥാനകാരണങ്ങളും പ്രധാനമാണ്. 18,000 അടി വരെ ഉയരമുള്ള മലനിരകളിൽ ഏറ്റവും ദുഷ്കരമായ കാലാവസ്ഥയോട് പ്രതിരോധിച്ചാണ് ഇന്ത്യൻ സായുധസേനകൾ അത്യുഗ്രമായി പോരാടിയത്. 1971ന് ശേഷം ഇരുരാജ്യങ്ങളിലെയും സേനകൾ മുഖാമുഖം ഏറ്റുമുട്ടിയ അവസരമായിരുന്നു അത്.
ഇന്ത്യയെ ആക്രമിക്കില്ലെന്നും കാശ്മീരിൽ ഇടപെടൽ ഇല്ലെന്നുമുള്ളത് പാകിസ്ഥാന്റെ പതിവ് പല്ലവിയാണ്. പകരം കാശ്മീർ വിഘടനവാദികളെയും ഭീകരവാദികളെയും പഴിചാരുന്നതായിരുന്നു രീതി. കാർഗിൽ യുദ്ധത്തിലും പാക് ആർമിക്ക് യാതൊരു പങ്കുമില്ലെന്നായിരുന്നു അവരുടെ ആദ്യ വാദം. എന്നാൽ യുദ്ധം മുറുകി വന്നപ്പോൾ അതെല്ലാം പൊളിച്ചെഴുതപ്പെട്ടു.
കാർഗിൽ യുദ്ധം ആരുടെ സൃഷ്ടിയാണെന്ന് ചോദിച്ചാൽ ചൂണ്ടുവിരൽ എത്തുക അന്നത്തെ പാക് സൈനിക മേധാവി ജനറൽ പർവേഷ് മുഷാറഫിലേക്കാണ്. അദ്ദേഹത്തിന്റെ കുബുദ്ധിയിൽ ഉദിച്ച കടന്നുകയറ്റം കൈവിട്ട് യുദ്ധത്തിൽ കലാശിച്ചു. ഇത്രയും ഉയരത്തിലെ ദുഷ്കരമായ ഇന്ത്യൻ പോസ്റ്റുകൾ ഒരുതവണ പാകിസ്ഥാൻ കീഴ്പ്പെടുത്തിയാൽ ഇന്ത്യയ്ക്ക് തിരിച്ചു പിടിക്കാൻ കഴിയില്ലെന്നായിരുന്നു മുഷാറഫും കൂട്ടരും ചിന്തിച്ചത്.
പാകിസ്ഥാൻ സർക്കാരും ഇന്ത്യൻ സർക്കാരും ആത്മസംയനമത്തോടെ നല്ല അയൽക്കാരായി തുടരാൻ ശ്രമിച്ചപ്പോഴൊക്കെ ചാര സംഘടനയായ ഐ.എസ്.ഐയും അവർ പിന്തുണ നൽകുന്ന ഭീകരരും അത് അട്ടിമറിക്കുന്നത് പതിവാണ്. അതിനുള്ള ഉത്തമ ദൃഷ്ടാന്തമാണ് കാർഗിൽ യുദ്ധം.
1999ൽ ഫെബ്രുവരിയിൽ അന്നത്തെ പ്രധാനമന്ത്രി വാജ്പേയി-നവാസ് ഷെരീഫ് എന്നിവർ വാഗ അതിർത്തിയിൽ ആലിംഗനം ചെയ്ത് ലാഹോർ പ്രഖ്യാപനത്തിൽ ഒപ്പിട്ടത് ജിഹാദി ഗ്രൂപ്പുകളെ പരിഭ്രാന്തരാക്കി. ഒരു വശത്ത് ഇരുരാജ്യങ്ങളിലെയും സമാധാന കാംകക്ഷികൾ മുന്നോട്ട് പോകാൻ ശ്രമിച്ച സമയത്ത് പർവേഷ് മുഷാറഫിന്റെ നേതൃത്വത്തിൽ ഇന്ത്യൻ പോസ്റ്റുകളിൽ പാക് ആർമി കടന്നുകയറുകയായിരുന്നു. ഗിൽഗിറ്റിലും ബാൾട്ടിസ്ഥാനിലും അത്യധികം ഉരത്തിലും അതിശൈത്യമുള്ള സ്ഥലങ്ങളിലും ജോലി ചെയ്യാൻ പരിശീലനം ലഭിച്ച പാകിസ്ഥൻ നോർത്തേൺ ലൈറ്റ് ഇൻഫൻട്രിയിലെ സൈനികരെയാണ് മുഷാറഫ് നിയോഗിച്ചത്. എന്നാൽ കടന്നുകയറിയത് തങ്ങളുടെ സൈന്യമല്ല, ഭീകരരാണെന്നാണ് പാകിസ്ഥാൻ പറഞ്ഞത്. ഉയരത്തിലുള്ള ഇന്ത്യൻ പോസ്റ്റുകളിൽ നിന്ന് തണുപ്പുകാലത്ത് സൈനികർ പിൻവാങ്ങി പിന്നീട് തിരിച്ചുവരുന്നതായിരുന്നു കാലാകാലങ്ങളായി പതിവ്. ആ അവസരം മുതലെടുത്ത് മുഷാറഫ് പാക് സൈന്യത്തെ അയയ്ക്കുകയായിരുന്നു.
കൈയേറ്റ വിവരം ആട്ടിടയന്മാർ വഴിയും മറ്റും ഇന്ത്യൻ സൈന്യത്തിന് ലഭിച്ചതിനെത്തുടർന്ന് തമിഴ്നാട്ടിൽ നിന്നുള്ള മേജർ മാരിയപ്പൻ ശരവണന്റെ നേതൃത്വത്തിലുള്ള ലോംഗ് റേഞ്ച് പട്രോളിംഗ് സംഘം അതിർത്തിയിൽ പരിശോധനയ്ക്ക് പോയി. നമ്മുടെ സ്ഥലമായതിനാൽ തയ്യാറെടുപ്പില്ലാതെ പോയ ഇന്ത്യൻ സൈനികർക്കു നേരെ ആക്രമണമുണ്ടാകുകയും മേജർ മാരിയപ്പൻ ശരവണൻ കൊല്ലപ്പെടുകയും ചെയ്തു. ഒരു ഓഫീസറും ഏതാനും സൈനികരും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതോടെ ഇന്ത്യൻ കരസേന ശത്രുവിനെ തുരത്താൻ ശ്രമം തുടങ്ങി.
എന്തുകൊണ്ട് കാർഗിൽ എന്ന ചോദ്യത്തിനുള്ള ഉത്തരം പാകിസ്ഥാന്റെ മനസിലെ നീറുന്ന പരാജയങ്ങൾ നൽകും. 1971ൽ ബംഗ്ളാദേശ് സ്വാതന്ത്ര്യത്തോടെ നേരിട്ട പരാജയം അവരുടെ മനസിൽ നീറുന്നുണ്ട്. അതിനു ശേഷമാണ് 1974ൽ ഇന്ത്യൻ പൊഖ്റാനിൽ ആണവ പരിശോധനം നടത്തുന്നത്. പിന്നീട് സിംല കരാറിലൂടെ സിയാച്ചിൻ ഗ്ളേസിയർ ആർക്കും വേണ്ടാത്ത സ്ഥലമെന്ന രീതിയിൽ ഒഴിച്ചിടാൻ തീരുമാനിച്ചു. പാകിസ്ഥാൻ സിയാച്ചിൻ ഗ്ളേസിയർ പിടിക്കാൻ പോകുന്നു എന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് ഇന്ത്യൻ സൈന്യം 1984ൽ അവിടെ പോസ്റ്റ് സ്ഥാപിച്ചത്. പിന്നീങ്ങോട്ട് അത് സ്ഥിരമാകുകയും ചെയ്തു. അല്പം താഴെയായി പാകിസ്ഥാനും പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ട്.
സിയാച്ചിൻ സംഭവവും അവരെ വ്രണപ്പെടുത്തി. ആ പരാജയം മനസിൽ വച്ചുകൊണ്ടാണ് സിച്ചാനിലേക്കുള്ള സാധനങ്ങൾ വിതരണം ചെയ്യാൻ ഉപയോഗിക്കുന്ന കാർഗിൽ റോഡ് അടയ്ക്കുക എന്ന ലക്ഷ്യത്തോടെ പാക് സൈന്യം ഇന്ത്യൻ പോസ്റ്റുകൾ കൈയേറിയത്. കാർഗിൽ യുദ്ധത്തിൽ 500ൽ അധികം ധീര ജവാൻമാരെ ഇന്ത്യയ്ക്ക് നഷ്ടമായി. ഇന്ത്യൻ പ്രതിരോധ സംവിധാനത്തിന്റെ ന്യൂനതകളും ആ യുദ്ധം പുറത്തുകൊണ്ടുവുന്നു. കാർഗിൽ റിവ്യൂ കമ്മിറ്റിയും സുബ്രഹ്മണ്യൻ കമ്മിറ്റിയും നൽകിയ ശുപാർശ പ്രകാരം സായുധ സേനയെ പരിഷ്കരിക്കാൻ കേന്ദ്ര സർക്കാർ മുൻഗണനാ ക്രമത്തിൽ ശ്രദ്ധചെലുത്തുകയും ചെയ്തു. ഇന്റലിജൻസ്, ലോജിസ്റ്റിക് മേഖലകളിലും ആയുധ സംഭരണത്തിലും അടക്കം നിരവധി ശുപാർശകൾ കമ്മിഷൻ നൽകി.
ഡ്രോണുകളുടെ സംഭരണവും കാർഗിൽ കമ്മിഷൻ ശുപാർശ ചെയ്തിരുന്നു. എന്നാൽ ശത്രുവിന്റെ ഡ്രോൺ ആക്രമണങ്ങൾ പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ ആർജ്ജിച്ചില്ല. ജമ്മു വ്യോമ ആക്രമണമുണ്ടായപ്പോഴാണ് നമ്മൾ ധൃതിപിടിച്ച് അത്തരം സംവിധാനങ്ങൾ ഏർപ്പെടുത്തിയത്.
ഇന്ത്യയിലെയും പാകിസ്ഥാനിലെയും ജനങ്ങൾ തമ്മിൽ പ്രശ്നങ്ങളില്ലെന്ന് കാണാം. പാകിസ്ഥാൻ ഭരണഘടന പ്രകാരം പട്ടാളത്തിന് മേധാവിത്വമുണ്ട്. അതുകൊണ്ടാണ് തിരഞ്ഞെടുക്കപ്പെടുന്ന സർക്കാർ ഇന്ത്യയുമായി നല്ലബന്ധമുണ്ടാക്കാൻ ശ്രമിക്കുമ്പോൾ തങ്ങളുടെ പ്രാധാന്യം കുറയുമെന്ന് ഭയന്ന് പട്ടാളം ഇടപെടുന്നത്. അങ്ങനെയാണ് പർവേഷ് മുഷാറഫ് കാർഗിൽ തന്ത്രം പയറ്റിയതും. മറ്റൊരു ഉദാഹരണമാണ് 2015ൽ നരേന്ദ്രമോദി വിരുന്നു സത്ക്കാരത്തിന് ആകസ്മികമായി പാകിസ്ഥാനിൽ പോയത്. ഇതിന് പിന്നാലെ പാക് ഭീകരർ പഠാൻകോട്ട് സൈനിക താവളം ആക്രമിച്ച് അവരുടെ ആശങ്ക വെളിപ്പെടുത്തി. ഇന്ത്യയുമായുള്ള അക്രമങ്ങൾ സജീവമായി നിലനിറുത്തുകയെന്നത് പാക് സൈന്യത്തിന്റെ ആവശ്യമാണ്. അത് അവർ സ്ഥിരമായി ചെയ്തുവരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |