ബംഗളൂരു: മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി അഞ്ഞൂറോളം ചിത്രങ്ങളിൽ അഭിനയിച്ച തെന്നിന്ത്യൻ സിനിമാതാരം ജയന്തി അന്തരിച്ചു. ഇന്ന് പുലർച്ചെ ബംഗളൂരിവിലെ വീട്ടിലായിരുന്നു അന്ത്യം. 76 വയസായിരുന്നു. വാർദ്ധക്യ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
1945ൽ കർണാടകയിലെ ബെല്ലാരിയിൽ ജനിച്ച ജയന്തി 1960 മുതൽ 1980 വരെയുള്ള കാലഘട്ടത്തിൽ കന്നഡ സിനിമാലോകത്തെ പ്രധാന നായികമാരിൽ ഒരാളായിരുന്നു. 1963ൽ പുറത്തിറങ്ങിയ വൈ.ആർ. സ്വാമിയുടെ ‘ജീനു ഗൂഡു’ എന്ന കന്നഡ ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രം ബോക്സോഫീസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. എൻ.ടി രാമറാവു, എം ജി ആർ, രാജ് കുമാർ, രജനീകാന്ത്,ജെമിനി ഗണേശൻ തുടങ്ങിയവർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. 'അഭിനയത്തിന്റെ ദേവത' എന്നാണ് കന്നഡയിൽ ജയന്തി അറിയപ്പെട്ടിരുന്നത്.
പാലാട്ട് കോമൻ, കാട്ടുപ്പൂക്കൾ, കളിയോടം, ലക്ഷപ്രഭു, കറുത്ത പൗർണമി, വിലക്കപ്പെട്ട കനി എന്നീ മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.ഏഴ് തവണ മികച്ച നടിക്കുള്ള കർണാടക സർക്കാരിന്റെ പുരസ്കാരവും രണ്ട് തവണ ഫിലിം ഫെയർ പുരസ്കാരവും നേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |