തിരുവനന്തപുരം : വാക്‌സിൻ സ്റ്റോക്ക് തീർന്നതിനാൽ സംസ്ഥാനത്തെ സർക്കാർ കേന്ദ്രങ്ങളിലെ കൊവിഡ് വാക്‌സിനേഷൻ ഇന്ന് പൂർണമായി നിലയ്ക്കും. സ്വകാര്യമേഖലയിൽ ചില ആശുപത്രികളിൽ മാത്രമാണ് ഇന്ന് വാക്‌സിനേഷൻ നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂർ, തൃശൂർ, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ വാക്‌സിൻ പൂർണമായും തീർന്നു. മറ്റു ജില്ലകളിലുള്ള വാക്‌സിൻ ഇന്ന് ഉച്ചയോടെ തീരും. വാക്‌സിനേഷൻ തുടങ്ങിയ ശേഷം തുടക്കത്തിൽ വാക്‌സിൻ ക്ഷാമം ഉണ്ടായിരുന്നെങ്കിലും ഇത് ആദ്യമായാണ് ജില്ലകളിലെല്ലാം വാക്‌സിൻ തീരുന്നത്. കടുത്ത വാക്‌സിൻ ക്ഷാമമാണ് സംസ്ഥാനം നേരിടുന്നതെന്ന് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. വാക്‌സിൻ ലഭ്യമാക്കാൻ കേന്ദ്ര സർക്കാരിനോട് നിരന്തരം അഭ്യർത്ഥിക്കുകയാണെന്നും മന്ത്രി പറഞ്ഞു. 29നാണ് അടുത്ത സ്റ്റോക്ക് എത്തുമെന്ന് അറിയിച്ചിരിക്കുന്നതെങ്കിലും ഇന്ന് കുറച്ച് ഡോസ് എത്തുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യവകുപ്പ് അധികൃതർ. 1.66 കോടി ഡോസാണ് കേന്ദ്രം സംസ്ഥാനത്തിന് നൽകിയത്. ഒരുതുള്ളി പോലും പാഴാക്കാതെ 1.87 കോടിയോളം പേർക്ക് അത് ലഭ്യമാക്കി. 45 വയസിന് മുകളിലുള്ള 76 ശതമാനം പേർക്ക് ആദ്യഡോസ് വാക്‌സിനും 35 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |