തലക്കുളത്തൂർ: ജീവിതവഴിയിൽ മുറിഞ്ഞുപോയ പഠനം തുല്യതയിലൂടെ തുന്നിച്ചേർക്കുകയാണ് തലക്കുളത്തൂരെ ഒരമ്മയും മകളും. ഗ്രാമപഞ്ചായത്തിലെ അന്നശ്ശേരി കാനത്തിൽ മീത്തൽ മല്ലിക അമ്മയും മകൾ അനുപമയുമാണ് സാക്ഷരതാ മിഷന്റെ തുല്യതാ ഹയർ സെക്കൻഡറി പരീക്ഷ എഴുതാൻ എത്തിയത്. അച്ഛന്റെ മരണത്തോടെ ഏഴാം ക്ലാസ് പരീക്ഷയെഴുതാനാകാതെ പഠനം നിർത്തേണ്ടി വന്ന മല്ലിക വിവാഹശേഷം മുപ്പത് വർഷത്തിനിപ്പുറം 2011ൽ ഏഴാംതരവും 2013ൽ പത്താംതരവും തുല്യതയിലൂടെ നേടിയാണ് ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് ക്ലാസിലെത്തിയത്. അനുപമയാകട്ടെ അത്തോളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടുവരെ പഠിച്ചെങ്കിലും പാസായിരുന്നില്ല. ഇരുവരും തലക്കുളത്തൂർ സി.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ തുല്യതാപഠനം പൂർത്തിയാക്കിയാണ് പരീക്ഷയ്ക്ക് എത്തിയത്. കൊവിഡ് കാലമായതിനാൽ ഓൺലൈനിലായിരുന്നു പഠനം. തുല്യതയുടെ ഭാഗമായി നടന്ന തുടർ വിദ്യാഭ്യാസ കലോത്സവത്തിൽ നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട് ഈ അമ്മയും മകളും. ജീവിത പ്രയാസത്തിനിടയിലും സ്നേഹവും കരുതലുമാകുന്നത് ഭർത്താവ് അശോകൻ നമ്പ്യാരാണെന്ന് മല്ലിക പറയുന്നു. തുല്യതയിലൂടെ നേടിയ പത്താംതരം യോഗ്യതയുമായി കോഴിക്കോട്ടെ ഒരു സ്വകാര്യ ഫാർമസിയിൽ ജോലി ലഭിച്ചതിന്റെ സന്തോഷവും ഈ വീട്ടമ്മ പങ്കുവെയ്ക്കുന്നു. അമ്പത്താറ് പിന്നിട്ട മല്ലികളുടെയും മകളുടെയും അടുത്ത ലക്ഷ്യം ബിരുദം നേടുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |