കോഴിക്കോട്: ജില്ലയിൽ മത്സ്യബന്ധനത്തിന് ഇറക്കുന്ന എല്ലാ യാനങ്ങൾക്കും ഹാർബർ മാനേജ്‌മെന്റ് സൊസൈറ്റിയുടെ പെർമിറ്റ് എടുത്തിരിക്കണമെന്ന് ജില്ലാ കളക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി. ട്രോളിംഗ് നിരോധനം പിന്നിടുന്നതോടെ ഹാർബറിലെ പ്രവർത്തനം സുഗമമാക്കുന്നത് ഉറപ്പ് വരുത്താൻ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന ബേപ്പൂർ ഹാർബർ മാനേജ്‌മെന്റ് സൊസൈറ്റി യോഗത്തിലാണ് തീരുമാനം.
ഹാർബറിൽ നിന്നുള്ള യാനങ്ങൾക്ക് രജിസ്‌ട്രേഷനുണ്ടാവും. മത്സ്യത്തൊഴിലാളികളുടെ കൊവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ പകർപ്പ് ബോട്ടുടമകൾ പെർമിറ്റിനായി ഹാജരാക്കണം. ഹാർബറിലേക്ക് മൊത്ത, ചില്ലറ വില്പനക്കാർക്കും ഉദ്യോഗസ്ഥർക്കും മാത്രമായിരിക്കും പ്രവേശനം.
മത്സ്യതൊഴിലാളികൾക്കായി ഹാർബറിൽ കൊവിഡ് പരിശോധാ ക്യാമ്പ് നടത്തുമെന്ന് കലക്ടർ പറഞ്ഞു. പരിശോധനയ്ക്ക് മൊബൈൽ ടെസ്റ്റിംഗ് വാൻ ഒരുക്കും.
ഹാർബറിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാവും. മത്സ്യവിപണന സമയം കഴിഞ്ഞാൽ പിന്നെ പാർക്കിംഗ് അനുവദിക്കില്ല. പാർക്കിംഗ് നിയന്ത്രണത്തിന് ഹാർബർ എൻജിനിയറിംഗ് വിഭാഗത്തെ ചുമതലപ്പെടുത്തി.
ഒരു ഭാഗം മാത്രം കേന്ദ്രീകരിച്ച് മത്സ്യവില്പന നടത്താതെ മറ്റു സ്ഥലം കൂടി ഉപയോഗപ്പെടുത്താൻ കളക്ടർ നിർദ്ദേശിച്ചു. വാർഡ് കൗൺസിലർ ഗിരിജ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർമാരായ പി.കെ.രഞ്ജിനി, ബി.കെ.സുധീർ കിഷൺ തുടങ്ങിയവരും യോഗത്തിൽ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |