കൊല്ലം: കൊവിഡ് വ്യാപനം വില്ലേജ് ടൂറിസത്തിന്റെ നട്ടെല്ലൊടിച്ച മൺറോത്തുരുത്തിൽ മത്സ്യക്കൃഷിയിലൂടെ ജീവിതം കരുപ്പിടിപ്പിക്കുകയാണ് നാട്ടുകാർ. പ്രകൃതി അനുകൂലമാകുന്ന സമയങ്ങളിൽ മികച്ച വരുമാനമാണ് തുരുത്തിലെ മത്സ്യക്കർഷകർക്ക് ലഭിക്കുന്നത്. 25 സെന്റ് മുതൽ അഞ്ച് ഏക്കറിൽ വരെ കൃഷി ചെയ്യുന്നവരുണ്ട്.
ചെമ്മീൻ, കരിമീൻ, പൂമീൻ, ഞണ്ട് എന്നിവയാണ് തുരുത്തിലെ പ്രധാന കൃഷികൾ. അടുത്തകാലത്ത് കരിമീനിനൊപ്പം പൂമീനും ഒരുമിച്ച് കൃഷി ചെയ്യാമെന്ന ഫിഷറിസ് വകുപ്പിന്റെ നിർദ്ദേശം ഇവർക്ക് ഗുണകരമായി. ഉപയോഗശൂന്യമായ ഭൂമിയിൽ കുളംവെട്ടി കൃഷിയിലേക്ക് തിരിയുന്നവരും നിരവധിയാണ്. വില്ലേജ് ടൂറിസത്തിനുൾപ്പെടെ മുതൽക്കൂട്ടാകുകയാണ് മൺറോത്തുരുത്തിലെ മത്സ്യക്കൃഷി.
77 ഹെക്ടറിൽ നീന്തിത്തുടിച്ച് മത്സ്യങ്ങൾ
മൺറോതുരുത്തിൽ ഏതാണ്ട് 77 ഹെക്ടർ സ്ഥലത്താണ് നിലവിൽ മത്സ്യക്കൃഷിയുള്ളത്. 250 ഓളം പേർ ചെറുകുളങ്ങളിലെ മത്സ്യക്കൃഷിയിലും അൻപതോളം പേർ കൂടുകൃഷിയിലും വ്യാപൃതരാണ്. കരിമീൻ കൂടുകളുടെ മാത്രം 24 യൂണിറ്റുകൾ തുരുത്തിലുണ്ട്. ഇതിന് പുറമെ കരിമീൻ കുഞ്ഞുങ്ങളെ വളർത്തുന്ന 20 യൂണിറ്റുകളും പ്രവർത്തിക്കുന്നു.
കുട്ട നിറയെ കോളുകോരാം
(ഒരേക്കറിൽ കുളമൊരുക്കാൻ)
പുതുതായി കുളം നിർമ്മിക്കാൻ: 1.5 ലക്ഷം രൂപ
നിലവിലുള്ള കുളം ഉപയുക്തമാക്കാൻ: 80,000 രൂപ
ഒരു കരിമീൻ കുഞ്ഞിന്: 8 രൂപ
നിക്ഷേപിക്കാവുന്നത്: 5,000 മത്സ്യക്കുഞ്ഞുങ്ങൾ
വളർച്ചാക്കാലം: 8 മാസം
മറ്റ് ചെലവുകൾ: ജോലിക്കൂലി, വൈദ്യുതി, തീറ്റ
ഒരു കിലോ കരിമീനിന്റെ വില: 600 രൂപ
ഒരേക്കറിൽ നിന്ന് ലഭിക്കുന്നത്: 3 ലക്ഷം രൂപയുടെ മത്സ്യം
ലാഭം: 1.5 ലക്ഷം രൂപ വരെ
സബ്സിഡി ഉറപ്പ്
മത്സ്യക്കൃഷിക്ക് ആദ്യ വർഷം ആകെ ചെലവിന്റെ 40 ശതമാനം തുക ഫിഷറീസ് വകുപ്പ് സബ്‌സിഡി നൽകുന്നുണ്ട്. രണ്ടും മൂന്നും വർഷങ്ങളിൽ പ്രവർത്തന ചെലവിന്റെ 20 ശതമാനവും സബ്സിഡിയായി ലഭിക്കും. ഇത്തരം അനുകൂല ഘടകങ്ങളാണ് കൂടുതൽപേരെ മത്സ്യക്കൃഷിയിലേക്ക് ആകർഷിക്കുന്നത്.
വേവലാതിയായി വേലിയേറ്റം
തുടർച്ചയായി തുരുത്തിലുണ്ടാകുന്ന വേലിയേറ്റവും വെള്ളപ്പൊക്കവും മത്സ്യക്കൃഷിക്കും വിനയാകുകയാണ്. ഈ സമയങ്ങളിൽ തുരുത്തിന്റെ ചില ഭാഗങ്ങളിൽ ഒന്നര മീറ്റർ വരെ വെള്ളമുയരും. വെള്ളം കയറി ബണ്ട് നിറഞ്ഞുകവിഞ്ഞ് വലിയ തോതിൽ മത്സ്യങ്ങൾ നഷ്ടമുണ്ടാകാറുണ്ട്. അടുത്തടുത്തുള്ള കുളങ്ങളിലെ ചെമ്മീനും കരിമീനും ഇടകലർന്ന് നഷ്ടമാകുന്ന സ്ഥിതിയുമുണ്ട്. മീൻ കുളങ്ങൾക്ക് ചുറ്റും വലകൾ സ്ഥാപിക്കുകയാണ് പരിഹാരമാർഗം.
തുരുത്തിൽ അടിക്കടിയുണ്ടാകുന്ന വേലിയേറ്റത്തെയും വെള്ളപ്പൊക്കത്തെയും അതിജീവിക്കാൻ ബണ്ടുകൾക്ക് ചുറ്റും വല സ്ഥാപിക്കണം. ഇതിനായി സർക്കാർ മത്സ്യക്കർഷകർക്ക് കൂടുതൽ സഹായം നൽകണം.
ഗോപാലക്യഷ്ണൻ,
മത്സ്യക്കർഷകൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |