ടോക്യോ: ഒളിമ്പിക്സ് പുരുഷന്മാരുടെ ഹെവിവെയ്റ്റ് ബോക്സിംഗ് പ്രീക്വാർട്ടർ മത്സരത്തിനിടെ ന്യൂസിലാൻഡ് താരം ഡേവിഡ് നൈകയുടെ ചെവി കടിച്ചുപറിക്കാൻ എതിരാളിയായ മൊറോക്കൻ ബോക്സർ യൂനസ് ബല്ലയുടെ ശ്രമം. മത്സരത്തിൽ 5 - 0ന് നൈക വിജയിച്ചുവെങ്കിലും ബല്ലയുടെ പെട്ടെന്നുള്ള പെരുമാറ്റം തന്നെ അത്ഭുതപ്പെടുത്തിയെന്ന് നൈക പറഞ്ഞു. മത്സരത്തിൽ തുടക്കം മുതൽ ആധിപത്യം കാത്തുസൂക്ഷിച്ച നൈകയുടെ പ്രതിരോധം തകർക്കാൻ കഴിയാത്തതിലുള്ള നിരാശയിലായിരിക്കണം ബല്ല എതിരാളിയുടെ ചെവി കടിക്കാൻ ശ്രമിച്ചത്.
ഏതായാലും ചെവി കടിച്ചെടുക്കുന്നതിൽ ബല്ലയ്ക്കു വിജയിക്കുവാൻ സാധിച്ചില്ല. വിദഗ്ദ്ധമായി ഒഴിഞ്ഞുമാറിയ നൈക റഫറിയോട് പരാതിപ്പെട്ടെങ്കിലും റഫറി സംഭവം കണ്ടില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു.
ഇത് ആദ്യമായല്ല എതിരാളിയുടെ കടി നൈകയ്ക്ക് കിട്ടുന്നത്. ഇതിനു മുമ്പ് നടന്ന ഗോൾഡ് കോസ്റ്റ് കോമൺവെൽത്ത് ഗെയിംസിൽ വച്ചും അന്നത്തെ എതിരാളി നൈകയുടെ നെഞ്ചിൽ കടിച്ച് പരിക്കേൽപ്പിക്കാൻ ശ്രമിച്ചിരുന്നു. കോമൺവെൽത്ത് ഗെയിംസിനേക്കാൾ പ്രാധാന്യം ഉള്ള ഒളിമ്പിക്സ് വേദിയിൽ വച്ച് ഇത്തരത്തിലൊരു ആക്രമണം താൻ പ്രതീക്ഷിച്ചിരുന്നില്ലെന്ന് നൈക വെളിപ്പെടുത്തി. ഒളിമ്പിക്സ് മാർച്ച് പാസ്റ്റിൽ ന്യൂസിലാൻഡിന്റെ പതാകയേന്തിയ നൈക അവരുടെ ഉറച്ച മെഡൽ പ്രതീക്ഷ കൂടിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |