ചെറുവത്തൂർ: ദേശീയപാതാ വികസനത്തിന് ക്ഷേത്രഭൂമികൾ ഏറ്റെടുക്കുന്നതിൽ ദൈവം പൊറുത്തോളുമെന്ന ഹൈക്കോടതി പരാമർശം വരുംമുമ്പെ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ആരാധനാലയം വിട്ടുനൽകി മാതൃക തീർത്തതാണ് ചെറുവത്തൂർ അഴിവാതുക്കൽ ക്ഷേത്രം. നാടിന്റെ വികസനത്തിന് ഒരിക്കലും തടസമാകില്ലെന്ന് പ്രഖ്യാപിച്ചാണ് നൂറ്റാണ്ടുകളായി ആരാധന നടത്തി വരുന്ന ക്ഷേത്രം മാറ്റി സ്ഥാപിക്കാൻ ക്ഷേത്ര ഭാരവാഹികൾ തയ്യാറായത്.
വെറും ഭൂമി വിട്ടുനൽകിയതല്ല, ക്ഷേത്ര പ്രതിഷ്ഠതന്നെ മാറ്റിക്കൊണ്ടാണ് ചെറുവത്തൂർ കൊവ്വൽ അഴിവാതുക്കൽ ക്ഷേത്രക്കമ്മിറ്റിയാണ് വലിയ മനസുകാട്ടിയത്. ദേശീദേശീയപാത 66 ന്റെ വികസനത്തിന് ക്ഷേത്രമിരിക്കുന്ന സ്ഥലം അധികൃതർ അളന്ന് തിട്ടപ്പെടുത്തി കല്ലിട്ടപ്പോൾ തടസ്സവാദങ്ങളും ഒഴിവുകഴിവുകളും നിരത്തി എതിർക്കാതെ ക്ഷേത്രം മാറ്റിപ്പണിയാനുള്ള ആലോചനയിലേക്ക് തിരിയുകയായിരുന്നു നാട്ടുകാർ. തന്ത്രിയുമായി ആലോചിച്ച് സമിതിയുണ്ടാക്കി പ്രതിഷ്ഠയടക്കം മാറ്റി സ്ഥാപിച്ചു. ക്ഷേത്ര രക്ഷാധികാരികളുടെയും നാട്ടുകാരുടെയും ഏകകണ്ഠമായ തീരുമാനം ഇവിടെ നടപ്പിലാവുകയായിരുന്നു.
ആദിക്ഷേത്രത്തിലെ ദേവചൈതന്യം ആവാഹിച്ച് സമീപത്തായി താത്ക്കാലികമായി ഉണ്ടാക്കിയ ബാലാലയത്തിൽ പ്രതിഷ്ഠിച്ചു. കഴിഞ്ഞ 13 മുതൽ 15 വരെ ക്ഷേത്രം തന്ത്രി നെല്ലിയോട്ട് വിഷ്ണു നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിലായിരുന്നു ബാലാലയപ്രതിഷ്ഠ നടന്നത്. പുതിയ ക്ഷേത്രം പണിത് പുനഃപ്രതിഷ്ഠ നടക്കുന്നതുവരെ ഈ ബാലാലയത്തിൽ ആരാധന തുടരും. ഈ ചടങ്ങുകൾ നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് ക്ഷേത്രഭൂമികൾ ഏറ്റടെുക്കുന്നത് ചോദ്യം ചെയ്തുള്ള ഹർജിക്ക് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റെ നിർണായകമായ വിധിന്യായം വന്നത്.
അള്ളടം മുക്കാതത്തിലെ ആയിരത്തോളം വർഷം പഴക്കമുള്ള ക്ഷേത്രമാണിത്. ദേശാധികാരമുണ്ടായിരുന്ന കൊക്കിനി തറവാട്ടുകാരായിരുന്നു ആദ്യകാലത്ത് ക്ഷേത്രനടത്തിപ്പ് നിർവഹിച്ചത്. പിന്നീട് നാട്ടുകാർ ഏറ്റെടുത്ത് പരിപാലിച്ചുവരികയായിരുന്നു. എല്ലാവർഷവും തുലാം 14 മുതൽ 17 വരെയാണ് ഒറ്റക്കോല ഉത്സവം. വിഷ്ണുമൂർത്തിയുടെ അഗ്നിപ്രവേശമാണ് പ്രധാനം. വടക്കിന്റെ യുദ്ധചരിത്രം അടയാളപ്പെടുത്തുന്ന ഇഡു നിലനിൽക്കുന്ന ക്ഷേത്രം കൂടിയാണിത്.
വി.വി.ഗംഗാധരൻ പ്രസിഡന്റും രതീഷ് ചക്രപുരം സെക്രട്ടറിയും ചന്ദ്രൻ കലിയന്തിൽ ട്രഷററുമായ ജനകീയ കമ്മിറ്റിയാണ് ഇപ്പോൾ പുതിയ ക്ഷേത്രം പണിയുന്നതിന് നേതൃത്വം നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |