കൊച്ചി: കൊവിഡ് സാഹചര്യത്തെത്തുടർന്ന് യു.ജി.സി നൽകിയ മാർഗനിർദ്ദേശങ്ങൾ പാലിക്കാതെ സാങ്കേതിക സർവകലാശാല നടത്തുന്ന ബി.ടെക് ഒന്നും മൂന്നും സെമസ്റ്റർ പരീക്ഷകൾ ഹൈക്കോടതി റദ്ദാക്കി. ഈ പരീക്ഷകൾ യു.ജി.സി നിർദ്ദേശങ്ങൾ പാലിച്ച് നടത്താനും ജസ്റ്റിസ് അമിത് റാവൽ നിർദ്ദേശിച്ചു.
കൊവിഡ് വ്യാപനത്തെത്തുടർന്ന് ഓൺലൈനായി പരീക്ഷ നടത്താനാണ് 2020 സെപ്തംബറിൽ യു.ജി.സി നിർദ്ദേശിച്ചിരുന്നത്. ഇത് പാലിക്കാതെ ബി.ടെക് ഒന്നും മൂന്നും സെമസ്റ്റർ പരീക്ഷകൾ ഓഫ്‌ലൈനായി നടത്തുന്നത് ചോദ്യം ചെയ്ത് ബി ടെക് വിദ്യാർത്ഥി ആലപ്പുഴ സ്വദേശി എ.ആർ. സാഗർ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. യു.ജി.സി മാർഗനിർദ്ദേശങ്ങൾ പാലിക്കാതെ പരീക്ഷ നടത്തുന്നതിനുള്ള കാരണം വ്യക്തമാക്കാൻ സർവകലാശാലയ്ക്ക് കഴിഞ്ഞില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. എട്ടാം സെമസ്റ്ററിലെ പരീക്ഷ ഓൺലൈനായി നടത്തിയ സർവകലാശാല ഒന്നും മൂന്നും സെമസ്റ്റർ പരീക്ഷകൾ നടത്താൻ സോഫ്ട്‌വെയറില്ലെന്ന് വാദിച്ചത് സിംഗിൾ ബെഞ്ച് തള്ളി. .
ഇന്നത്തെ പരീക്ഷ മാറ്റി:
അപ്പീൽ നൽകും
എൻജിനിയറിംഗ് പരീക്ഷകൾ റദ്ദാക്കിയ ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് സാങ്കേതിക സർവകലാശാല അറിയിച്ചു. ഇന്ന് നടത്താനിരുന്ന പരീക്ഷകൾ സ്റ്റാൻഡിംഗ് കൗൺസലിന്റെ നിർദ്ദേശ പ്രകാരം മാറ്റിവച്ചിട്ടുണ്ട്. വിധിയുടെ പകർപ്പ് ലഭിച്ച ശേഷം തുടർനടപടികളെടുക്കും.
എൻജിനിയറിംഗ് ഒന്ന്, രണ്ട്, മൂന്ന് സെമസ്റ്റർ പരീക്ഷകളാണ് ഇതുവരെ നടത്തിയത്. ഒന്ന്, രണ്ട് സെമസ്റ്ററുകളുടെ 2015 സ്കീം സപ്ലിമെന്ററി, ഹാജരില്ലാത്തതിനാൽ എഴുതാൻ കഴിയാത്തവരുടെ പരീക്ഷകളാണ് നടത്തുന്നത്. ഇതിൽ ഒന്നാം സെമസ്റ്റർ പരീക്ഷ വെള്ളിയാഴ്ച തീരും. മൂന്നാം സെമസ്റ്റർ 2019 സ്കീം റഗുലർ, സപ്ലിമെന്ററി പകുതിയിലധികം വിഷയങ്ങളുടെ പരീക്ഷ കഴിഞ്ഞു. 95ശതമാനത്തിലേറെ കുട്ടികൾ പരീക്ഷയെഴുതിയിട്ടുണ്ടെന്നും സർവകലാശാല അറിയിച്ചു. ഇവയ്ക്കൊപ്പം എം.ടെക്, എം.സി.എ, ബിആർക് പരീക്ഷകളും നടത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |