റിയാദ് : രാജ്യത്തെ ജനസംഖ്യയുടെ പകുതിയിലേറെ പേരും ഒരു ഡോസ് കൊവിഡ് പ്രതിരോധ വാക്സിനെങ്കിലും സ്വീകരിച്ചു കഴിഞ്ഞതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജനസംഖ്യയുടെ 20 ശതമാനവും രണ്ട് ഡോസ് വാക്സിനും എടുത്തതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അബ്ദുൽ അലി വ്യക്തമാക്കി. നിലവിൽ ആദ്യ ഡോസ് എടുത്തവർക്ക് മൂന്നാഴ്ച പിന്നിടുമ്പോൾ രണ്ടാം ഡോസ് കൊവിഡ് വാക്സിൻ എടുക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കൊവിഡിന്റെ അതിതീവ്ര വ്യാപന ശേഷിയുള്ള ഡെൽറ്റ വകഭേദം അത്യന്തം അപകടകാരിയായതിനാൽ അതിനെ ചെറുക്കാൻ രണ്ട് ഡോസ് വാക്സിൻ കൂടിയേ തീരൂ. അതിനാൽ ആദ്യ ഡോസ് എടുത്ത് മൂന്നാഴ്ച ആയവർ എത്രയും വേഗം രണ്ടാം ഡോസ് കൂടി എടുക്കണമെന്ന് അദ്ദേഹം അറിയിച്ചു. എന്നാൽ വാക്സിനുകൾ തമ്മിൽ ഇടകലർത്തി ഉപയോഗിക്കുന്നത് കൊണ്ട് ഒരു പ്രശ്നവുമില്ലെന്ന് അദ്ദേഹം ഉറപ്പുനൽകി.
അതിനിടെ, രാജ്യത്തെ പ്രധാന കൊവിഡ് പ്രതിരോധ ആപ്പായ തവക്കൽനായിൽ ഹെൽത്ത് സ്റ്റാറ്റസുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അക്കാര്യം ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്സിൻ എടുത്തവരുടെയും അല്ലാത്തവരുടെയും ആപ്പിലെ ഹെൽത്ത് സ്റ്റാറ്റസ് ശരിയായ രീതിയിലല്ല വരുന്നതെന്ന് കാണിച്ച് ജനങ്ങളിൽ നിന്ന് പരാതി ഉയർന്ന സാഹചര്യത്തിലാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |