കൊച്ചി: സർക്കാർ വകുപ്പുകൾ അടിക്കടി നടത്തുന്ന മിന്നൽ പരിശോധനയുടെ പേരിൽ കേരളത്തിലെ നിക്ഷേപപദ്ധതി ഉപേക്ഷിച്ച കിറ്റെക്സിൽ വീണ്ടും മിന്നൽ പരിശോധന. കുഴൽക്കിണറുകൾ വഴി അമിതമായും അനധികൃതമായും ഭൂഗർഭജലം ഉപയോഗിക്കുന്നുവെന്ന് ജില്ലാ വികസന സമിതി യോഗത്തിൽ പി.ടി. തോമസ് എം.എൽ.എ ഉന്നയിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധനയെന്ന് ഉദ്യോഗസ്ഥർ കിറ്റെക്സ് മാനേജ്‌മെന്റിനെ അറിയിച്ചു. സംസ്ഥാന ജലവിഭവ വകുപ്പിന്റെ കീഴിലുള്ള ഭൂഗർഭജല അതോറിറ്റിയുടെ കാക്കനാട് ഓഫീസിലെ നാല് ഉദ്യോഗസ്ഥരാണ് സംഘത്തിലുണ്ടായിരുന്നത്.
ഒന്നര മാസത്തിനിടെ കിറ്റെക്സിൽ നടക്കുന്ന 12- ാമത് പരിശോധനയാണിത്. വ്യവസായശാലകളിൽ മിന്നൽ പരിശോധന നടത്തില്ലെന്ന് രണ്ടാഴ്ചമുമ്പ് വ്യവസായമന്ത്രി പി. രാജീവ് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന തലത്തിൽ ഉന്നത ഉദ്യോഗസ്ഥസംഘം വ്യത്യസ്ത വകുപ്പുകളുടെ പരിശോധനകൾ ഏകജാലകത്തിലൂടെ ഏകോപിപ്പിക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ഇത് ലംഘിച്ചാണ് പരിശോധനയെന്ന് കിറ്റെക്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സാബു എം. ജേക്കബ് ആരോപിച്ചു. സർക്കാരും മന്ത്രിമാരും എന്ത് പറഞ്ഞാലും അതൊന്നും നടപ്പാവില്ലെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഈ പരിശോധനയെന്നും അദ്ദേഹം പറഞ്ഞു.
പരിശോധനകളുടെ പേരിൽ ബുദ്ധിമുട്ടിച്ചതിന് കിറ്റെക്സ് കേരളത്തിൽ നടപ്പാക്കാനിരുന്ന 3,500 കോടി രൂപയുടെ പദ്ധതി തെലങ്കാനയിലേക്ക് മാറ്റിയത് ദേശീയ ശ്രദ്ധയാകർഷിച്ചിരുന്നു. കഴിഞ്ഞദിവസം ശ്രീലങ്കൻ സർക്കാരിന്റെ പ്രതിനിധിയായി ഡെപ്യൂട്ടി ഹൈക്കമ്മിഷണർ കിഴക്കമ്പലത്ത് എത്തി നിക്ഷേപം സംബന്ധിച്ച് കിറ്റെക്സ് മാനേജ്മെന്റുമായി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും പ്രകോപനമുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |