കൊല്ലം: 52 ദിവസം നീണ്ടുനിന്ന ട്രോളിംഗ് നിരോധനം ഞായറാഴ്ച അവസാനിക്കുന്നതോടെ അർദ്ധരാത്രി മുതൽ ബോട്ടുകൾ കോളുതേടി കടലിലേക്ക് കുതിക്കും. ഇതോടെ കുതിച്ചുയർന്ന മത്സ്യവില താഴുമെന്നാണ് പ്രതീക്ഷ. തീരങ്ങളിലെ വറുതിക്കും ചെറിയ ആശ്വാസമാകും.
സാധാരണ ട്രോളിംഗ് നിരോധനകാലത്ത് പരമ്പരാഗത വള്ളക്കാർക്ക് കാര്യമായി കോള് ലഭിക്കാറാണ് പതിവ്. പക്ഷേ ഇത്തവണ കാര്യമായ നേട്ടമുണ്ടാക്കാനായില്ല. കൊവിഡ് നിയന്ത്രണം മൂലം സംസ്ഥാനത്ത് പല ഹാർബറുകളും ആഴ്ചകളോളം അടഞ്ഞുകിടന്നു. അതുകൊണ്ടുതന്നെ കിട്ടുന്ന മത്സ്യത്തിന് തീവിലയാണ്. കൊല്ലം തീരത്ത് ഒരുകിലോ പൂവാലൻ കൊഞ്ചിന്റെ വില ഇന്നലെ 550 രൂപയായും അയലയുടെത് 270 ആയും ഉയർന്നു. രണ്ടുമാസം മുൻപ് 80ൽ കിടന്ന ഒരു കിലോ ചൂടയുടെ (നെത്തോലി) വില ഇന്നലെ 110 രൂപയായി. കർക്കടക മാസമായതിനാൽ ചെങ്കലവയും കരിക്കാടിയും കാര്യമായി കിട്ടുമെന്ന പ്രതീക്ഷയിലാണ് ബോട്ടുടമകൾ.
നിയന്ത്രണങ്ങൾക്ക് സാദ്ധ്യത
മുൻകാലങ്ങളിലേതുപോലെ എല്ലാ ബോട്ടുകളും ഒരുമിച്ച് കടലിൽ പോകാൻ ഇത്തവണയും അനുവദിക്കാൻ സാദ്ധ്യതയില്ല. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഒറ്റ, ഇരട്ട അക്കങ്ങളിൽ അവസാനിക്കുന്ന രജിസ്ട്രേഷൻ നമ്പരുകളുള്ള ബോട്ടുകളെ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം മത്സ്യബന്ധനത്തിന് പോകാൻ അനുവദിക്കാനാണ് സാദ്ധ്യത. സംസ്ഥാനത്തെ ഏറ്റവുംവലിയ മത്സ്യബന്ധന തുറമുഖമായ ശക്തികുളങ്ങരയിൽ നൂറ് എച്ച്.പിക്ക് മുകളിൽ ശേഷിയുള്ള യന്ത്രങ്ങൾ സ്ഥാപിച്ചിട്ടുള്ള ബോട്ടുകൾക്ക് ഒറ്റ, ഇരട്ട നിയന്ത്രണം ഏർപ്പെടുത്തും. ബോട്ടിൽ പോകുന്ന തൊഴിലാളികൾ കൊവിഡ് ജാഗ്രതാപോർട്ടിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണം. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും വേണം.
പ്രതീക്ഷയോടെ മത്സ്യത്തൊഴിലാളികൾ
ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ നാട്ടിലേക്ക് മടങ്ങിയ അന്യസംസ്ഥാന തൊഴിലാളികൾ മടങ്ങിയെത്തിത്തുടങ്ങിയിട്ടുണ്ട്. ബോട്ടുകളുടെയും വലകളുടെയും അറ്റകുറ്റപ്പണി അന്തിമഘട്ടത്തിലാണ്. ഇത്തവണ കടലമ്മ ചതിക്കില്ലെന്ന വിശ്വാസത്തിലാണ് മത്സ്യത്തൊഴിലാളികൾ. ബോട്ടുകൾ കടലിൽപോയി തുടങ്ങുന്നതോടെ മത്സ്യ സംസ്കരണ യൂണിറ്റുകൾ അടക്കമുള്ള അനുബന്ധമേഖലയും സജീവമാകും.
ആകെയുള്ള രജിസ്റ്റേർഡ് ബോട്ടുകൾ: 4388 (മോട്ടറൈസ്ഡ് ആൻഡ് മെക്കാനിക്കൽ)
ആഴക്കടൽ ബോട്ടുകളിലെ തൊഴിലാളികൾ: 40000 (ഏകദേശം)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |