തിരുവനന്തപുരം : കൊവിഡ് നിയന്ത്രണത്തിനായി ഒന്നരമാസത്തോളം സംസ്ഥാനത്ത് ലോക്ഡൗൺ ഏർപ്പെടുത്തിയെങ്കിലും പ്രതീക്ഷിച്ച ഫലം ലഭിക്കാത്തതിനാലാണ് തദ്ദേശ സ്ഥാപനങ്ങളെ അടിസ്ഥാനമാക്കി ലോക്ക്ഡൗൺ ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ ഈ നടപടിയിലും പ്രതീക്ഷിച്ച ഫലം ലഭിക്കുന്നില്ല എന്നതാണ് ദിവസവും പുറത്ത് വരുന്ന കൊവിഡ് കണക്കുകൾ സൂചിപ്പിക്കുന്നത്. രാജ്യത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊവിഡ് കേസുകളിൽ മുന്നിട്ട് നിൽക്കുന്നത് കേരളമാണ്.
ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഏറ്റവും പ്രയാസം അനുഭവിക്കുന്നത് വ്യാപാരികളാണ്. കഴിഞ്ഞ ദിവസം തിരവനന്തപുരം നെടുമങ്ങാട് നഗരസഭയിൽ വിളിച്ചു കൂട്ടിയ കൊവിഡ് അവലോകന യോഗത്തിൽ വ്യാപാരി സംഘടനയുടെ പ്രതിനിധിയായി സംസാരിച്ച അർഷാദിന്റെ വാക്കുകൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്. ടി പി ആറിലെ പാളിച്ചകൾ നെടുമങ്ങാടും തിരുവനന്തപുരം കോർപ്പറേഷനേയും താരതമ്യപ്പെടുത്തിയാണ് അദ്ദേഹം വിവരിക്കുന്നത്. 210 കൊവിഡ് കേസുള്ള നെടുമങ്ങാട് ഡി കാറ്റഗറിയാകുമ്പോൾ 2270 പേർ പോസിറ്റീവായ തിരുവനന്തപുരം നഗരം എങ്ങനെ ബിയായി മാറുന്നു എന്ന് വ്യക്തമാക്കുന്നു.
അൻപതോളം വലിയ ആശുപത്രികളും, 200 ലാബുകളുമുള്ള തിരുവനന്തപുരം നഗരത്തിൽ പരിശോധനകൾ കൂടുതലാണ്. സ്വകാര്യ ആശുപത്രികളിൽ കൂട്ടിരിപ്പ്കാരെ പരിശോധനയ്ക്ക് ശേഷം മാത്രമേ അകത്ത് പ്രവേശിപ്പിക്കുന്നുള്ളു. എന്നാൽ ഗ്രാമ പ്രദേശങ്ങളിലും മറ്റും രോഗ ലക്ഷണങ്ങളുള്ളവർ മാത്രമേ പരിശോധനയ്ക്ക് സ്വയം തയ്യാറായി വരുന്നുള്ളു. ഇതാണ് ടി പി ആർ വർദ്ധിക്കുവാൻ കാരണമാവുന്നത്.
കഴിഞ്ഞ എൺപത് ദിവസത്തിനുള്ളിൽ 4-5 ദിവസം മാത്രമാണ് വ്യാപാരം നടന്നത്. ജനം തിരുവനന്തപുരത്ത് പോയി സാധനങ്ങൾ വാങ്ങി മടങ്ങുകയാണ്. കടബാദ്ധ്യത മൂലം ആത്മഹത്യയുടെ വക്കിലാണ് തങ്ങളെന്നും നെടുമങ്ങാട്ടെ വസ്ത്രവ്യാപാരികൂടിയായ അർഷാദ് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |