തിരുവനന്തപുരം: രണ്ട് ലക്ഷം കോടിയോളം നിക്ഷേപമുള്ള സഹകരണപ്രസ്ഥാനങ്ങളെ ലക്ഷ്യമിട്ട് ചില കഴുകൻമാർ വട്ടംചുറ്റുന്നുണ്ടെന്നും അവർക്ക് സഹായകമായ നടപടികളുണ്ടാകരുതെന്നും ധനാഭ്യർത്ഥന ചർച്ചയ്ക്ക് മറുപടി നൽകവേ പ്രതിപക്ഷാംഗങ്ങളോട് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. പ്രതിപക്ഷാംഗങ്ങളുടെ ചില പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ മറുപടി. സഹകരണ പ്രസ്ഥാനങ്ങളുടെ സേവനം ചെറുതായി കാണരുത്. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ സഹകരണപ്രസ്ഥാനത്തെ ആകെ തള്ളിപ്പറയുന്ന രീതി ശരിയല്ല. തെറ്റ് ചെയ്തവരെ ഒരു കാരണവശാലും സംരക്ഷിക്കില്ലെന്നതാണ് സർക്കാർ നിലപാട്. സാമ്പത്തികരംഗം ഇന്ന് ലോകമാകെ ചർച്ച ചെയ്യുന്നുണ്ട്. ജി.ഡി.പി ഇടിയുകയാണ്. ഇന്ത്യയെയാണ് അത് ഏറെ ബാധിച്ചിട്ടുള്ളത്. സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതിയേയും സാരമായി ബാധിച്ചിട്ടുണ്ട്. ജി.എസ്.ടി കളക്ഷനിൽ വലിയ കുറവുണ്ടാകും. ഗോവയും പഞ്ചാബും കഴിഞ്ഞാൽ അത് ഏറെ ബാധിക്കുക കേരളത്തെയാകുമെന്ന നിലയിലുള്ള റിപ്പോർട്ടുകൾ വരുന്നുണ്ട്. നിലവിലെ സാഹചര്യം പരിഗണിക്കുമ്പോൾ നികുതി അടയ്ക്കുന്ന സംവിധാനത്തിൽ ഇളവ് കൊടുക്കേണ്ടിവരും. അതിനാൽ ലഭിക്കേണ്ട നികുതി താമസിക്കും. ആ സാഹചര്യത്തിൽ കടം എടുക്കേണ്ടിവരും. എന്നാൽ കടം എടുക്കുന്നതിന് കേന്ദ്രസർക്കാർ പല നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരിക്കുകയാണ്. സംസ്ഥാനത്തിന് ലഭിക്കേണ്ട ടാക്‌സ് പൂളിലും കുറവ് വരുത്തി. ഖജനാവ് ഉപയോഗിച്ച് സംസ്ഥാനങ്ങളെ നിയന്ത്രിക്കുന്ന പുതിയ സംവിധാനവും കേന്ദ്രം നടപ്പാക്കുന്നു. ജനസംഖ്യ, വികസനകാര്യങ്ങൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് നമുക്ക് ലഭിക്കേണ്ട വിഹിതം കുറച്ചത്. കേന്ദ്ര സർക്കാർ ഈടാക്കുന്ന സെസിൽ നിന്നുള്ള വിഹിതവും സംസ്ഥാനത്തിന് ലഭ്യമാക്കുന്നില്ല. ജി.എസ്.ടിയുടെ കാര്യത്തിലും ആദ്യം ചൂണ്ടിക്കാട്ടിയിരുന്ന വരുമാനം നമുക്ക് ലഭിക്കുന്നില്ല. കേന്ദ്രത്തിൽ നിന്നും മുൻവർഷങ്ങളിലെ 3107 കോടിയോളം കിട്ടാനുണ്ട്. കൊവിഡ് മൂലം എല്ലാ മേഖലകളിലും പ്രശ്‌നമുണ്ട്. നികുതിവരുമാനം 11,826 കോടിയിൽ നിന്നും 4,929 കോടിയായി കുറഞ്ഞു. ഈ പ്രതിസന്ധികൾക്കിടയിലും ജനങ്ങളുടെ ക്ഷേമത്തിന് സർക്കാർ കൂടുതൽ സഹായം നൽകുന്നുണ്ട്. വ്യാപാരികൾ ഉയർത്തുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങൾ മുഖ്യമന്ത്രിതലത്തിൽ തന്നെ തുടരുന്നുണ്ട്. മോറട്ടോറിയം സംബന്ധിച്ച കാര്യങ്ങളിൽ ബാങ്കുകളുമായി ചർച്ച നടത്തും. വ്യാപാരികൾക്ക് നോട്ടീസ് അയയ്ക്കുന്നത് തുടരുമെങ്കിലും അവരെ ദ്രോഹിക്കുന്ന നടപടികളുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |