ബീജിംഗ് : അഫ്ഗാനിസ്ഥാനിൽ ഇരുപത് വർഷം നീണ്ട സൈനിക ഇടപെടലിന് അറുതി വരുത്തി അമേരിക്കൻ സൈന്യം മടങ്ങുന്നത് താലിബാനെ വേരോടെ പിഴുതെറിയാതെയാണ്. അമേരിക്ക പിൻമാറ്റം ആരംഭിച്ചത് മുതൽ വർദ്ധിത വീര്യത്തോടെ അഫ്ഗാൻ പിടിച്ചെടുക്കാനുള്ള പടപ്പുറപ്പാടിലാണ് താലിബാൻ ഭീകരർ. ഇവർക്ക് ആയുധവും, മറ്റ് സൗകര്യങ്ങളും നൽകുന്നത് പാകിസ്ഥാൻ രഹസ്യ ഏജൻസിയാണെന്നുള്ളതിന് ധാരാളം തെളിവുകളുണ്ട്. എന്നാൽ ഇപ്പോൾ ഈ ചിത്രത്തിലേക്ക് താലിബാന് പിന്തുണയുമായി ഒരു രാജ്യം കൂടി കടന്നു വരികയാണ്. അമേരിക്കയ്ക്ക് തലവേദനായി മുന്നിലുള്ള ചൈനയാണ് ആ രാജ്യം.
കഴിഞ്ഞ ദിവസം ചൈനയിൽ സന്ദർശനം നടത്തിയ താലിബാൻ പ്രതിനിധി സംഘം വിദേശകാര്യ മന്ത്രി വാങ് യിയെ സന്ദർശിച്ചിരുന്നു. തങ്ങളുടെ മണ്ണിൽ നിന്നും ചൈന വിരുദ്ധമായ ഒന്നും നടത്താൻ അനുവദിക്കില്ലെന്ന ഉറപ്പാണ് ഇവർ വാങ് യിക്ക് നൽകിയിരിക്കുന്നത്. ഇതോടെ താലിബാനെ വിശുദ്ധരായി കാണാനുള്ള ഒരുക്കത്തിലാണ് ചൈന. അഫ്ഗാനിസ്ഥാന്റെ പുനർനിർമ്മാണത്തിൽ താലിബാന് പ്രധാന പങ്കുണ്ടെന്ന് ചൈന സന്ദർശനത്തിന് പിന്നാലെ വ്യക്തമാക്കി. സമാധാന പ്രക്രിയയും സുരക്ഷാ പ്രശ്നങ്ങളും ചർച്ച ചെയ്തതായി താലിബാൻ വക്താവ് അറിയിച്ചു. വടക്കൻ ചൈനീസ് നഗരമായ ടിയാൻജിനിൽ വച്ചാണ് കൂടിക്കാഴ്ച നടന്നത്.
ഒരു വെടിക്ക് പക്ഷികൾ പലത്
അഫ്ഗാനിസ്ഥാനിൽ അമേരിക്ക പിൻമാറുന്നതോടെ റഷ്യ കണ്ണുവയ്ക്കുമെന്ന കണക്കുകൂട്ടൽ നയതന്ത്ര വിദഗ്ദ്ധർക്ക് മേലുണ്ട്. റഷ്യയുടെ മുന്നേറ്റത്തെ തടയിടാൻ താലിബാനുമായുള്ള സഖ്യം സഹായിക്കുമെന്ന് തന്നെയാണ് ചൈന കണക്കുകൂട്ടുന്നത്. രണ്ടാമതായി അമേരിക്കയ്ക്ക് വീണ്ടും അഫ്ഗാനിസ്ഥാനിലേക്കുള്ള വഴി കൊട്ടിയടക്കുക എന്ന ലക്ഷ്യവുമുണ്ട്.
ഇരുപത് വർഷമായി അമേരിക്ക ഏഷ്യൻ മേഖലയിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നതിനുള്ള പ്രധാന കാരണമാണ് അഫ്ഗാനിസ്ഥാനിലെ സൈനിക ഇടപെടൽ. ഏഷ്യയ്ക്ക് പ്രാധാന്യം നൽകി കൊണ്ടുള്ള അമേരിക്കൻ പ്രതിരോധ പദ്ധതിയുടെ മുനയൊടിക്കാനും ഇതിലൂടെ ചൈന ലക്ഷ്യമിടുന്നുണ്ട്. ഇതിനു പുറമേ അഫ്ഗാനിസ്ഥാനിൽ നേരിട്ട് ഇടപെടേണ്ട ആവശ്യവും ചൈനയ്ക്കില്ല. പാകിസ്ഥാനിലൂടെ അവരുടെ ആവശ്യങ്ങൾ നടപ്പിലാക്കി എടുക്കാനാവും.
മുസ്ലീം ന്യൂനപക്ഷങ്ങളുടെ മേൽ സ്വന്തം രാജ്യത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ചൈനയ്ക്ക് നേരെ അഫ്ഗാൻ പിടിച്ചെടുത്താൽ താലിബാൻ തിരിയുമെന്ന് കരുതിയവർക്കുള്ള പ്രഹരവുമാണ് ചൈന താലിബാൻ ചർച്ച. പാകിസ്ഥാനിലൂടെ ചൈന നടപ്പിലാക്കുന്ന വ്യാപാര ഇടനാഴി അടക്കമുള്ള പദ്ധതികളിൽ താലിബാൻ ഭീഷണി ഒഴിവാക്കാനും ചൈനയ്ക്ക് ചുവടു മാറ്റത്തിലൂടെ ആകും. ഇതിനെല്ലാം പുറമേ അഫ്ഗാനിസ്ഥാനിൽ ഇന്ത്യയുടെ പാദമുദ്ര പതിയാതിരിക്കാനുള്ള മുൻകരുതൽ കൂടിയാണ് ചൈനയുടെ ഈ നീക്കം.
അതേസമയം അന്താരാഷ്ട്ര വേദിയിൽ കൂടുതൽ അംഗീകാരം നേടാൻ ചൈനയിലൂടെ താലിബാനാകും. ചൈനയുടെ ക്ഷണം സ്വീകരിച്ചാണ് കൂടിക്കാഴ്ച നടന്നതെന്ന് താലിബാൻ വ്യക്തമാക്കിയിട്ടുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |