സോളാർ വിളക്കുകളും ഊഞ്ഞാലും ഇരിപ്പിടവും തുരുമ്പെടുത്ത് നശിക്കുന്നു
പഴയങ്ങാടി: കൊവിഡ് കാല പ്രതിസന്ധിയിൽ നിന്ന് കരകയറാനാകാതെ ടൂറിസം മേഖല. കോടികൾ മുടക്കി സർക്കാർ തുടങ്ങിയ പല ടൂറിസം പദ്ധതികളും ഇപ്പോൾ അവതാളത്തിലാണ്.
വെള്ളക്കീൽ ഇക്കോ ടൂറിസം, പഴയങ്ങാടിയിലെ റിവർവ്യൂ പാർക്ക്, രാമപുരത്തെ വിശ്രമ കേന്ദ്രം, ഏഴോം സർവീസ് ബാങ്കിന്റെ ഏഴിലം ടൂറിസം പദ്ധതി എന്നിവയെല്ലാം പ്രവർത്തന രഹിതമായി കിടക്കുകയാണ്. ടൂറിസം വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിൽ വെള്ളിക്കീലിൽ ആരംഭിച്ച ഇക്കോ ടൂറിസം പദ്ധതി ഇന്ന് നാശത്തിന്റെ വക്കിലാണ്. പ്രകൃതിരമണീയമായ വെള്ളിക്കീലിൽ ടൂറിസം സാധ്യത കണ്ട മുൻ എം.എൽ.എ ജയിംസ് മാത്യു മുൻകൈ എടുത്താണ് പ്രദേശം ടൂറിസം കേന്ദ്രമാക്കി മാറ്റിയത്.
സോളാർ വിളക്കുകൾ, ഇരിപ്പിടം, കുട്ടികൾക്കും മുതിർന്നവർക്കും ഉല്ലസിക്കുവാനുള്ള സൗകര്യം, മനോഹരമായ നടപ്പാത എന്നിവ ഒരുക്കിയാണ് പദ്ധതി ആരംഭിച്ചത്. പല പ്രദേശങ്ങളിൽ നിന്നായി ഇവിടെ ധാരാളം പേർ എത്തിയിരുന്നുവെങ്കിലും ലോക്ക്ഡൗൺ ആരംഭിച്ചതോടെ ആരും വരാതായി. സോളാർ വിളക്കുകൾ പലതും മിഴിയടച്ചതോടെ പരിസരം ഇരുട്ടിലാണ്ടു. വിളക്കുകളുടെ ബാറ്ററി പോലും ഇപ്പോൾ കാണാനില്ല. ഇരിപ്പിടവും ഊഞ്ഞാലും തുരുമ്പെടുത്ത് നശിക്കുന്നു. കാടുപിടിച്ച പ്രദേശം മദ്യപന്മാരും സാമൂഹ്യവിരുദ്ധരും കൈയടക്കിയിരിക്കുകയാണ്. ലക്ഷങ്ങൾ മുടക്കി പരിസരത്ത് കച്ചവടസ്ഥാപനങ്ങൾ തുടങ്ങിയ സ്വകാര്യവ്യക്തികളുടെ ജീവിതവും ഇരുളടഞ്ഞതായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |