അടൂർ : രണ്ട് മാസമായി തുടരുന്ന മുദ്രപ്പത്രക്ഷാമം ജില്ലയിൽ പരിഹാരമില്ലാതെ നീളുന്നു. ആവശ്യക്കാർ ഉയർന്ന തുകയുടെ പത്രങ്ങൾ വാങ്ങാൻ നിർബന്ധിതരാവുകയാണ്. 50, 100 രൂപയുടെ മുദ്രപ്പത്രങ്ങൾക്കാണ് ക്ഷാമം. 100 രൂപയുടെ പത്രം കിട്ടാതായിട്ട് രണ്ടുമാസമായി. 50 രൂപയുടേത് രണ്ടാഴ്ചയും. ജില്ലാ ട്രഷറിയിലും മതിയായ സ്റ്റോക്കില്ല. ഒാണം കഴിയുന്നതുവരെ ഇൗ പ്രതിസന്ധി തുടർന്നേക്കാം. തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കേണ്ട ജനന - മരണ സർട്ടിഫിക്കറ്റുകൾക്കാണ് പ്രധാനമായും 50 രൂപയുടെ മുദ്രപ്പത്രം വേണ്ടത്. ഇതിനാണ് ആവശ്യക്കാർ ഏറെയും. വിവിധ മേഖലകളിലെ എഗ്രിമെന്റുകൾ, വാടകച്ചീട്ട് എന്നിവ എഴുന്നതിന് 200 രൂപയുടെ പത്രമാണ് ആവശ്യം. 200 രൂപയുടെ മുദ്രപ്പത്രം നിറുത്തലാക്കിയിട്ട് വർഷങ്ങളായി. പകരമായി 100 രൂപയുടെ രണ്ട് പത്രങ്ങളാണ് ഉപയോഗിക്കുന്നത്. നിലവിൽ 500 രൂപയുടെ മുദ്രപ്പത്രം മാത്രമാണുള്ളത്. അതിനാൽ 50, 100 രൂപയുടെ പത്രങ്ങൾ ആവശ്യമുള്ളവർ 500 രൂപയുടേത് വാങ്ങാൻ നിർബന്ധിതരാകുകയാണ്. പവർ ഒഫ് അറ്റോർണിക്ക് 600 രൂപയുടെ പത്രം വേണം. 500 ന്റെയും 100 ന്റെയുമാണ് ഇതിനായി ഉപയോഗിക്കുന്നത്. ക്ഷാമം കാരണം ഇപ്പോൾ 500ന്റെ രണ്ട് പത്രങ്ങൾ വാങ്ങേണ്ട ഗതികേടാണുള്ളത്.
ക്ഷാമം തുടരും
നാസിക്കിലെ സെൻട്രൽ സ്റ്റാമ്പ് ഡിപ്പോയിൽ നിന്നുമാണ് കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾക്ക് മുദ്രപ്പത്രങ്ങളും സ്റ്റാമ്പുകളും ലഭിക്കുന്നത്. കൊവിഡ് കാരണം ആവശ്യാനുസരണം മുദ്രപ്പത്രം സംസ്ഥാനങ്ങൾക്ക് ലഭിക്കാത്ത സാഹചര്യവും ക്ഷാമത്തിന് കാരണമാകുന്നു. ജില്ലയിൽ 10 സബ് ട്രഷറികളും ഒരു ജില്ലാ ട്രഷറിയുമാണുള്ളത്. 100 രൂപ പത്രത്തിന്റെ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് ഇന്നലെ കോട്ടയം ജില്ലാസ്റ്റാമ്പ് ഡിപ്പോയിൽ നിന്ന് 13,000 മുദ്രപ്പത്രങ്ങൾ പത്തനംതിട്ടയിലെത്തിച്ചു. ഇന്നുമുതൽ സബ്ട്രഷറികൾക്ക് ഇവ നിയന്ത്രിത എണ്ണത്തിൽ വിതരണം ചെയ്യുമെങ്കിലും ക്ഷാമത്തിന് പരിഹാരമാകില്ല.
മുദ്രപ്പത്രം കിട്ടാതെ വരുന്നത് ഇടത്തരം കരാറുകാരെ ഏറെ ബുദ്ധിമുട്ടിക്കുന്നു. ഉയർന്ന തുകയുടെ പത്രങ്ങൾ വാങ്ങി കരാർ ഒപ്പിടേണ്ട ഗതികേടാണുള്ളത്.
ബിജു കരകാലിൽ,
ജില്ലാ സെക്രട്ടറി.
ഗവ. കോൺട്രാക്ടേഴ്സ് ഫെഡറേഷൻ
ആഗസ്റ്റ് 17 ഒാടെ ജില്ലയിലേക്കാവശ്യമായ മുദ്രപ്പത്രം
ലഭിക്കുമെന്നാണ് പ്രതീക്ഷ. നിലവിൽ ആവശ്യക്കാരില്ലാത്ത 5 രൂപയുടെ മുദ്രപ്പത്രം 50 രൂപയുടെ സീൽ പതിച്ച് റീ വാലിഡേറ്റ് ചെയ്യുന്നതിനായി സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്. അനുമതി ലഭിച്ചാൽ ഒരുപരിധിവരെ പരിഹാരമാകും.
ജില്ലാ സ്റ്റാമ്പ് ഡിപ്പോ ഒാഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |