ടോക്യോ: ജപ്പാന്റെ മെഡൽ പ്രതീക്ഷയായ അകാനെ യമാഗുച്ചിയെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തി ഇന്ത്യയുടെ പി വി സിന്ധു വനിതാ ബാഡ്മിന്റൺ സെമിയിൽ കടന്നു. 56 മിനിട്ട് നീണ്ടു നിന്ന പോരാട്ടത്തിനൊടുവിൽ യമാഗുച്ചിയെ 21 -13, 22 - 20 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് സിന്ധു സെമി പ്രവേശനം ഉറപ്പാക്കിയത്. സെമിയിൽ സിന്ധുവിന്റെ എതിരാളി ആരാണെന്ന് ഉറപ്പായിട്ടില്ലെങ്കിലും ഒരു ജയം കൂടി നേടിയാൽ സിന്ധുവിന് തന്റെ പക്കലുള്ള ഒളിമ്പിക്സ് മെഡലുകളുടെ എണ്ണം രണ്ടാക്കാം. കഴിഞ്ഞ റിയോ ഒളിമ്പിക്സിൽ സിന്ധു വെള്ളി നേടിയിരുന്നു.
ആദ്യ ഗെയിം 21 - 13ന് അനായാസം സ്വന്തമാക്കിയ സിന്ധുവിന് പക്ഷേ രണ്ടാം ഗെയിമിൽ കനത്ത പോരാടം നേരിടേണ്ടി വന്നു. തായ്‌ലാൻഡിന്റെ റാച്ചനോക്ക് ഇന്റാനോണും ചൈനീസ് തായ്പേയിയുടെ ടായ് സൂ യിംഗും തമ്മിലുള്ള ക്വാർട്ടർ ഫൈനലിലെ ജേതാവിനെ സിന്ധു സെമിയിൽ നേരിടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |