ആദ്യ വാഹനം സ്വന്തമാക്കിയ മെറീന അഭിനയയാത്രയിൽ ദൂരങ്ങൾ താണ്ടാൻ ഒരുങ്ങുന്നു
മഴയുടെ കൈപിടിച്ചു പനമ്പള്ളിനഗർ. മെറീനയുടെ തൂവെള്ളക്കുപ്പായക്കാരൻ ഒാടി കൊണ്ടിരിക്കുകയാണ്.അപ്പോൾ കൊച്ചിയിലെ ആഢംബരകാറുകൾ ഈ തൂവെള്ളക്കുപ്പായക്കാരനെ കണ്ണെടുക്കാതെ നോക്കി.കൊച്ചി പഴയ കൊച്ചിയല്ല. എന്നാൽ എട്ടുമാസം കൊണ്ടു തൂവെള്ളക്കുപ്പായക്കാരന് കൊച്ചിയിലെ വഴികളെല്ലാം മനപ്പാഠം.കോഴിക്കോട് പോലെ കൊച്ചിയും ആളിന് പരിചിതം.ഇടപ്പള്ളി സിഗ്നലിനു മുന്നിലേക്കാണ് ഈ ഒാട്ടം. വെള്ളക്കുപ്പായക്കാരന് അരികു പിടിച്ച് അലറിവിളച്ചു പോയ ഡ്യൂക് ചുവപ്പു വിളക്കിനു മുന്നിൽ പിണങ്ങി നിൽക്കുന്നു. ഡ്യൂക്കിലെ ഫ്രീക്കനും ഫ്രീക്കത്തിയും തൂവെള്ളക്കുപ്പായക്കാരനെ പാളി നോക്കി കുശുകുശുക്കുന്നു.യാത്രകൾക്ക് കൂട്ടേകാൻ ഇന്ത്യയിലെ ബോൾഡ് കോംപാക്ട് എസ്.യു.വി യായ ടാറ്റ നെക് സോൺ ചലച്ചിത്രതാരം മെറീന മൈക്കിൾ കുരിശിങ്കൽ സ്വന്തമാക്കിയത് ആറുമാസം മുൻപാണ്. നെക് സോൺ എസ്.യു.വിയുടെ ഉയർന്ന വകഭേദങ്ങളിലൊന്നായ ഇസഡ് എക്സ് പ്ളസ് - എസ് ഡീസൽ എൻജിൻ മാനുവൽ ട്രാൻസ് മിഷൻ മോഡൽ. ഈ വിശേഷണം തൂവെള്ളക്കുപ്പായക്കാരന് അഴകു കൂട്ടുന്നു. പച്ചവിളക്ക് തെളിയാൻ നാലു മിനിറ്റ് .
ഫസ്റ്റ്
ഒരുപാട് നാളത്തെ ആഗ്രഹം. ഞാൻ കണ്ട സ്വപ്നം.എന്നാൽ എപ്പോൾ സാധിക്കുമെന്ന് മാത്രം അറിയില്ലായിരുന്നു. ജീവിതത്തിൽ ആദ്യമായി സ്വന്തമാക്കിയ വാഹനം. ഇതിൽ യാത്ര ചെയ്യുമ്പോൾ അനുഭവിക്കുന്ന സന്തോഷം പറഞ്ഞറിയിക്കാനാവില്ല. കോഴിക്കോട് രോത്താന മോട്ടോഴ്സിൽനിന്നാണ് വാങ്ങിയത്. സാധാരണ വാഹനം വേണ്ട എന്ന് ആദ്യമേ തീരുമാനിച്ചു. അത്യാവശ്യം പ്രൗഢിവേണം. സുരക്ഷിതമായി യാത്ര ചെയ്യാൻ കഴിയുകയും വേണം.ആ സമയത്ത് എല്ലാം ചേർന്ന അടിപൊളി എസ്.യു.വി. യാത്രകൾ പോകാൻ ആഗ്രഹിക്കുന്ന ആളാണ്. അപ്പോഴാണ് സ്വന്തം വാഹനം വേണമെന്ന് ചിന്തിച്ചുതുടങ്ങുന്നത്. ഒരുപാട് യാത്ര ഉള്ളതിനാൽ ഇന്ധനക്ഷമത പ്രത്യേകം ശ്രദ്ധിക്കണം. അതിനാൽ ഡീസൽ എൻജിൻ വാഹനം തന്നെ തിരഞ്ഞെടുത്തു.സിനിമയ്ക്കുവേണ്ടിയാണ് ഡ്രൈവിംഗ് പഠിക്കുന്നത്.ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യുന്നതിനേക്കാൾ മുൻ സീറ്റിലിരുന്ന് കാഴ്ചകൾ കാണാനാണ് കൂടുതൽ ഇഷ്ടം. വെളുപ്പും കറുപ്പും നീലയും ആണ് ഇഷ്ട നിറം. ഇൗ നിറത്തിലുള്ളതാണ് എന്റെ ഡ്രസുകൾ . വെളുപ്പുനിറത്തിന് ഒരു ക്ളാസുണ്ട്. വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നതിനുമുൻപേ നിറം മനസിൽ ഒാടുന്നുണ്ടായിരുന്നു. ഇഷ്ടമുള്ളത് വളരെ ചൂസായി മാത്രം സ്വന്തമാക്കുന്നതാണ് രീതി. ചിലപ്പോൾ അതു കാത്തിരുന്നുതന്നെ വാങ്ങും. വാഹനം സ്വന്തമാക്കിയതും അങ്ങനെ തന്നെ. വാഹനം വാങ്ങുന്ന വിവരം വീട്ടിൽ നേരത്തേ പറഞ്ഞിരുന്നു.അവരും ഒരുപാട് സന്തോഷത്തിൽ. കോഴിക്കോട് നിന്ന് കൊച്ചി. പിന്നെ തിരുവനന്തപുരം അവിടെ നിന്ന് തൃശൂർ, മൂന്നാർ, അങ്ങനെ കുറേ യാത്രകൾ. സിനിമകളുടെയും പരസ്യ ചിത്രങ്ങളുടെയും ഭാഗമായ യാത്രകൾ.കൂട്ടുകാരയും ബന്ധുക്കളെയും കാണാനുംയാത്രകളുണ്ട്. വാഹനംവാങ്ങിയശേഷം യാത്രകൾ കൂടി. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ എല്ലാ ജില്ലയിലും ചുറ്റി. ലോക് ഡ ൗൺ കഴിഞ്ഞു നീണ്ട ഒരു യാത്ര പോവാനാണ് തീരുമാനം.കോഴിക്കോടാണ് നാട്. എന്നാൽ കൊച്ചിനഗരം എപ്പോഴും എനിക്ക് പുതുമയാണ് നൽകുന്നത്. അഞ്ചുവർഷമായി കൊച്ചിയിൽ എത്തിയിട്ട്. സുഹൃത്തുക്കളിൽ അധികവും ഇവിടെയാണ്. കൊച്ചിക്ക് പ്രത്യേക സംസ്കാരമുണ്ട്. ഷൂട്ട് കഴിഞ്ഞ് ഓടിക്കയറുന്നത് കൊച്ചിയിലെ വീട്ടിലേക്കാണ്. എനിക്ക് ഉൗർജ്ജം കൂട്ടുന്നതിനും കുറയ്ക്കുന്നതിനും കൊച്ചിക്ക് നല്ല പങ്കുണ്ട്. ജീവിതത്തിൽ എല്ലാ നല്ല കാര്യങ്ങളും സംഭവിച്ചത് ഇൗ നഗരത്തിൽ വന്ന ശേഷമാണ്. എന്റെ ജീവിതത്തിന്റെ ഭാഗമായ നഗരം.
സെക്കന്റ്
എബി ആണ് നായികയായി അഭിനയിച്ച ആദ്യ ചിത്രം. വിനീതേട്ടന്റെ നായിക.എബിക്കുശേഷം അഭിനയജീവിതത്തിൽ മാറ്റം ഉണ്ടായ വർഷമാണിത്. ആദ്യ ലോക ്ഡൗൺ കഴിഞ്ഞ് സണ്ണിവയ്ന്റെ പിടികിട്ടാപ്പുള്ളി. അതിനുശേഷം മണികണ്ഠൻ ആചാരിക്കൊപ്പം രണ്ടാം പകുതിയിൽ അഭിനയിച്ചു. അനൂപേട്ടന്റെ പത്മ, 21 ഗ്രാംസ്, വിഷ്ണു ഉണ്ണിക്കൃഷ്ണന്റെ രണ്ട്, അർജുൻ അശോകന്റെ മെമ്പർ രമേശൻ 9-ാം വാർഡിലും അഭിനയിച്ചു. ജഗള എന്ന സമാന്തര സിനിമ, ആന്തോളജി ചിത്രം ചെരാതുകൾ. എന്നാൽ ചെരാതുകളാണ് ആദ്യ റിലീസ് ചെയ്തത്.
തമിഴിൽ മാതൃ ധർമി എന്ന ചിത്രത്തിൽ നായികയായി. ചിത്രീകരണം പൂർത്തിയായിട്ടില്ല. ശക്തിമാൻ ശരവണൻ എന്ന വെബ് സീരിസിന്റെയും ഭാഗമായി. കഥാപാത്രങ്ങളെല്ലാം ആത്മാർത്ഥമായി ചെയ്തിട്ടുണ്ടെന്നാണ് വിശ്വാസം.എബി മുതൽ അങ്ങനെയാണ് സിനിമയെ സമീപിക്കുന്നത്. എന്നാൽ എബിക്കു ശേഷം ശക്തമായ കഥാപാത്രം വന്നില്ലെങ്കിലും ഞാൻ കാത്തിരിക്കുകയായിരുന്നു. ഒന്നോ രണ്ടോ സീൻ മാത്രം വരുന്ന കഥാപാത്രങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. പലപ്പോഴും ചെറിയ വേഷങ്ങൾക്ക് പ്രാധാന്യം ഉണ്ടാവും. എന്നാൽ ചിലപ്പോൾ സിനിമ വരുമ്പോൾ ഒരു സീൻ മാത്രമേ കാണൂ. നായികയായി മാത്രമേ അഭിനയിക്കൂവെന്ന് ആരോടും പറഞ്ഞിട്ടില്ല. നല്ല കഥാപാത്രംലഭിക്കണമെന്നാണ് ആഗ്രഹം. എബിയിലെയും ഇരയിലെയും വികൃതിയിലെയും കഥാപാത്രങ്ങൾ പ്രിയപ്പെട്ടത്. ചെരാതുകളിലെ നഴ്സ് കഥാപാത്രം കരിയറിൽ ബ്രേക്ക് തന്നു.
തേർഡ്
സിനിമ പാരമ്പര്യമൊന്നുമില്ലാത്ത സാധാരണ കുടുംബത്തിൽനിന്നാണ് വരുന്നത്. മുന്നോട്ടു നോക്കുമ്പോൾ എന്റെ ഇൗ യാത്ര മെച്ചപ്പെട്ടിട്ടേയുള്ളൂ. ഒരു തരത്തിലും തളർന്നു പോവേണ്ട സാഹചര്യം ഉണ്ടായില്ല. കൈയിൽ കാശ് ഉണ്ടായിട്ട് കാര്യമില്ലെന്ന് ഞാൻ പലരോടും പറയാറുണ്ട്. ജീവിതം ഒരുപാട് കാര്യം പഠിപ്പിച്ചു. സമാധാനമാണ് ജീവിതത്തിന്റെ സന്തോഷം. എല്ലാത്തിന്റെയും അടിസ്ഥാനം അതാണ് .സമാധാനപരമായി ജീവിതം നയിക്കാൻ കഴിയുന്നത് ദൈവാനുഗ്രഹം. ലോക് ഡൗണിൽ പുതിയ ഒരു ശീലം കൂടെ കൂടിയിട്ടുണ്ട്. ശരീരത്തെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. ശരീര സംരക്ഷണത്തിന് സമയം കണ്ടെത്തുന്നു.എന്നാൽ മാറാത്ത ശീലമാണ് ഉറക്കം.
നല്ല ഉറക്കപ്രിയയാണ്. അതു കുറയ്ക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കഴിയുന്നില്ല. ഈ പ്രാവശ്യം ഓണം വീട്ടുകാർക്ക് ഒപ്പമായിരിക്കും. വിവാഹം കഴിക്കാൻ അവർ നിർബന്ധിക്കുന്നില്ല.അച്ഛനും അമ്മയ്ക്കും ഞാൻ ഇപ്പോഴും ചെറിയ കുട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |