കണ്ണൂർ :വളപട്ടണം സഹകരണ ബാങ്കിൽ വായ്പാ തട്ടിപ്പുകൾ നടന്നത് ഓഡിറ്റർമാർക്ക് പോലും പിടിക്കാൻ കഴിയാത്ത വിധത്തിലായിരുന്നു. അത്രയും പഴുതില്ലാത്ത വിധത്തിലുള്ള തട്ടിപ്പിന്റെ ഉള്ളറകൾ കണ്ട് അന്വേഷണ സംഘം പോലും ഞെട്ടിയിരുന്നു. തൃശ്ശൂർ കരുവന്നൂർ ബാങ്ക് തട്ടിപ്പ് പുറത്തായതിന് പിന്നാലെയാണ് വളപട്ടണം ബാങ്ക് വിധി വരുന്നത്. ഒരു തരത്തിൽ കരുവന്നൂർ അനുകരിച്ചതും വളപട്ടണത്തെ ഈ തട്ടിപ്പായിരിക്കണം.
ചതുപ്പ് നിലം ഈടായി കാണിച്ച് പ്രതികളുടെ ബന്ധുക്കൾക്കും പരിചയക്കാർക്കും ലക്ഷങ്ങൾ വായ്പ അനുവദിച്ചു.ഇതേ വായ്പ നിലനിൽക്കെ ആധാരം ബിനാമി പേരിലേക്ക് മാറ്റിയെഴുതി മറ്റ് ബാങ്കുകളിൽ പണയം വച്ച് വീണ്ടും വായ്പ നേടി.ഇങ്ങനെ നേടിയത് മൂന്നരക്കോടി. .ചെക്കുകളിൽ ക്രമക്കേട് കാട്ടി വെട്ടിച്ചത് 1.64 കോടി.ബാങ്കിൽ പണയം വച്ച സ്വർണം മറ്റ് ബാങ്കുകളിൽ പണയപ്പെടുത്തി നേടിയത് 1.69 ലക്ഷം. വളപട്ടണം ഗ്രാമപഞ്ചായത്തിലുളളവർക്ക് മാത്രമേ ലോൺ അനുവദിക്കാവൂ എന്നിരിക്കെ മറ്റ് ജില്ലകളിൽ നിന്നുളളവർക്ക് ലോൺ അനുവദിച്ചു.വ്യാജപ്പേരുകളിലും ലോൺ നൽകി. ഇങ്ങനെ നൽകിയ ലോൺ തിരിച്ചടക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ച വടകര സ്വദേശിനിയുടെ പരാതിയിലാണ് അന്വേഷണം നടന്നത്.ബാങ്കിന്റെ 2008-2013 കാലത്തെ ഭരണസമിതി വെട്ടിച്ചത് പത്ത് കോടിയിലധികം രൂപയാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.നേരത്തെ സഹകരണ സംഘം ഓഡിറ്റർ നടത്തിയ പരിശോധനയിൽ ബാങ്കിൽ നിന്ന് ലോൺ അനുവദിച്ചതിൽ ക്രമക്കേട് കണ്ടെത്തിയിരുന്നു.എന്നാൽ സെക്രട്ടറി ഉൾപ്പെടെയുളളവർക്കെതിരെ സഹകരണ വകുപ്പ് നടപടിയെടുത്തിരുന്നില്ല.പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന പണം തട്ടിപ്പ് വെളിപ്പെട്ടത്.
ജീവിതം ആഘോഷമാക്കിയ മുഹമ്മദ് ജസീൽ
കണ്ണൂർ : വളപട്ടണം സഹകരണ ബാങ്കിൽ നിന്നും വെട്ടിച്ച കോടികൾ കൊണ്ട് ഒന്നാം പ്രതി മുഹമ്മദ് ജസീൽ ജീവിതം ആഘോഷമാക്കുകയായിരുന്നു. സഹകരണ വകുപ്പ് അന്വേഷണത്തിനിടെ ബാങ്കോക്കിലേക്ക് കടന്ന ജസീൽ അവിടെയും ദുബായിലും ചൂതാട്ടവും റിയൽ എസ്റ്റേറ്റ് ബിസിനസ്സുമായി കഴിയുകയായിരുന്നു.
76 ഇടപാടുകാരുടെ അഞ്ച് കിലോ സ്വർണാഭരണങ്ങൾ പണയം വച്ചും വ്യാജരേഖകൾ ചമച്ചുമാണ് ജസീൽ കോടികൾ തട്ടിയെടുത്തത്. ജസീലിന്റെ പിതാവ്, ഭാര്യ, സഹോദരൻ, ഭാര്യാപിതാവ് എന്നിവർക്കും അടുത്ത സുഹൃത്തുക്കൾക്കും വില കുറഞ്ഞ ഭൂമിയുടെ പേരിൽ വൻതുകയാണ് വായ്പയായി അനുവദിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |