കോതമംഗലം: മാനസയും റെജിലും വെടിയേറ്റുമരിച്ച് കിടക്കുന്നത് കണ്ടതിന്റെ ആഘാതത്തിൽ നിന്ന് മുക്തനായിട്ടില്ല പ്ളസ് ടു വിദ്യാർത്ഥിയായ അൻവർഷാ.
മാനസയും കൂട്ടുകാരികളും പേയിംഗ് ഗസ്റ്റുകളായി താമസിച്ച വീടിന്റെ ഉടമയായ യൂസഫിന്റെ മകനാണ് അൻവർഷാ. ഓൺലൈൻ ക്ളാസിലായിരുന്ന അൻവറെ പെൺകുട്ടികളുടെ നിലവിളിയും വെടിയൊച്ചയും കേട്ട് പരിഭ്രമിച്ച മാതാവ് റുഖിയ വിളിച്ചുവരുത്തുകയായിരുന്നു. അൻവറാണ് സമീപവാസികളെയും കൂട്ടി വാതിൽ ചവിട്ടിത്തുറന്നത്. ഞെട്ടിപ്പോയെന്ന് അൻവർഷാ പറഞ്ഞു. പൈങ്ങോട്ടൂർ സ്കൂളിലെ പന്ത്രണ്ടാം ക്ളാസ് വിദ്യാർത്ഥിയാണ്.
റുഖിയയും സംഭവത്തിന്റെ ആഘാതത്തിൽ നിന്ന് മുക്തയായിട്ടില്ല. മാനസയുടെ തലയിൽ വെടിയേറ്റ പരിക്കിന്റെ ദൃശ്യം കണ്ണിൽ നിന്ന് മായുന്നില്ലെന്ന് അവർ പറഞ്ഞു. കുട്ടികൾക്ക് റുഖിയ തന്നെയാണ് ഭക്ഷണമുണ്ടാക്കി നൽകിയിരുന്നത്. എപ്പോഴും സ്നേഹത്തോടെ പെരുമാറിയിരുന്നു മാനസയുടെ മുഖം തന്റെ മനസിലുണ്ടെന്ന് റുഖിയ പറഞ്ഞു.
സംഭവസമയം വീട്ടുടമ യൂസഫ് സ്ഥലത്തുണ്ടായിരുന്നില്ല. ആടു കച്ചവടക്കാരനാണ് യൂസഫ്. സ്ഥലത്തെത്തിയ അദ്ദേഹവും സമീപവാസിയായ അജിംസും ചേർന്നാണ് ഇരുവരെയും ഓട്ടോറിക്ഷകളിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
മുറിയിൽ രക്തം തളംകെട്ടി കിടക്കുകയാണ്. ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോൾ വീണ രക്തത്തുള്ളികളുടെ പാടുകൾ മുറി മുതൽ വീടിന്റെ ഗേറ്റ് വരെയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |