SignIn
Kerala Kaumudi Online
Friday, 26 April 2024 1.36 PM IST

നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവം: കുറ്റബോധം തെല്ലുമില്ലാതെ അമ്മ രേഷ്മ

c

ചാത്തന്നൂർ: കരിയിലക്കൂട്ടത്തിൽ ഉപേക്ഷിക്കപ്പെട്ട നവജാതശിശു മരിച്ച സംഭവത്തിൽ റിമാൻഡ് ചെയ്യപ്പെട്ട അമ്മ രേഷ്മയ്ക്ക്, ജയിലിൽ 37 ദിവസം കഴിഞ്ഞിട്ടും ലവലേശമില്ല കുറ്റബോധം. സഹതടവുകാരോടോ ഉദ്യോഗസ്ഥരോടോ അടുപ്പം കാണിക്കുകയോ മനസ് തുറക്കുകയോ ചെയ്തിട്ടില്ല. കുഞ്ഞിനെ പ്രസവിച്ചതും അത് രഹസ്യമാക്കി വച്ചതും ഉപേക്ഷിച്ചതുമെല്ലാം തന്റെ സ്വന്തം കാര്യമാണെന്നും അതിൽ മറ്റാരും ഇടപെടേണ്ടെന്നുമുള്ള നിലപാടിലാണ് രേഷ്മ.

ബന്ധുക്കളാരും രേഷ്മയുടെ ജാമ്യത്തിനായി ശ്രമിച്ചിട്ടില്ല. സെപ്തംബർ 19നകം കുറ്റപത്രം സമർപ്പിച്ചിട്ടില്ലെങ്കിൽ സ്വാഭാവികജാമ്യം ലഭിക്കാൻ ഇടയുണ്ട്. ഫേസ്ബുക്ക് രേഖകളുടെ ഔദ്യോഗിക പകർപ്പുകൾ അതിനകം ലഭിച്ചാൽ അതുൾപ്പെടെ കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസിന്റെ നീക്കം. രേഖകൾ ലഭിച്ചില്ലെങ്കിലും കുറ്റപത്രം നൽകാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ, കേസിന്റെ ബലത്തിന് ഫേസ്ബുക്ക് രേഖകൾ കൂടി ചേർത്ത് നൽകുന്നതായിരിക്കും കൂടുതൽ ഉചിതമെന്ന് പൊലീസ് പിന്നീട് തീരുമാനിക്കുകയായിരുന്നു. .

സംഭവം നടന്നത് ജനുവരിയിൽ

കഴിഞ്ഞ ജനുവരി 4നാണ്, ആൺകുഞ്ഞിന് ജന്മം നൽകിയ ഉടൻ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ചത്. നവജാതശിശുവിനെ കരിയിലക്കൂട്ടത്തിൽ കണ്ടതായി അടുത്ത ദിവസം പറയുകയും രക്ഷിക്കാൻ ഒപ്പം കൂടുകയും ചെയ്ത് വാർത്തകളിൽ നിറഞ്ഞുനിന്ന രേഷ്മ, ജൂൺ 22നാണ് അറസ്റ്റിലായത്. ഡി.എൻ.എ പരിശോധനയിൽ രേഷ്മയും ഭർത്താവുമാണ് കുഞ്ഞിന്റെ മാതാപിതാക്കളെന്ന് തിരിച്ചറിഞ്ഞതിനെത്തുടർന്നായിരുന്നു അറസ്റ്റ്. അന്നു തന്നെ കൊവിഡ് സ്ഥിരീകരിച്ചതിനാൽ വീഡിയോ കോൺഫറൻസിലൂടെ കോടതിയിൽ ഹാജരാക്കിയ രേഷ്മയെ അട്ടക്കുളങ്ങര വനിതാജയിലിൽ റിമാൻഡ് ചെയ്തു.

ഫേസ്ബുക്കിലെ കാമുകനായ അനന്തുവിനൊപ്പം പോകുന്നതിനാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നായിരുന്നു രേഷ്മയുടെ മൊഴി. ഇതേപേരിൽ രേഷ്മയോട് ചാറ്റ് ചെയ്തിരുന്ന ഉറ്റബന്ധുക്കളായ ഗ്രീഷ്മയും ആര്യയും ജൂൺ 24ന് അന്വേഷണോദ്യോഗസ്ഥർ ചോദ്യംചെയ്യാൻ വിളിപ്പിച്ചതിനെത്തുടർന്ന് ഇത്തിക്കരയാറ്റിൽചാടി മരിച്ചു. അനന്തുവെന്ന പേരിൽ രേഷ്മയ്ക്ക് വേറെയും മൂന്ന് സുഹൃത്തുക്കൾ ഉണ്ടായിരുന്നത് അറിയാതെയായിരുന്നു ആത്മഹത്യ.

എന്നാൽ ഇവരാരും കുഞ്ഞിനെയോ കുടുംബത്തെയോ ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടിട്ടില്ല എന്ന് പൊലീസ് സ്ഥിരീകരിച്ചെങ്കിലും ഇതിന്റെ തെളിവിനായാണ് ഫേസ്ബുക്കിൽ നിന്നുള്ള റിപ്പോർട്ട് പൊലീസ് ആവശ്യപ്പെട്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.