തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് പൂരിപ്പിച്ച് കൊടുക്കുന്ന നോമിനേഷൻ ഫോമുകളിൽ അസത്യങ്ങൾ കാണുന്നത് സ്ഥാനാർത്ഥികളുടെ കുറ്റം കൊണ്ടല്ലെന്ന് വനിതാ കമ്മിഷൻ അംഗം ഷാഹിദാ കമാൽ. തന്റെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കൗമുദി ടിവിയോട് പ്രതികരിക്കുകയായിരുന്നു അവർ.
കേരളത്തിലുടനീളം തിരഞ്ഞെടുപ്പിൽ നോമിനേഷൻ ഫോം കൊടുത്തവരുടെ പരിശോധിച്ചാൽ അതിൽ എന്തെല്ലാം അസത്യങ്ങൾ കാണാനാകും. താൻ കോൺഗ്രസിൽ നിൽക്കുമ്പോഴാണ് തിരഞ്ഞെടുപ്പിന് മത്സരിച്ചത്. നോമിനേഷൻ കൊടുക്കുന്നതിന്റെ തലേന്നാണ് സ്ഥാനാർത്ഥിയാകുന്നത്. കാസർഗോഡും ചടയമംഗലത്തും അങ്ങനെയായിരുന്നു.
ഈ സമയത്ത് നമ്മളാരും നോമിനേഷൻ പേപ്പർ കെെകൊണ്ട് പോലും തൊടാറില്ല. പാർട്ടിക്കാർ പാർട്ടി ഓഫീസുകളിൽ ഇരുന്നാണ് ഇത് പൂരിപ്പിക്കുന്നത്. അവർ നമ്മളെ അറിയാവുന്നവരോട് ചോദിച്ച് അത് പൂരിപ്പിക്കും. ജീവിതത്തിൽ ഇതുവരെ തന്റെ പേരിൽ രണ്ടരയേക്കർ ഭൂമി ഉണ്ടായിരുന്നില്ല. 2011ലെ നോമിനേഷൻ പേപ്പർ നോക്കിയാൽ അതിൽ രണ്ടരയേക്കർ വസ്തുവിന്റെ ഉടമയാണ് ഞാൻ. അന്ന് ജയിച്ചിരുന്നെങ്കിൽ ഇതെല്ലാം പ്രശ്നമായേനെ.
തന്റെ ജീവിതത്തിൽ ഒരു പ്രതിസന്ധിവന്ന വേളയിൽ കേരളത്തിൽ യു.ഡി.എഫ് സർക്കാരും കേന്ദ്രത്തിൽ യു.പി.എ സർക്കാരുമാണ് ഭരിച്ചിരുന്നത്. ഈ സർക്കാരുകൾ ഭരിക്കുമ്പോൾ ഞാൻ എ.ഐ.സി.സി മെമ്പർ ഒക്കെയാണ്. അന്ന് എന്നെ ഇതുപോലെ ഏതെങ്കിലും കമ്മിഷനിലോ ബോർഡിലോ ഒക്കെ വച്ചിരുന്നെങ്കിൽ, അന്നത്തെ ഡി.സി.സി പ്രസിഡന്റ് പ്രതാപവർമ്മ തമ്പാനടക്കമുളള നേതാക്കൾ അന്ന് എനിക്ക് വേണ്ടി സംസാരിച്ചു.
പിന്നീട് എനിക്ക് മനസിലായി അന്ന് സരിത വിഷയമൊക്കെ പൊന്തി വരുന്ന സമയമാണ്. നേതാക്കളൊക്കെ വലിയ സമ്മർദ്ദത്തിലായിരുന്നു. ഇന്ന് പക്വതയോടെ ചിന്തിക്കുമ്പോൾ ഞാൻ അത് തിരിച്ചറിയുന്നു. മാദ്ധ്യമ വേട്ടയൊക്കെ ഉണ്ടായിരുന്ന സമയത്താണ്. സ്വാഭാവികമായും എന്റെ കാര്യം ശ്രദ്ധിക്കാൻ കഴിഞ്ഞെന്ന് വരില്ല. അന്ന് വളരെ സങ്കടവും വിഷമവുമൊക്കെ തോന്നി.
രണ്ടാമത്തെ ഓപ്ഷൻ ഒരു ജോലിയായിരുന്നു. അന്ന് ജോലിക്ക് വേണ്ടി ശ്രമിച്ചപ്പോഴാണ് ഒരു ഡി.ഗ്രി ഇല്ലാത്തതിന്റെ നഷ്ടവും പ്രയാസവും തിരിച്ചറിയുന്നത്. മുന്നിൽ വരുന്ന പ്രതിസന്ധികളെ അതിജീവിക്കാൻ എന്ത് മാർഗമാണെന്ന് ചിന്തിച്ചു. അങ്ങനെയാണ് കൂടുതൽ പഠിക്കാൻ പോയത്. പഠിക്കുന്നതിന് സമയവും പ്രായവും ഉണ്ടോ എന്നും ഷാഹിദാ കമാൽ പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |