തൃശൂർ : ഫേസ് ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച് സമ്മാനം നൽകുന്നുവെന്ന വ്യാജേന തൃശൂർ സ്വദേശിനികളായ മൂന്ന് സ്ത്രീകളിൽ നിന്നുമായി അറുപത് ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതി. യൂറോപ്യൻ ശൈലിയിലുള്ള പേരുകളും പ്രൊഫൈൽ ചിത്രങ്ങളുമിട്ട് പരിചയം സ്ഥാപിച്ചായിരുന്നു തട്ടിപ്പ്. സാമൂഹിക മാദ്ധ്യമങ്ങളിൽ ആഴ്ച്ചകളും മാസങ്ങളും നീളുന്ന നിരീക്ഷണത്തിലൂടെ വ്യക്തികളുടെ സ്വഭാവവും ഇഷ്ടങ്ങളും മനസ്സിലാക്കിയാണ് സ്ത്രീകളെ കെണിയിൽ വീഴ്ത്തിയിരുന്നത്. പരാതിയെ തുടർന്ന് തൃശൂർ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. യൂറോപ്പിലോ അമേരിക്കയിലോ ജോലി ചെയ്യുന്ന ഡോക്ടർ, കോടീശ്വരൻ, സോഫ്റ്റ് വെയർ കമ്പനി മുതലാളി എന്നീ പേരുകളിലായിരുന്നു പരിചയപ്പെട്ടിരുന്നത്. വാട്‌സ് ആപ്പിലൂടെ നടത്തുന്ന നിരന്തരമായ ചാറ്റിംഗിലൂടെയും വീഡിയോ കോളിംഗിലൂടേയും ഒരു സംശയത്തിനും ഇടനൽകാത്ത വിധം ഇരകളുമായി ഇവർ വൈകാരിക വ്യക്തിബന്ധം സ്ഥാപിച്ചെടുക്കും.
സർപ്രൈസ് പാഴ്സലുകൾ കുരുക്കാകും !
പരിചയപ്പെടുന്ന ആളുകളുടെ ജന്മദിനം, വിവാഹ വാർഷികം, കുട്ടികളുടെ ജന്മദിനം തുടങ്ങിയ അനുയോജ്യമായ ദിവസം മനസ്സിലാക്കി, സുഹൃത്തിന്റെ വക യൂറോപ്പിൽ നിന്നും ഒരു സർപ്രൈസ് അയക്കുന്നുണ്ടെന്നും, അത് പായ്ക്ക് ചെയ്തതിന്റെ ഫോട്ടോയും അയക്കും. ഇര അത് വിശ്വസിക്കുകയും ആകാംക്ഷാപൂർവ്വം കാത്തിരിക്കുകയും ചെയ്യും. പിന്നീട് ഡൽഹിയിലെ ഇന്ദിരാഗാന്ധി എയർപോർട്ടിലെ കസ്റ്റംസ് ഉദ്യോഗസ്ഥ എന്ന് പരിചയപ്പെടുത്തി ഒരു സ്ത്രീ വിളിക്കും. നിങ്ങളുടെ പേരിൽ ഒരു പാഴ്‌സൽ എത്തിയിട്ടുണ്ടെന്നും അതിന് പ്രോസസിംഗ് ഫീ ഇനത്തിൽ ചെറിയ തുക അടയ്ക്കണമെന്നും നിർദ്ദേശിക്കും. ഇതോടെ ഇക്കാര്യം ചാറ്റിംഗിലൂടെ യൂറോപ്പിലുള്ള സുഹൃത്തിനെ അറിയിക്കും. ഇന്ത്യയിലേക്ക് പാഴ്‌സൽ അയക്കുമ്പോൾ മാത്രമാണ് ഇങ്ങനെയുള്ള പ്രോസസിംഗ് ഫീയെന്നും, തങ്ങളുടെ രാജ്യത്ത് ഇതുപോലുള്ള നൂലാമാലകൾ ഇല്ലെന്നും, ഇഷ്ടത്തോടെ താൻ അയച്ച പാഴ്‌സൽ നിരാകരിക്കരുതെന്നും ഇരയെ വിശ്വസിപ്പിക്കും. എയർപോർട്ട് അധികൃതരുടെ നിർദ്ദേശപ്രകാരം താരതമ്യേന ചെറിയ തുക ഓൺലൈൻ മുഖേന ഇര കൈമാറുന്നു. രണ്ടോ മൂന്നോ ദിവസത്തിന് ശേഷം എയർ പോർട്ട് അധികൃതർ വീണ്ടും വിളിക്കുന്നു. നിങ്ങളുടെ പേരിൽ വന്നിരിക്കുന്ന പാഴ്‌സൽ ക്ലിയറിംഗ് സെക്ഷനിൽ സ്‌കാനിംഗിന് വിധേയമാക്കിയെന്നും, അതിൽ കുറേ സ്വർണാഭരണങ്ങൾ, വിലകൂടിയ റോളക്‌സ് വാച്ച്, വിലകൂടിയ ഐഫോൺ മൊബൈൽ, അൻപതിനായിരം ബ്രിട്ടീഷ് പൌണ്ട് മുതലായവ കാണപ്പെട്ടുവെന്നും അറിയിക്കും. ഇത് ഇന്ത്യൻ രൂപയുമായി താരതമ്യം ചെയ്യുമ്പോൾ കോടികളുടെ മൂല്യമുണ്ട് എന്ന് വിശ്വസിപ്പിക്കും. ഇതിന്റെ ചിത്രങ്ങളും കൈമാറി ഇവരെ വിശ്വസിപ്പിച്ചാണ് ലക്ഷങ്ങൾ തട്ടിയത്. ഇത്തരത്തിൽ ഒരു പരാതിക്കാരിയിൽ നിന്നും പലതവണകളിലായി ചെറിയ ചെറിയ തുകകളായി 30 ലക്ഷം രൂപയോളം തട്ടിയെടുത്തിരുന്നു. ഇത്തരത്തിൽ പലരീതിയിലാണ് തട്ടിപ്പ് നടന്നിട്ടുള്ളതെന്ന് പരാതിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |