കോഴിക്കോട്: കെട്ടിടത്തിൽ നിന്നുളള ആ വീഴ്ച ജീവിതം വീൽചെയറിലാക്കിയെങ്കിലും രാജീവ് തുന്നുകയാണ് അതിജീവനത്തിന്റെ നെറ്റിപ്പട്ടം. കോഴിക്കോട് ചെറൂപ്പ വയ്ത്തല കുന്നുമ്മൽ പുത്തൻവീട്ടിലിരുന്ന് 34കാരൻ നെയ്യുന്ന അലങ്കാര നെറ്റിപ്പട്ടം ഭാര്യയും അഞ്ച് വയസുകാരി മകളും അമ്മയും അമ്മമ്മയും അടങ്ങുന്ന കുടുംബത്തിന്റെ 'തണലു'കൂടിയാണ്. അരയ്ക്ക് താഴെ തളർന്ന രാജീവിന്റെ പരിചരണവും വീട്ടിലെ പ്രായമായവരുടെ കാര്യങ്ങളും നോക്കേണ്ടതിനാൽ ഭാര്യ ജിൻഷയ്ക്ക് വേറെ ജോലിക്കും പോകാനാവില്ല. വേദന തിന്നാണെങ്കിലും ജീവിതത്തിൽ തോൽക്കരുതെന്ന ഉറച്ച തീരുമാനമാണ് നെറ്റിപ്പട്ട നിർമാണത്തിൽ രാജീവിനെ എത്തിച്ചത്. സുഹൃത്ത് നൽകിയ ടാബ്‌ലെറ്റിൽ നിന്ന് യൂട്യൂബ് കണ്ടാണ് നെറ്റിപ്പട്ടം ഉണ്ടാക്കാൻ പഠിക്കുന്നത്. മറ്റൊരു സുഹൃത്തായ ബിജു സാധനങ്ങളെല്ലാം എത്തിച്ചു നൽകി. എന്നാൽ വീട്ടിൽ അലങ്കാരത്തിന് വയ്ക്കുന്ന നെറ്റിപ്പട്ടത്തിന് ആവശ്യക്കാർ കുറവാണെന്ന സങ്കടം രാജീവിനുണ്ട്. ഒരു നെറ്റിപ്പട്ടം തയ്യാറാക്കാൻ ദിവസങ്ങൾ വേണം. മിമിക്രി കലാകാരൻ കൂടിയായ രാജീവ് ഒരു സ്വകാര്യ ചാനലിലെ കോമഡി ഉത്സവത്തിലും പങ്കെടുത്തിട്ടുണ്ട്.
ജീവിതം മാറ്റിയെഴുതിയ വീഴ്ച
കെട്ടിട നിർമാണ തൊഴിലാളിയായ രാജീവ് 2016ലാണ് ജോലിക്കിടെ കെട്ടിടത്തിന്റെ രണ്ടാംനിലയിൽ നിന്ന് വീഴുന്നത്. കാഴ്ചയിൽ മുറിവുകളൊന്നും ഇല്ലാത്തതിനാൽ ജോലി സ്ഥലത്തു തന്നെ തുടർന്നു. വേദന കൂടിയപ്പോൾ വൈകീട്ട് കോൺട്രാക്ടറായ വീട്ടുടമ മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. ഉള്ളതെല്ലാം വിറ്റുപെറുക്കി ചികിത്സ നടത്തി. സ്വന്തം വീടിന്റെ നിർമാണത്തിനിടെ അപകടം പറ്റിയ തൊഴിലാളിയ്ക്ക് ഒരു സഹായവും കോൺട്രാക്ടർ നൽകിയില്ല. നാട്ടുകാരുടെ കാരുണ്യത്തിൽ വെല്ലൂരിൽ കുറെകാലം ചികിത്സ തുടർന്നു. അവിടെ നിന്ന് തണലിലും. തണലിൽ ചികിത്സക്കെത്തിയ റിട്ട. പൊലീസുകാരനിൽ നിന്നാണ് കോൺട്രാക്ടറിൽ നിന്ന് നഷ്ടപരിഹാരം വാങ്ങാൻ വഴിയുണ്ടെന്ന് അറിയുന്നത്. രാജീവിന്റെ ചികിത്സയ്ക്കായി രൂപീകരിച്ച കമ്മിറ്റിയംഗങ്ങൾ കോൺട്രാക്ടറെ സമീപിച്ചപ്പോൾ ഒരു ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞ് മടക്കി. പലതവണ പിറകെ നടന്നാണ് ഇരുപത്തയ്യായിരം രൂപയുടെ ചെക്ക് നൽകുന്നത്. അതാകട്ടെ വണ്ടി ചെക്കും. കോൺട്രാക്ടർക്കെതിരെ കേസുകൊടുത്തപ്പോൾ രാജീവിനെ മദ്യപാനിയാക്കി അയാൾ ചിത്രീകരിച്ചു. തണലിലെ ചികിത്സ കഴിഞ്ഞ് മൂന്ന് വർഷത്തിനുശേഷം രാജീവിന്റെ സ്ഥിതി പിന്നെയും വഷളായതോടെ ടൗൺ പൊലീസ് സ്റ്റേഷനിലെ സുനിതയും മാവൂർ സ്റ്റേഷനിലെ രാജേഷും മുൻകൈയെടുത്ത് ഫാദർ ജോർജ് കണ്ണന്താനത്തിന്റെ സഹായത്തോടെ ബംഗളൂരുവിൽ ചികിത്സ നടത്തിയാണ് ഇപ്പോഴത്തെ സ്ഥിതിയിലെത്തിച്ചത്. രാജീവിന്റെ ഫോൺ നമ്പർ: 9744816558.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |