ഇന്ത്യ- ഗ്രേറ്റ് ബ്രിട്ടൺ ക്വാർട്ടർ ഇന്ന്
ടോക്യോ: 41 വർഷങ്ങൾക്ക് ശേഷം ഒളിമ്പിക്സ് പുരുഷ ഹോക്കിയിൽ സെമി ഫൈനലിലെത്തുക എന്ന ലക്ഷ്യവുമായി ഇന്ത്യൻ ടീം ഇന്ന് ക്വാർട്ടറിൽ ഗ്രേറ്ര് ബ്രിട്ടണെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് 5.30 മുതലാണ് മത്സരം. പൂളിൽ അഞ്ച് മത്സരങ്ങളിൽ നാലിലും ജയിച്ച ഇന്ത്യ രണ്ടാം സ്ഥാനക്കാരായാണ് ക്വാർട്ടറിൽ എത്തിയത്. മറുവശത്ത് ബ്രിട്ടൺ ബി പൂളിലെ മൂന്നാം സ്ഥാനക്കാരായാണ് ക്വാർട്ടർ ഉറപ്പിച്ചത്. 1980ലെ മോസ്കോ ഒളിമ്പിക്സിലാണ് ഇതിന് മുമ്പ് ഇന്ത്യൻ പുരുഷ ഹോക്കി ടീം സെമിയിൽ എത്തിയത്. അന്ന് ഇന്ത്യ ചാമ്പ്യൻമാരാവുകയും ചെയ്തു. എട്ട് തവണ ഒളിമ്പിക്സ് സ്വർണം നേടിയിട്ടുള്ള ഇന്ത്യ അതിന് ശേഷം ഒരിക്കലും ആദ്യാനാലിൽ എത്തിയില്ല. 1984ലെ ഒളിമ്പിക്സിൽ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തതാണ് അതിന് ശേഷം ഇതുവരെയുള്ള പ്രകടനങ്ങളിൽ മികച്ചത്. ദേശീയ വിനോദം കൂടിയായ ഹോക്കിയിൽ പിന്നിട് ഇന്ത്യയുടെ തളർച്ച തന്നെയായിരുന്നു ഒളിമ്പിക്സുകളിലും. 2008ലെ ബീജിംഗ് ഒളിമ്പിക്സിൽ യോഗ്യത നേടാൻ പോലും കഴിയാതിരുന്ന ഇന്ത്യൻ ടീം കഴിഞ്ഞ തവണ റിയോയിൽ ഫിനിഷ് ചെയ്തത് അവസാന സ്ഥാനത്താണ്. എന്നാൽ കഴിഞ്ഞ അഞ്ച് വർഷങ്ങളായി വളർച്ചയുടെ പാതയിലാണ് ഇന്ത്യൻ ടീം. മികച്ച വിജയങ്ങളും കിരീട നേട്ടങ്ങളുമായി ലോക റാങ്കിംഗിൽ മൂന്നാം സ്ഥാനത്തേക്ക് വരെ ഇക്കാലയിളവിൽ ഉയർന്നു.
ഇത്തവണ ഒളിമ്പിക്സിൽ ആസ്ട്രേലിയക്കെതിരെ 1-7ന്റെ വമ്പൻ തോൽവി വഴങ്ങിയത് മാത്രമാണ് തിരിച്ചടിയായി പറയാനുള്ളത്. എന്നാൽ പിന്നീട് മൂന്ന് തുടർ വിജയങ്ങളുമായി ഫോമിലേക്ക് തിരിച്ചെത്തി. ലോക റാങ്കിംഗിൽ ഇന്ത്യ നാലാം സ്ഥാനത്തും ബ്രിട്ടൺ അഞ്ചാമതുമാണ്. ഇതുവരെ ഒളിമ്പിക്സിൽ എട്ട് തവണ ഇരു ടീമും മുഖാമുഖം വന്നു. ഇതിൽ നാല് തവണ ഇന്ത്യ ജയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |