SignIn
Kerala Kaumudi Online
Saturday, 27 April 2024 12.21 AM IST

അക്ഷരമുത്തശി വീണ്ടുമുണരുന്നു

public-library
ലോക്ക് ഡൗണിനെ തുടർന്ന് അടച്ചിട്ടിരുന്ന കൊല്ലം പബ്ളിക് ലൈബ്രറി തുറക്കുന്നതിന് മുന്നോടിയായി ശുചീകരണം നടത്തുന്നു

 പബ്ലിക് ലൈബ്രറി പ്രവർത്തനം നാളെ പുനരാരംഭിക്കും

കൊല്ലം: കൊവിഡിനെത്തുടർന്ന് 15 മാസം മുമ്പ് അടച്ച കൊല്ലം പബ്ളിക് ലൈബ്രറി നാളെ തുറക്കും. മുന്നോടിയായി പുസ്തകങ്ങളും ലൈബ്രറി പരിസരവും വൃത്തിയാക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും പ്രവേശനവും പുസ്തക വിതരണവും നടത്തുക.

കഴിഞ്ഞ വർഷം മാർച്ചിലാണ് ലൈബ്രറി അടച്ചത്. ജില്ലയിലെ മറ്റു ലൈബ്രറികൾ തുറന്നിട്ടും പബ്ലിക് ലൈബ്രറി തുറക്കാൻ നടപടി സ്വീകരിക്കാതിരുന്നത് പുസ്തക പ്രേമികൾക്കിടയിലും സാംസ്കാരിക പ്രവർത്തകർക്കിടയിലും പ്രതിഷേധമുയർത്തിയിരുന്നു. മലയാളം, ചരിത്രപഠനം എന്നിവയ്ക്കായി യു.ജി.സി അനുവദിച്ച ഗവേഷണകേന്ദ്രം കൂടിയായ ലൈബ്രറിയെ പഴയ പ്രതാപത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ അധികൃതർ ശ്രമിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി 'കേരളകൗമുദി' നിരവധി വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ 10ന് കളക്ടർ വിളിച്ചുചേർത്ത ഗവേണിംഗ് യോഗത്തിലാണ് നാളെ ലൈബ്രറി തുറക്കാൻ തീരുമാനമായത്.

പുതിയ ഭരണസമിതി ഉടൻ

തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റും സെക്രട്ടറിയുമടക്കം 12 അംഗങ്ങളാണ് ഭരണസമിതിയിൽ വേണ്ടത്. എന്നാൽ തിരഞ്ഞെടുപ്പ് നടന്നിട്ട് 10 വർഷം പിന്നിടുന്നു. കളക്ടർ ചെയർമാനും മേയർ വൈസ് ചെയർമാനുമാണ്. നിലവിലെ ഭരണത്തലപ്പത്ത് പ്രമുഖരുണ്ടെങ്കിലും ഒരുതവണ പോലും യോഗം ചേർന്നിരുന്നില്ല. എന്നാൽ ഉടൻ തന്നെ ഗവേണിംഗ് ബോഡി വിളിച്ചുചേർത്ത് പുതിയ ഭരണസമിതിയെ രണ്ട് മാസത്തിനകം ചുമതലയേൽപ്പിക്കും.

പിറവി

1973ൽ പുറത്തിറങ്ങിയ 'അച്ചാണി' എന്ന സിനിമയിൽ നിന്നുള്ള ലാഭം മുഴുവൻ നിർമ്മാതാവായ കെ. രവീന്ദ്രൻ നായർ പൊതുഗ്രന്ഥശാല സ്ഥാപിക്കുന്നതിന് സംഭാവന ചെയ്തതിലൂടെയാണ് കൊല്ലം പബ്ളിക് ലൈബ്രറി യാഥാർത്ഥ്യമായത്. ഏകദേശം 15 ലക്ഷത്തോളം രൂപയാണ് അന്ന് അദ്ദേഹം നൽകിയത്. ഓണററി സെക്രട്ടറിയായ അദ്ദേഹം അസുഖബാധിതനായതോടെയാണ് ലൈബ്രറിക്ക് കഷ്ടകാലം ആരംഭിച്ചത്.

സൗകര്യങ്ങൾ

ഗ്രന്ഥശാല, വായനശാല, കുട്ടികളുടെ ഗ്രന്ഥശാല, റിസർച്ച് സെന്റർ, സോപാനം ഫിലിം ക്ലബ്, റഫറൻസ് ഗ്രന്ഥശാല

 അടച്ചത്: 2020 മാർച്ചിൽ

 ജീവനക്കാർ: 15

 പുസ്തകങ്ങൾ: 1,50,000
 അംഗങ്ങൾ: 50,000
 സജീവ അംഗങ്ങൾ: 10,000

വരുമാനം തുച്ഛം

ലൈബ്രറി വളപ്പിലുള്ള സോപാനം ഓഡിറ്റോറിയം, സാവിത്രി, സരസ്വതി ഹാളുകൾ എന്നിവിടങ്ങളിൽ നിന്നുള്ള വാടകയാണ് പബ്ളിക് ലൈബ്രറിയുടെ പ്രധാന വരുമാനം. ജീവനക്കാരുടെ ശമ്പളമുൾപ്പെടെ ഇതിൽ നിന്നാണ് നൽകുന്നത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഈ വരുമാനങ്ങൾ നിലയ്ക്കുകയും ചെയ്തു. ശമ്പള കുടിശിക ഗഡുക്കളായി നൽകാനും തീരുമാനമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, KOLLAM PUBLIC LIBRARY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.